Wednesday, November 24, 2010

തൊഴിലുറപ്പ് പദ്ധതി; പുതിയ ഫണ്ടിനായി കേരളം അപേക്ഷ നല്‍കിയില്ല


Imageകോട്ടയം: മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയില്‍ കേരളത്തിനുള്ള പുതിയ ഫണ്ടിനായി അപേക്ഷ അയയ്ക്കാനുള്ള കേന്ദ്രനിര്‍ദേശത്തിന് കേരളം മറുപടി നല്കിയില്ല. പകരം രാഷ്ട്രീയ മുതലെടുപ്പിനായി വിലകുറഞ്ഞ ആരോപണവുമായി കേന്ദ്ര സര്‍ക്കാരിനെതിരെ സി.പി.എം. രംഗത്തുവന്നരിക്കുകയാണ്.
തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണമുന്നയിക്കുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് ഇതോടെ വ്യക്തമായിരിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിനായി പാവപ്പെട്ട കുടുംബങ്ങളെ സമരത്തിലേക്ക് തള്ളിവിടാനുള്ള സി.പി.എമ്മിന്റെ കപടമുഖം വീണ്ടും വെളിച്ചത്തായിരിക്കുകയാണ്. കഴിഞ്ഞമാസം 28-നാണ് പുതിയ ഫണ്ടിന് അപേക്ഷ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി എല്‍. ഫനായ് ഗ്രാമവികസന സെക്രട്ടറി വിജയാനന്ദിന് കത്തയച്ചത്. എന്നാല്‍ ഇതുവരെയും ഇക്കാര്യത്തില്‍ കേരളം അനുകൂലമായി പ്രതികരിക്കാതിരുന്നതിനെത്തുടര്‍ന്ന് അപേക്ഷ ആവശ്യപ്പെട്ട് കേന്ദ്രം വീണ്ടും കേരളത്തിന് കത്തയച്ചിരിക്കുകയാണ്. ഈ മാസം 10-ന് കേന്ദ്ര ഗ്രാമവികസന ജോയിന്റ് സെക്രട്ടറി അമിതാശര്‍മ്മയാണ് ഇക്കുറി വിജയാനന്ദിന് കത്ത് അയച്ചിരിക്കുന്നത്.

ഇതോടെ രാഷ്ട്രീയ മുതലെടുപ്പിനായി തൊഴിലുറപ്പ് പദ്ധതിയില്‍ പണിടെയുക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടാനുള്ള സി.പി.എമ്മിന്റെ മുഖംമൂടിയാണ് വെളിച്ചത്തായിരിക്കുന്നത്. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുടെ കേരളത്തിനുള്ള വിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചുവെന്ന സി.പി.എമ്മിന്റെ നിലപാട് രാഷ്ട്രീയപ്രേരിതവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി കെ.സി. ജോസഫ് എം.എല്‍.എ. ചൂണ്ടിക്കാട്ടി. ഇതുവരെ അനുവദിച്ച പണത്തില്‍ ചെലവാക്കാതെ കൈവശമുള്ള 80 കോടി രൂപ വകമാറ്രി ചെലവഴിക്കാനുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ നീക്കം തൊഴിലുറപ്പു പദ്ധതിയില്‍ ചേര്‍ന്ന ജനങ്ങളോടുള്ള വഞ്ചനയാണ്.

പാലക്കാട്, വയനാട് ഉള്‍പ്പെടുന്ന ഒന്നാംഘട്ടത്തില്‍ 25.11 കോടിയും ഇടുക്കി, കാസര്‍ഗോഡ് ഉള്‍പ്പെടുന്ന രണ്ടാംഘട്ടത്തില്‍ 15.20 കോടി രൂപയും, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ ഉള്‍പ്പെടുന്ന മൂന്നാംഘട്ടത്തില്‍ 40.21 കോടി രൂപയും അടക്കം 80.54 കോടി രൂപാ കേരളം ഉപയോഗപ്പെടുത്താതെ കിടക്കുമ്പോള്‍ കേന്ദ്രം ഫണ്ട് നിഷേധിച്ചുവെന്ന് സി.പി.എം. സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ചിരിക്കുന്ന പ്രസ്താവന രാഷ്ട്രീയ സദാചാരത്തിനു നിരക്കാത്തതുമാണ്. 2009-10-ലെ ഓഡിറ്റ് റിപ്പോര്‍ട്ടോ, യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റോ സംബന്ധിച്ചു വിവരങ്ങള്‍ ഇതേവരെ കേരളം കേന്ദ്രത്തിന് നല്കിയിട്ടില്ല. അടുത്ത ഘട്ടത്തിലേക്കുള്ള തുകയ്ക്കായി പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ അപേക്ഷ നല്കിയിട്ടുപോലുമില്ല.
 
