Saturday, January 23, 2010

സി.പി.എമ്മിന്റെ ജനാധിപത്യ കാപട്യം




ജനഹിതം അട്ടിമറിക്കുന്നതില്‍ സി.പി.എമ്മിന്‌ ഒരിക്കലും കുറ്റബോധം തോന്നാറില്ല. ജനങ്ങളോട്‌ ബഹുമാനമില്ലാത്തതുകൊണ്ട്‌ മാത്രമല്ല; ജനാധിപത്യ സങ്കല്‍പ്പങ്ങളോട്‌ ആ പാര്‍ട്ടിക്ക്‌ ഒരിക്കലും
കൂറ്‌ പുലര്‍ത്തേണ്ട ആവശ്യവുമില്ല. സി.പി.എം ഒരു ജനാധിപത്യ പാര്‍ട്ടിയല്ല. വികേന്ദ്രീകൃത ജനാധിപത്യത്തിന്റെ ശത്രുക്കളാണ്‌ സി.പി.എമ്മുകാര്‍. കേന്ദ്രീകൃത ജനാധിപത്യമാണ്‌ അവരുടെ പ്രഖ്യാപിത സ്വഭാവം. പാര്‍ട്ടി തീരുമാനിക്കും, അണികള്‍ അനുസരിക്കും. പിന്നെ ചോദ്യമില്ല, ഉത്തരവുമില്ല. വിശാലജനാധിപത്യ സമൂഹത്തില്‍ ഇതൊരു വിരോധാഭാസമാണ്‌.

