കമ്യൂണിസ്റ്റ് ചരിത്രം നാണിക്കുന്നു
കുപ്രസിദ്ധമായ ലാവലിന്‍ അഴിമതിക്കേസില്‍ ഏഴാംപ്രതിയായ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്നലെ സി.ബി.ഐയുടെ പ്രത്യേക കോടതിയില്‍ ഹാജരായി.
374 കോടി രൂപയുടെ ലാവലിന്‍ കരാര്‍ രാജ്യം കേട്ടിട്ടുള്ള ഏറ്റവും വലിയ കുംഭകോണങ്ങളിലൊന്നാണെന്ന് ഇതിനകം തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഒരു കമ്യൂണിസ്റ്റ് നേതാവ് അത്തരമൊരു അഴിമതിക്കേസില്‍ പ്രതിയായി കോടതി കയറുന്ന അതിവിചിത്രമായ സംഭവം രാഷ്ട്രീയ സാമൂഹിക ചിന്തകര്‍ തികഞ്ഞ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. കേസിലെ ഇതരപ്രതികളായ ഉദ്യോഗസ്ഥന്‍മാര്‍ പലരും കഴിഞ്ഞ സെപ്തംബറില്‍ തന്നെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തതുപോലെ പിണറായി വിജയനും ഇപ്പോള്‍ പ്രത്യേക കോടതി ജഡ്ജി ജാമ്യം അനുവദിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐ പിണറായി വിജയനെതിരെ രാഷ്ട്രീയ പ്രേരിതമായി ചെയ്യാത്ത കുറ്റത്തിന് വെറുതെ കേസെടുക്കുകയാണെന്നായിരുന്നു സി.പി.എം നേതൃത്വം ആരോപിച്ചിരുന്നത്. വിജയനെ കുറ്റവിചാരണ ചെയ്യുന്നത് തടയാന്‍ അവസാനനിമിഷം വരെ എല്ലാത്തരം ഹീനതന്ത്രങ്ങളും പയറ്റിനോക്കി.
വൈദ്യുതിവകുപ്പ് മന്ത്രിയെന്ന നിലയില്‍ 1997ല്‍ പിണറായി വിജയന്‍ കാനഡയിലെ എസ്.എന്‍.സി ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പ്രയോജനരഹിതവും ഭീമമായ പാഴ്ചെലവുമായാണ് കലാശിച്ചത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ യന്ത്രങ്ങള്‍ നവീകരിച്ച് വൈദ്യുതോല്‍പാദനം വര്‍ധിപ്പിക്കാനുള്ളതായിരുന്നു കരാര്‍. അതിനായി 374 കോടി രൂപ പൊതുഖജനാവില്‍ നിന്ന് ചെലവഴിക്കപ്പെട്ടെങ്കിലും ഒരു യൂണിറ്റ് വൈദ്യുതി പോലും കൂടുതലായി ഉല്‍പാദിപ്പിക്കപ്പെട്ടില്ല. പൊതുമേഖലാ കമ്പനിയായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് വെറും 100 കോടി രൂപയ്ക്ക് ഏറ്റെടുക്കുമായിരുന്ന നവീകരണ ജോലിയാണ് കനേഡിയന്‍ കമ്പനിക്ക് മൂന്നേമുക്കാല്‍ ഇരട്ടിത്തുകയ്ക്ക് പിണറായി വിജയന്‍ കരാര്‍ നല്‍കിയത്.
സി.പി.എം നേതാവായിരുന്ന അന്തരിച്ച ഇ. ബാലാനന്ദന്‍ അടക്കം പലരുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന തലശ്ശേരിയിലെ ആശുപത്രിക്ക് പണമുണ്ടാക്കാന്‍ വേണ്ടി പൊതുഖജനാവിലെ ഭാരിച്ച തുക വൈദ്യുത പദ്ധതി നവീകരണ ജോലിയുടെ മറവില്‍ തിരിമറി ചെയ്യുകയായിരുന്നു. എന്നാല്‍ കരാര്‍ പ്രകാരം ആശുപത്രിക്ക് വാഗ്ദാനം ചെയ്യപ്പെട്ട 100 കോടിയില്‍പരം രൂപയില്‍ എട്ടുകോടി മാത്രമേ ലഭിച്ചിട്ടുള്ളൂ. ശേഷിച്ച തുക എങ്ങോട്ടുപോയി എന്ന് ഇനിയും പൊതുജനങ്ങള്‍ക്കറിയില്ല. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക അഴിമതിയാണ് ലാവലിന്‍ കേസെന്നകാര്യം ഇങ്ങനെ മാധ്യമങ്ങള്‍ വഴി ഒന്നൊന്നായി പുറത്തുവന്നപ്പോള്‍ സി.പി.എം വിരുദ്ധരുടെ ദുഷ്പ്രചരണങ്ങളായി അവയെ അവജ്ഞയോടെ കാണാനാണ് പിണറായിയും കൂട്ടരും മുതിര്‍ന്നത്.