അപേക്ഷ നല്കിയ ജില്ലകളായ കാസര്‍ഗോഡ്, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം എന്നിവ ഓഡിറ്റ് റിപ്പോര്‍ട്ടും, യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റും നല്കിയിട്ടില്ല. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകള്‍ നല്കിയ അപേക്ഷയില്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുമില്ല. തൊഴിലുറപ്പു പദ്ധതിയില്‍ പണിയെടുക്കുന്ന കേരളത്തിലെ 8.14 ലംക്ഷം കുടുംബങ്ങളില്‍ ആശങ്ക പരത്തുവാനും അവരെ സമരത്തിലേക്ക് തള്ളിവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനും സി.പി.എം. നേതൃത്വം നടത്തുന്ന ഹീനമായ ശ്രമങ്ങളെ ജനങ്ങള്‍ തിരിച്ചറിയണം. വസ്തുതകള്‍ മനസിലാക്കാതെ സി.പി.എം. സെക്രട്ടേറിയറ്റ് നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്ന് കെ.സി. ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു.

Monday, November 15, 2010

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ 27 മെഡിക്കല്‍ സീറ്റുകള്‍ നഷ്ടപ്പെട്ടു


Imageഉപവാസസമരം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും
തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയെത്തുടര്‍ന്ന് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കേണ്ട 18 എം. ബി. ബി. എസ്. സീറ്റുകളും, ഒന്‍പത് ബി. ഡി. എസ്. സീറ്റുകളും നഷ്ടമായി.
യോഗ്യതാ പരീക്ഷയ്ക്ക് 90 ശതമാനത്തിനുമേല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇങ്ങനെ പ്രവേശനം നിഷേധിച്ചത്. 
2006-ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ യാതൊരു പഠനവും കൂടാതെയാണ് മിനിമം മാര്‍ക്ക് നിബന്ധന സംസ്ഥാനത്തു നടപ്പിലാക്കിയത്. പട്ടികവര്‍ഗക്കാര്‍ക്ക് പ്രവേശനപരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് വേണമെന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിബന്ധന 1997-ലാണ് നിലവില്‍ വന്നത്. ഇത് 2006-ല്‍ നടപ്പാക്കിയപ്പോള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് ഒരു വിദ്യാര്‍ത്ഥിക്കു മാത്രമാണ് പ്രവേശനം നേടാനായത്. ഇതുമൂലം തന്‍വര്‍ഷം 33 മെഡിക്കല്‍ സീറ്റുകളാണ് ഈ വിഭാഗത്തിനു നഷ്ടമായത്.

തുടര്‍ന്ന് 2007-ല്‍ പട്ടികവര്‍ഗ്ഗ സംഘടനകളും വിദ്യാര്‍ത്ഥികളും ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായ ഉത്തരവ് ലഭ്യമാക്കുകയും ചെയ്തിരുന്നു. കോടതിവിധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവു പുറപ്പെടുവിക്കുകയും മുഴുവന്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കുകയും ചെയ്തു. 
എന്നാല്‍, 2008-ലെ പ്രവേശനസമയത്തിനു മുമ്പായി ഈ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. ഇതേ തുടര്‍ന്ന് ആദിവാസി സംഘടനകളും വിദ്യാര്‍ത്ഥികളും ഡബ്യു പി. (സി)393/2008 എസ്. സി. ആയി സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും 2008,2009 വര്‍ഷങ്ങളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കുകയും ചെയ്തു.

പ്രത്യേക പ്രവേശന പരീക്ഷാ പരിശീലനവും പരീക്ഷയും നടത്തി മുഴുവന്‍ മെഡിക്കല്‍ സീറ്റിലേക്കും പ്രവേശനം നല്‍കാനായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാല്‍, 2010ലെ പ്രവേശനത്തിനുവേണ്ടി കിര്‍ത്താട്‌സില്‍വച്ച്  പ്രത്യേക പ്രവേശനപരീക്ഷാ പരിശീലനവും പരീക്ഷയും നടത്തി എന്‍ട്രന്‍സ് കമ്മീഷണര്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയെങ്കിലും അലോട്ട്‌മെന്റ് സമയത്തിനുമുമ്പായി ഇത് അട്ടിമറിക്കപ്പെട്ടു. എന്‍ട്രന്‍സ് കമ്മീഷണറായ മാവോജിയുടെ സഹോദരീപുത്രി അമിതയെക്കൊണ്ട് ഹൈക്കോടതിയില്‍ കേസ് കൊടുപ്പിച്ച് സ്റ്റേ ഉത്തരവു സമ്പാദിച്ചായിരുന്നു ഈ അട്ടിമറി. മറ്റു കോഴ്‌സുകള്‍ക്കു പഠിക്കുകയായിരുന്ന 27 വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇതുമൂലം തുലാസിലായത്. ഇതിന് സംസ്ഥാനം ഭരിക്കുന്ന ഇടതുസര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്.