ഇന്ത്യയിലെ ഭരണഘടനാ സംവിധാനങ്ങളോടും വികേന്ദ്രീകൃത ജനാധിപത്യ വ്യവസ്ഥയോടും കൂറില്ലാത്ത സി.പി.എം വ്യാജ ജനാധിപത്യവിശ്വാസം അഭിനയിക്കുന്നു. തൊഴിലാളിവര്‍ഗത്തിന്റെ സര്‍വ്വാധിപത്യം അഥവാ ഏകാധിപത്യം സംസ്ഥാപിതമാകണമെന്ന്‌ ആഗ്രഹിക്കുന്ന സി.പി.എം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വോട്ടുചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതും തികഞ്ഞ കാപട്യത്തോടെയാണ്‌. വിശ്വാസവും ആദരവുമില്ലാത്ത ഒരു സംവിധാനത്തെ ഗത്യന്തരമില്ലാത്തതുകൊണ്ട്‌ സ്വീകരിക്കുന്നു എന്നുമാത്രം.
നിയമനിര്‍മ്മാണ സഭകളോടും ഭരണഘടനാ സ്ഥാപനങ്ങളോടും കോടതിയോടും ബഹുമാനം പുലര്‍ത്താത്തതുകൊണ്ട്‌ ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാര്‍ക്സിസ്റ്റ്‌ നേതാക്കളുടെ തനിസ്വഭാവം പുറത്തുവരാറുണ്ട്‌. കോടതിവിധികള്‍ ധിക്കാരപൂര്‍വ്വം ചോദ്യംചെയ്യാന്‍ അവര്‍ മടിക്കാറില്ല. പത്രങ്ങളുടെ വിമര്‍ശന അവകാശത്തെ അംഗീകരിക്കാന്‍ അവര്‍ക്ക്‌ മടിയാണ്‌. ജനങ്ങളുടെ ഹിതത്തെ നുണപ്രചരണത്തിലൂടെ വിദൂരമായി സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. വിദ്യാസമ്പന്നമായ ഒരു സമൂഹത്തില്‍ ഈ ശ്രമം പലപ്പോഴും വിഫലമാവുകയാണ്‌ പതിവ്‌. കേരളത്തിലെ സി.പി.എം നേതൃത്വം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്‌. നേതാക്കളെക്കാള്‍ പ്രബുദ്ധമായ ഒരു സമൂഹം ജനാധിപത്യാവകാശ ബോധത്തോടെ കേരളത്തില്‍ വളര്‍ന്നുവരുന്നതില്‍ ഏറ്റവും കൂടുതല്‍ അസഹിഷ്ണുതയുള്ള പാര്‍ട്ടിയാണ്‌ സി.പി.എം.
തെരഞ്ഞെടുപ്പിലും ജനപ്രതിനിധികള്‍ ചേര്‍ന്ന്‌ ഭരണകൂടം നിര്‍മ്മിക്കുന്നതിലും 'താല്‍ക്കാലിക പരീക്ഷണം' എന്നനിലയില്‍ പങ്കെടുക്കുമ്പോഴും സി.പി.എമ്മിന്റെ ലക്ഷ്യം തൊഴിലാളിവര്‍ഗത്തിന്റെ സര്‍വ്വാധിപത്യം സ്ഥാപിക്കലാണെന്ന്‌ രഹസ്യമായെങ്കിലും നേതാക്കള്‍ അണികളോട്‌ പറയുന്നു. ഒരിക്കലും ഒരു ജനാധിപത്യ സമൂഹത്തില്‍ വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ ഏകാധിപത്യം വിലപ്പോവില്ലെന്ന യാഥാര്‍ത്ഥ്യം അനുഭവത്തിലൂടെ സി.പി.എം മനസ്സിലാക്കിയിട്ടുണ്ടാവണം. സമൂഹം കൂടുതല്‍ കൂടുതല്‍ പ്രബുദ്ധമാകുന്നതോടെ ആരുടെയും ഏകാധിപത്യത്തെ അംഗീകരിച്ച്‌ കൊടുക്കുമെന്നും തോന്നുന്നില്ല. എന്നാല്‍പ്പിന്നെ ജനഹിതം എങ്ങനെ അട്ടിമറിക്കാം എന്നായി സി.പി.എമ്മിന്റെ പരീക്ഷണം. പാര്‍ട്ടിയുടെ വിപ്ലവപ്രവര്‍ത്തനം വട്ടപ്പൂജ്യമാകുകയും പാര്‍ലമെന്ററി വ്യാമോഹങ്ങളില്‍ നേതാക്കള്‍ അഭിരമിക്കുകയും ചെയ്യുമ്പോള്‍ ജനങ്ങളുടെ തീരുമാനങ്ങളെ എങ്ങനെയും അട്ടിമറിച്ച്‌ അധികാരത്തില്‍വരാന്‍ ഫാഷിസ്റ്റ്‌ ജാനസ്സില്‍പ്പെട്ട സി.പി.എം ആഗ്രഹിക്കുന്നു. ഇപ്പോള്‍ കണ്ണൂരിലെ നിയമസഭാ മണ്ഡലത്തില്‍പ്പെട്ട വോട്ടര്‍പട്ടികയില്‍ വരുത്തിയിരിക്കുന്ന കൃത്രിമത്തിന്റെ അടിസ്ഥാനകാരണം ഇതൊക്കെയാണ്‌.
എങ്ങനെയും ജയിക്കണമെന്ന ആഗ്രഹം മാത്രമേ സി.പി.എമ്മിനുള്ളൂ. അതില്‍ ജനങ്ങളുടെ സമ്മതി എത്രയുണ്ടെന്നൊന്നും അവര്‍ക്ക്‌ പ്രശ്നമല്ല. ജനാഭിപ്രായം കൃത്രിമമായി ഉണ്ടാക്കിയെടുക്കാം എന്ന്‌ സി.പി.എം നേതാക്കള്‍ വ്യാമോഹിക്കുന്നു. അതിനായി ഭരണാധികാര സ്ഥാനവും പദവികളും ഉദ്യോഗസ്ഥ സംവിധാനവും നിര്‍ലജ്ജം ഉപയോഗിക്കുകയാണ്‌. സഹകരണ സംഘങ്ങളില്‍ വോട്ടര്‍മാരെ കൃത്രിമമായി ചേര്‍ത്ത്‌ സ്ഥിരമായി ഭരണം ഉറപ്പിക്കുന്ന കുതന്ത്രം തന്നെയാണ്‌ കണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനും പാര്‍ട്ടി പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്‌. എ.കെ.ജി ആശുപത്രിയുടെ ഭരണം കയ്യാളിയതും പരിയാരം മെഡിക്കല്‍ കോളജിന്റെ ഭരണം പിടിച്ചെടുത്തതും ജനാധിപത്യ മാര്‍ഗത്തിലൂടെയല്ലെന്ന്‌ കേരളത്തില്‍ ആര്‍ക്കാണ്‌ അറിയാത്തത്‌?





Followers

About Me

My photo
mail me through:niyasniyu@hotmail.com