എന്നാല്‍ സംഭവത്തിന്റെ പശ്ചാത്തലവും നിജസ്ഥിതിയും സാവകാശം പരിശോധിക്കാന്‍ ശ്രമിക്കുകപോലും ചെയ്യാതെ അഴിമതി ആരോപിതനായ പിണറായി വിജയനെ ന്യായീകരിക്കുകയാണ് സി.പി.എം നേതൃത്വം ചെയ്തത്. സി.ബി.ഐ കണ്ടെത്തിയ തെളിവുകളും കുറ്റപത്രത്തിലെ പരാമര്‍ശങ്ങളും യുക്തിരഹിതമായി നിരാകരിച്ചുപോന്ന സി.പി.എം നേതൃത്വം കേരളത്തിലെ സാമാന്യ ജനങ്ങളുടെ മുന്നില്‍ അവജ്ഞാപാത്രമായി തീരുന്നകാര്യം പാര്‍ട്ടി അവഗണിച്ചു. മുന്‍മന്ത്രിയായ പിണറായി വിജയന്‍ ഇനിയും സംസ്ഥാന ഭരണത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ വരാനിടയുള്ളതുകൊണ്ട് ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ സി.ബി.ഐ അദ്ദേഹത്തിനെതിരെ കേസെടുക്കുമ്പോള്‍ വിചാരണ ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു.
സംസ്ഥാന മന്ത്രിസഭ നിഷേധിച്ച അനുമതി ഗവര്‍ണര്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ച് സി.ബി.ഐയ്ക്ക് നല്‍കുകയാണുണ്ടായത്. ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഭരണഘടനാ തത്വങ്ങളെപ്പോലും ധിക്കരിച്ച് സുപ്രീംകോടതിയില്‍ കേസുകൊടുത്ത് അഴിമതിക്കേസിന്റെ വിചാരണ ഇല്ലാതാക്കാനോ നീട്ടിവെപ്പിക്കാനോ ശ്രമിച്ച വിജയന്‍ പൊതുജനമധ്യത്ത് വീണ്ടും വീണ്ടും അവഹേളിതനായിക്കൊണ്ടിരുന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപമെടുത്തതിന്റെ എഴുപതാം വാര്‍ഷികമാണിത്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകള്‍ തലശ്ശേരിയ്ക്കടുത്ത് പിണറായി എന്ന ഗ്രാമത്തിലെ ഒരു വായനശാലയില്‍ ഒത്തുകൂടി കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കിയത് 1939 ഡിസംബര്‍ മാസത്തിലാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമെഴുതുന്നവര്‍ ഈ പിറവി ദിനത്തിന്റെ പ്രധാന്യം അഭിമാനപൂര്‍വം എടുത്തുപറയാറുണ്ട്. എന്നാല്‍ 1964ല്‍ ആ കമ്യൂണിസ്റ്റ് പ്രസ്ഥാനം നെടുകെ പിളര്‍ന്നതുകൊണ്ടാകാം എഴുപതാം വാര്‍ഷികത്തെപ്പറ്റി ഊറ്റംകൊള്ളാനോ അനുസ്മരിക്കാനോ കേരളത്തിലെ സി.പി.എമ്മിനും സി.പി.ഐയ്ക്കും യാതൊരു താല്‍പര്യവുമില്ലാതെ പോയി.
എന്നാല്‍ ആ എഴുപതാം വാര്‍ഷികവേളയില്‍ പ്രബല കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന് ഭാവിക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി ശതകോടികളുടെ അഴിമതിയില്‍ കോടതി കയറുന്നു എന്ന വിചിത്രവും വൈരുദ്ധ്യാത്മകവുമായ സ്ഥിതിവിശേഷം ആ പ്രസ്ഥാനം ചെന്നുപെട്ടിരിക്കുന്ന ധാര്‍മികമായ അധഃപതനത്തെ ഓര്‍മ്മിപ്പിക്കുന്നു. പാര്‍ട്ടി പിറന്ന നാട്ടില്‍ നിന്നുള്ള ഒരാള്‍ തന്നെയാണ് ആ നേതാവെന്നതും വിചിത്രമായ ഒരു യാദൃച്ഛികതയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജന്മം നല്‍കിയ ആരെങ്കിലും ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അഴിമതിക്കേസില്‍ കോടതി കയറുംമുമ്പ് ആ നേതാവ് വഹിക്കുന്ന പാര്‍ട്ടി പദവികള്‍ രാജിവെപ്പിക്കുമായിരുന്നു. പകരം തടിമിടുക്കുള്ള മൂന്ന് അനുചരന്‍മാരാല്‍ ആനയിക്കപ്പെട്ട് ഒരു വിജയശ്രീലാളിതന്റെ മട്ടില്‍ കോടതിവളപ്പിലേക്ക് ജാമ്യം തേടിയെത്തിയ വിജയന്‍ നവകമ്യൂണിസത്തിന്റെ ഏറ്റവും ഗര്‍ഹണീയമായ ചിത്രം കേരളീയ മനഃസാക്ഷിക്കുമുന്നില്‍ വരച്ചുകാട്ടുന്നു.