2010-ലെ മെഡിക്കല്‍ പ്രവേശനലിസ്റ്റില്‍ പേരുണ്ടായിരുന്ന അമിത, തനിക്ക് പ്രവേശനം കിട്ടാന്‍ സാധ്യതയില്ലെന്നു കരുതിയാണ് കോടതിയെ സമീപിച്ചതത്രേ.
ഇതിനെതിരേ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചതിനെത്തുടര്‍ന്ന് അമിതയുടെ സ്റ്റേ ഉത്തരവ് കോടതി തളളി. ഉടന്‍തന്നെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ അതിനു തയ്യാറായില്ല. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും സംസ്ഥാന സര്‍ക്കാര്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ നിലപാടാണ് വര്‍ഷങ്ങളായി സ്വീകരിച്ചുവരുന്നത്. ദരിദ്ര ജനവിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരെന്ന  വ്യാജേന അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ ദുര്‍ബല ജനവിഭാഗങ്ങളോടു കാട്ടുന്ന കടുത്ത അവഗണനയും ഭരണഘടനാ ലംഘനവുമാണിത്.
 
 ഈ നില തുടര്‍ന്നാല്‍ വരുംവര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ഒരു ഡോക്ടര്‍ പോലും ഉണ്ടാവില്ല. 
മുഴുവന്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ആദിവാസി ഫെഡറേഷന്റെ നേതൃത്വത്തില്‍ 18ന് രാവിലെ 10ന് സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന ഉപവാസസമരം  പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി എം. എല്‍. എ. ഉദ്ഘാടനം ചെയ്യും. എന്‍. എ. എഫ്. നേതാക്കളായ പി. കെ. ഭാസ്‌കരന്‍, മോഹനന്‍ ത്രിവേണി, ബാലന്‍ പൂതാടി, കെ. എം. സുകുമാരന്‍, പി. കെ. സജീവ്, പി. കെ. ശശി, എം. നാരായണന്‍ തുടങ്ങിയവരും സംസ്ഥാനത്ത് 22 പട്ടികവര്‍ഗ സംഘടനാ നേതാക്കളും പ്രസംഗിക്കും. 

സ്മാര്‍ട് സിറ്റിക്ക് ചരമഗീതം


Imageപദ്ധതിയുടെ ഭാവി സംബന്ധിച്ച അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിലെന്ന് മന്ത്രി എസ്. ശര്‍മ
നിസാര്‍ മുഹമ്മദ്
തിരുവനന്തപുരം: മൂന്നുവര്‍ഷം മുമ്പ് ഇതേദിവസം ശിലാസ്ഥാപനം നടത്തിയ
 സ്മാര്‍ട്‌സിറ്റി പദ്ധതിക്ക് ചരമഗീതമെഴുതാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും. 
സ്മാര്‍ട്‌സിറ്റി പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. ടീകോമുമായി ഇനി മുന്നോട്ടുപോകാന്‍ താല്‍പ്പര്യമില്ലെന്ന് സ്മാര്‍ട്‌സിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ് ശര്‍മ്മ ആവര്‍ത്തിച്ചതോടെ പദ്ധതിയുടെ ചരമക്കുറിപ്പല്ലാതെ  മന്ത്രിസഭാ യോഗത്തില്‍ മറ്റൊന്നും കേരള ജനത പ്രതീക്ഷിക്കേണ്ടതില്ല.

അതേസമയം കൊച്ചിയ്‌ക്കൊപ്പം ഒപ്പുവച്ച മാള്‍ട്ടയിലെ സ്മാര്‍ട്ട് സിറ്റിക്ക് കഴിഞ്ഞ ഒക്‌ടോബര്‍ പത്തിന് ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. കേരള സര്‍ക്കാര്‍ കരാറൊപ്പിട്ട അതേ ദുബായ് ടീകോമിന്റെ നേതൃത്വത്തില്‍ തന്നെയാണ് മാള്‍ട്ടയില്‍ സ്മാര്‍ട്‌സിറ്റിയുടെ കൂറ്റന്‍ സൗധം പണി പൂര്‍ത്തിയാക്കിയത്. കൊച്ചി സ്മാര്‍ട്‌സിറ്റി സിഇഒ ഫരീദ് അബ്ദുള്‍ റഹ്മാന്‍ തന്നെയാണ് മാള്‍ട്ടയിലെ സ്മാര്‍ട്‌സിറ്റി പദ്ധതിക്കും മേല്‍നോട്ടം വഹിച്ചതെന്നതാണ് ശ്രദ്ധേയം. കേരള സര്‍ക്കാരും മാള്‍ട്ട സര്‍ക്കാരും ടീകോമുമായി സ്മാര്‍ട്ട് സിറ്റിക്കുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചത് 20 ദിവസത്തിന്റെ വ്യത്യാസത്തിലാണ്.

2007 ഏപ്രില്‍ 23-നു മാള്‍ട്ട സര്‍ക്കാരും മെയ് 13-നു കേരള സര്‍ക്കാരും എംഒയു ഒപ്പുവച്ചു. ഭൂമി നല്‍കല്‍ സംബന്ധമായ എല്ലാ കുരുക്കുകളും മാള്‍ട്ടയില്‍ അതിവേഗം പൂര്‍ത്തിയായി. ഇതേവര്‍ഷം സെപ്റ്റംബറില്‍ ടീകോം മാസ്റ്റര്‍പ്ലാന്‍ തയാറാക്കി. 2008 നവംബറില്‍ നിര്‍മാണവും തുടങ്ങി. കേരളത്തില്‍ ധാരണാപത്രം ഒപ്പുവച്ചതല്ലാതെ ഒരടി മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല.വിവരസാങ്കേതികതയുടെ ലോകത്ത് കൊച്ചിയെ സ്മാര്‍ട്ടാക്കുമെന്നും പദ്ധതിയുടെ ചിറകിലേറി കേരളം കുതിക്കുമെന്നുമുള്ള വാഗ്ദാനവുമായാണ് ഇടതുസര്‍ക്കാര്‍ സ്മാര്‍ട്‌സിറ്റി പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. 90,000 തൊഴിലവസരങ്ങള്‍ ഒരുക്കുമെന്നും സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളില്‍ വന്‍മാറ്റത്തിന് നാന്ദികുറിക്കുമെന്നുമായിരുന്നു ശിലാസ്ഥാപനവേളയില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചത്.

രാജ്യാന്തര ഐടി ഭൂപടത്തിലേക്കു കേരളം ലോഗ് ഇന്‍ ചെയ്യുന്നതു കൊച്ചി സ്മാര്‍ട്‌സിറ്റിയിലൂടെയായിരിക്കുമെന്നും ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ബിസിനസ് പാര്‍ക്കായി കൊച്ചി മാറാന്‍ പോകുന്നുവെന്നും മന്ത്രി എസ് ശര്‍മ്മയും പലകുറി പറഞ്ഞു. ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെയും ദുബായ് മീഡിയ സിറ്റിയുടെയും മാതൃകയില്‍ വിവരസാങ്കേതിക രംഗത്തെ പ്രമുഖ കമ്പനികളെ ഉള്‍പ്പെടുത്തിയായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. 1400 കോടി രൂപയുടെ നിക്ഷേപം സ്മാര്‍ട്‌സിറ്റിയിലേക്ക് ആകര്‍ഷിക്കുക, മാള്‍ട്ടയ്‌ക്കൊപ്പം കൊച്ചിയിലും സ്മാര്‍ട്‌സിറ്റി വരുന്നതോടെ വിവരസാങ്കേതികതയുടെ അടിസ്ഥാനത്തിലുള്ള രാജ്യാന്തര ചങ്ങലയിലെ സുപ്രധാന കണ്ണിയാവുക എന്ന സ്വപ്നവും കേരളജനതയോട് ഭരണാധികാരികള്‍ പങ്കുവെച്ചു.
 
സ്മാര്‍ട്‌സിറ്റിയില്‍ ടീകോം 88 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ പത്തു വര്‍ഷത്തിനകം നിര്‍മിക്കണമെന്നായിരുന്നു കരാര്‍. ഈ കെട്ടിടങ്ങളുടെ 70 ശതമാനം ഐടി വ്യവസായങ്ങള്‍ക്കും ബാക്കിയുള്ളത് താമസസൗകര്യം ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങള്‍ക്കും വിനിയോഗിക്കും. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ 90,000 പേര്‍ക്ക് ഈ പദ്ധതിയില്‍ തൊഴില്‍ ലഭിക്കും. ഇത്രയും ബൃഹത്തായ ഒരു വികസന പദ്ധതിക്കു കേരളം വേദിയാകുന്നത് ആദ്യമായാണെന്നായിരുന്നു അന്നത്തെ പ്രഖ്യാപനങ്ങള്‍. രാജ്യാന്തര സ്മാര്‍ട്‌സിറ്റി നെറ്റ്‌വര്‍ക്കില്‍ ഇന്ത്യയിലെ ആദ്യത്തെ കണ്ണിയായ സ്മാര്‍ട്‌സിറ്റി കൊച്ചി  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം നിര്‍മാണ-ടൂറിസം-വ്യവസായ മേഖലകള്‍ക്കും പ്രയോജനപ്പെടുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ.

ദുബായ് ഇന്റര്‍നെറ്റ് സിറ്റി, മീഡിയ സിറ്റി എന്നിവയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതുകൊണ്ടു നിക്ഷേപകരെ കണ്ടെത്താനും ബുദ്ധിമുട്ടുണ്ടാവില്ലെന്ന് സര്‍ക്കാരും കണക്കുകൂട്ടി. പക്ഷെ സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാകേണ്ട ഒരു പദ്ധതി എങ്ങനെ ഇല്ലാതാക്കാമെന്നതിന് മറ്റൊരു തെളിവുകൂടി സമര്‍പ്പിച്ച് സംസ്ഥാനം സ്മാര്‍ട്‌സിറ്റിയെ കയ്യൊഴിയുന്ന കാഴ്ചയ്ക്ക് ഇന്ന് സാക്ഷ്യം വഹിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് ആഗോള മലയാളി സമൂഹം. 

Tuesday, November 2, 2010

മാര്‍ക്‌സിസ്റ്റ് ഭീകരത ഒരു അനുഭവ സാക്ഷ്യം



Image
തൊഴിലാളി വര്‍ഗ പാര്‍ട്ടി, അധ്വാനിക്കുന്നവരുടെ പാര്‍ട്ടി, എന്നൊക്കെ സി പി എം നേതാക്കള്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടം പ്രസംഗിക്കുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ സിപിഎം എന്താണ്? പാര്‍ട്ടിക്കകത്തു പ്രവര്‍ത്തിച്ചവര്‍ക്ക് നന്നായി അറിയാം സിപിഎം എന്താണെന്ന്.
പാര്‍ട്ടിക്കകത്ത് നിന്ന് ആരും പുറത്തുപറയില്ല, പാര്‍ട്ടിക്കു പുറത്തുപോയാല്‍ പലരും തുറന്നു പറയാന്‍ ധൈര്യപ്പെടുകയുമില്ല. എന്നാല്‍ സിപിഎം എന്താണെന്നും അതിന്റെ ഇന്നത്തെ അവസ്ഥയും നേതാക്കളുടെ നിലവാരവും ഏതു തരത്തിലാണെന്നും തുറന്നു പറയുകയാണ് രണ്ടുതവണ സി പി എം ടിക്കറ്റില്‍ കണ്ണൂരില്‍ നിന്ന് പാര്‍ലമെന്റംഗമായ എ.പി അബ്ദുള്ളക്കുട്ടി എം എല്‍ എ. എ കെ ജിയും കൃഷ്ണപ്പിള്ളയുമൊക്കെ കഷ്ടപ്പെട്ടു വളര്‍ത്തിയ രാഷ്ട്രീയപ്രസ്ഥാനത്തിനു സംഭവിച്ച അപചയത്തിന്റെ അനുഭവ സാക്ഷ്യമാണ് അബ്ദുള്ളക്കുട്ടിയുടെ 'നിങ്ങളെന്നെ കോണ്‍ഗ്രസാക്കി'എന്ന രാഷ്ട്രീയ ആത്മകഥ.
തന്നെ കാലുമാറ്റക്കാരനെന്നും വഞ്ചകനെന്നും ആക്ഷേപിക്കുന്ന സിപിഎം നേതാക്കള്‍ക്ക് ചുട്ടമറുപടിനല്‍കുകയാണ് ഈ പുസ്തകത്തിലൂടെ അബ്ദുള്ളക്കുട്ടി. 
 
സി പി എമ്മില്‍ വാക്കും പ്രവൃത്തിയും സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അജഗജാന്തരങ്ങള്‍ കാണേണ്ടി വന്ന തന്റെ കാഴ്ചപ്പാടു മാറ്റത്തിന്റെ ഘട്ടങ്ങളൊന്നൊന്നായി അബ്ദുള്ളക്കുട്ടി വിവരിക്കുമ്പോള്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ വരെ നിയന്ത്രിക്കുന്ന കണ്ണൂര്‍ ലോബിയുടെ വികൃതമുഖമാണ് അനാവരണം ചെയ്യപ്പെടുന്നത്. സി പി എം ചെയ്തുപോരുന്ന കൊള്ളരുതായ്മകളുടെ പട്ടിക തന്നെ കാണാം അബ്ദുള്ളക്കുട്ടിയുടെ അനുഭവവിവരണങ്ങളില്‍. സി പി എം നേതൃത്വത്തിന് ഒരിക്കലും നിഷേധിക്കാനാകാത്ത വസ്തുതകള്‍ പച്ചയ്ക്ക് അബ്ദുള്ളക്കുട്ടി  പറയുമ്പോള്‍ അതില്‍ അതിശയോക്തിയോ അവിശ്വാസമോ ആര്‍ക്കും തോന്നില്ല. നിഷ്‌കളങ്കമായാണ് തന്റെ അനുഭവങ്ങള്‍ അബ്ദുള്ളക്കുട്ടി വിവരിക്കുന്നത്.

കണ്ണൂരിനെ കൊലക്കളമാക്കുന്നതില്‍, കള്ളവോട്ടിന്റെ കേന്ദ്രമാക്കുന്നതില്‍ സി പി എമ്മിന്റെ പങ്കാണ് കുറേക്കാലം സി പി എം പാളയത്തിലായിരുന്ന അബ്ദുള്ളക്കുട്ടി തുറന്നു പറയുന്നത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി. അത്തരം മന്ത്രിമാരേ കണ്ണൂരില്‍ വാഴൂ. അതാണ് കണ്ണൂരിലെ കേഡര്‍നയം- 'ചോരയുടെ മണം' എന്ന അധ്യായത്തില്‍ കണ്ണൂരിലെ കൊലപാതകരാഷ്ട്രീയം വളര്‍ത്തിയതില്‍ സി പി എമ്മിന്റെ പങ്കാണ് അബ്ദുള്ളക്കുട്ടി വിശദീകരിക്കുന്നത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നു പറയുന്നവരെ ശാരീരികമായി നേരിടുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കന്മാരാണ് കണ്ണൂരിലുള്ളത്. ടി. ഗോവിന്ദന്‍ എന്ന ഗാന്ധിയന്‍ കമ്യൂണിസ്റ്റും എം.വി ഗോവിന്ദന്‍ മാസ്റ്ററെന്ന സാത്വികനായ കമ്യൂണിസ്റ്റും കണ്ണൂരില്‍ അധികകാലം സെക്രട്ടറിമാരായി വാഴാതിരുന്നതും അവരെ മറ്റു സ്ഥാനങ്ങളിലേക്ക് നാടു കടത്തിയതും ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ ധീരതയും ധിക്കാരവും നന്നായി പ്രകടിപ്പിക്കാത്തുതുകൊണ്ടാണെന്ന് സഖാക്കള്‍ അടക്കം പറയാറുണ്ട്.
 
ഇവരുടെ കാലത്ത് കണ്ണൂരില്‍ കൊല്ലും കൊലയും കുറവായിരുന്നു.
തലശേരി, കൂത്തുപറമ്പ് മേഖലയിലെ പാര്‍ട്ടി ഗ്രാമങ്ങളിലെ ചെറുപ്പക്കാര്‍ക്ക് നല്ല വിവാഹബന്ധങ്ങള്‍ ലഭിക്കുന്നില്ല. വിവാഹപ്രായമെത്തിയിട്ടും പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാന്‍ കഴിയുന്നില്ല. ഭൂമിയുടെ വില കേരളത്തില്‍ ഏറ്റവും കുറഞ്ഞ പ്രദേശം ആ മേഖലകളാണ്. ബോംബുണ്ടാക്കല്‍ കുടില്‍ വ്യവസായവും അക്രമം കൃഷിയുമായ നാട്ടില്‍ ആരാണ് ഭൂമി വാങ്ങുക? ആരാണ് പെണ്ണു കെട്ടുക? കുട്ടികളുടെ വിദ്യാഭ്യാസം പോലും പലപ്പോഴും അനിശ്ചിതത്വത്തിലാകുന്നു.
സി പി എമ്മിലെ രീതിയനുസരിച്ച് അല്‍പ്പം ദൂരെയുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് വന്നവരായിരിക്കും മറ്റൊരു ഗ്രാമത്തില്‍ അക്രമണം നടത്തുന്നത്.
 
അക്രമം നടത്തുന്നവര്‍ ഒരിക്കലും പിടികൊടുക്കാറില്ല. അതിനായി പ്രത്യേകം ആളുകളുണ്ട്. ഒരു കൊലപാതകമുണ്ടായാല്‍ പത്തു പതിനഞ്ചു കുടുംബങ്ങളാണ് അതിന്റെ പേരില്‍ അനാഥമാകുന്നത്. കൊല്ലപ്പെട്ടവനും പിടിയിലായവരും ഒളിവില്‍ പോയവരുമൊക്കെ ഇതിലുള്‍പ്പെടും. കേസുകള്‍ ഒതുക്കിത്തീര്‍ക്കാനും മറ്റുമായി 15 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ ചെലവുവരും. ഇതുമായി ബന്ധപ്പെടുന്നവരുടെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ വേറെയും ലക്ഷങ്ങള്‍ വേണം. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യനന്മയ്ക്കുമായി ചെലവഴിക്കേണ്ട തുകയാണ് ഇങ്ങനെ പാഴായിപ്പോകുന്നത്.
 
പ്രതിരോധം കൊണ്ട് പാര്‍ട്ടിയെ വളര്‍ത്താനാവുമെന്നാണ് സി പി എമ്മിന്റെ വാദം. തലശേരി, കൂത്തുപറമ്പ് ഭാഗങ്ങളില്‍ സി പി എമ്മിന്റെ ഈ നയം കൊണ്ട് വളര്‍ന്നത് ആര്‍ എസ് എസുകാരാണ്. അക്രമവിപ്ലവ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഒരു രഹസ്യ ഡിഫന്‍സ് സ്‌ക്വാഡ് പാര്‍ട്ടിക്കുണ്ട്. 'പാര്‍ട്ടി ഗ്രാമത്തിലെ കെമിക്കല്‍ അലിമാര്‍' എന്ന അധ്യായത്തില്‍ സി പി എമ്മിന്റെ കള്ളവോട്ടു രാഷ്ട്രീയത്തെയാണ് അനാവരണം ചെയ്യുന്നത്. 'ഒന്നും രണ്ടുമല്ല. പത്തും പതിനഞ്ചും വോട്ട് ചെയ്തിട്ടാണ് താങ്കള്‍ വിജയിച്ചത്. സഖാക്കളേ ഇതാ ഈ വിരല്‍ത്തുമ്പിലേക്ക് നോക്കൂ. വിരലിലെ കറുത്ത അടയാളം മായ്ച്ച് മായ്ച്ച് പൊള്ളിയ പാട് ഇനിയും പോയിട്ടില്ല.
 
താങ്കള്‍ ജയിച്ചത് അങ്ങയുടെ മൊഞ്ച് കൊണ്ടല്ല. നമ്മുടെ സഖാക്കളനുഭവിച്ച ത്യാഗം കൊണ്ടാണ്...'മയ്യില്‍ ഏരിയാ സമ്മേളനത്തില്‍ എം. പ്രശാന്തനെന്ന സഖാവ് അബ്ദുള്ളക്കുട്ടിയോട് വിളിച്ചു പറഞ്ഞ കാര്യങ്ങളാണിത്. കണ്ണൂരിലെ കൊലപാതകത്തിനുണ്ടാക്കുന്ന ബോംബ് നിര്‍മ്മാണ കേന്ദ്രങ്ങള്‍ മനോജ് എബ്രഹാമിനെ പോലുള്ള പൊലീസ്  ഓഫീസര്‍മാര്‍ റെയ്ഡ് ചെയ്ത് പിടിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂരിലെ കള്ളവോട്ടു കേന്ദ്രങ്ങളും അടയാളം മായ്ക്കുന്ന മഷിയുണ്ടാക്കുന്ന കേന്ദ്രവും അതിന്റെ കെമിസ്ട്രിയും വിതരണവും തെരഞ്ഞെടുപ്പു ദിവസം ബൂത്തിനടുത്തുള്ള രഹസ്യ കേന്ദ്രത്തിലെ മഷി മായ്ച്ചുകൊടുക്കല്‍ പരിപാടിയും കണ്ടെത്താന്‍ സാക്ഷാല്‍ ഇലക്ഷന്‍  കമ്മീഷണര്‍ ടി.എന്‍ ശേഷനുപോലും കഴിഞ്ഞില്ലല്ലോ.
 
ബോംബ് കൊണ്ട് കൊല്ലുന്നത് കുറച്ചാളുകളേയാണ്. എന്നാല്‍ ഈ മായ്ക്കല്‍ കെമിക്കലുണ്ടാക്കുന്നവര്‍ കെമിക്കല്‍ അലിയേക്കാള്‍ ഭീകരന്മാരാണ്.. ലോകത്തിനു തന്നെ മാതൃകയായ ഒരു ജനാധിപത്യവ്യവസ്ഥയെയാണ് ഇവര്‍ കൊല ചെയ്യുന്നത്. എല്ലാ തെരഞ്ഞെടുപ്പിനും പാര്‍ട്ടി ഗ്രാമങ്ങള്‍ക്ക് ഒരു നിര്‍ദ്ദേശം നല്‍കും. ഉച്ചയ്ക്ക് രണ്ട് മണിക്കു മുമ്പ് മുഴുവന്‍ വോട്ടും പോള്‍ ചെയ്യണം. പ്രവര്‍ത്തകര്‍ രണ്ടു മണിക്ക് മുമ്പ് വരാത്ത മുഴുന്‍ ആളുകളുടെ വോട്ടും കുത്തിയിടും. മായ്ക്കാന്‍ മഷിയുണ്ടല്ലോ. ഇതാണ് പതിവു രീതി. പാര്‍ട്ടിക്ക് ഉറപ്പായി വോട്ടു ചെയ്യുന്നവരുടെ പോലും വോട്ടുകള്‍, നാട്ടിലില്ലാത്തവരുടെ വോട്ടുകള്‍, മരിച്ചവരുടെ വോട്ടുകള്‍ ഇങ്ങനെ പാര്‍ട്ടി ഗ്രാമങ്ങളില്‍ 99.9 ശതമാനവും പോളിംഗ് നടക്കുന്ന വിചിത്ര ജനാധിപത്യത്തിന്റെ നാടാണ് കണ്ണൂര്‍.
 
സിപിഎം സമരമുഖങ്ങളിലെ അനുഭവങ്ങളും ധാരാളമുണ്ട് അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയില്‍. വ്യവസായമന്ത്രിയായ ഇ അഹമ്മദിനെ കണ്ണൂരില്‍ വഴി തടഞ്ഞപ്പോള്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. പിന്നീട്  ആകാശത്തേക്ക് ഒരു റൗണ്ട് വെടിവെച്ചപ്പോഴേക്കും അതുവരെ വിപ്ലവവീര്യം ജ്വലിപ്പിച്ച് പ്രസംഗിച്ച പ്രകാശന്‍ മാസ്റ്ററുള്‍പ്പെടെ പല നേതാക്കളും ഓടിരക്ഷപ്പെട്ടു. അന്ന് എം.വി ജയരാജനും താനുമുള്‍പ്പെടെ 33 ദിവസം ജയിലില്‍ കിടുന്നു. മുതിര്‍ന്ന സഖാക്കളുടെ പെരുമാറ്റദൂഷ്യങ്ങള്‍ അന്ന് വല്ലാതെ മനപ്രയാസമുണ്ടാക്കി. തടവുകാര്‍ക്കിടയിലെ ലൈംഗികവൈകൃതങ്ങളെ കുറിച്ച് തനിക്ക് അക്കാലത്ത് കേട്ടറിവുപോലുമുണ്ടായിരുന്നില്ലെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു.

ഒരിക്കല്‍ എം.ദാസന്‍ കോഴിക്കോട്ട് വെച്ച് ഒന്നിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പറഞ്ഞു-'അബ്ദുള്ളക്കുട്ടീ, നിന്റെ കണ്ണൂരിലെ കമ്യൂണിസ്റ്റുകാര്‍ മൃഗങ്ങളാണ്. ദാസേട്ടന്‍ അതു പറഞ്ഞപ്പോള്‍ ഞാനൊന്നു ഞെട്ടി. കൊലനിലങ്ങളിലൂടെ അലറിപ്പായുന്ന പാര്‍ട്ടിയുടെ അക്രമരാഷ്ട്രീയം അദ്ദേഹത്തെ അത്രയ്ക്ക് വേദനിപ്പിച്ചിരുന്നു. നിങ്ങക്ക് ഇത് സംസ്ഥാനകമ്മിറ്റിയില്‍ പറഞ്ഞൂടെ ദാസേട്ടാ-ഞാന്‍ ചോദിച്ചു. നമ്മള് അതിനെതിരെ പറഞ്ഞാല്‍ നിന്റെ ധീരന്മാരായ നേതാക്കള്‍ നമ്മുടെ ജീവിതം കൊണ്ട് പന്തുകളിക്കില്ലേ.-പാതി അമര്‍ഷവും പാതി പരിഹാസവും കലര്‍ന്ന വാക്കുകളില്‍ അദ്ദേഹം മറുപടി പറഞ്ഞു. കൂടുതല്‍ കുരുതികള്‍ കാണാന്‍ കെല്‍പ്പില്ലാത്തതു കൊണ്ടാകണം ദാസേട്ടന്‍ ഈ ഭൂമിയില്‍ നിന്ന് നേരത്തേ പോയി. എന്നിട്ടും കണ്ണൂരിലെ പാര്‍ട്ടി മൃഗങ്ങള്‍ ചോര മണത്തുനടക്കുന്നു.

ദാരിദ്ര്യം കൊണ്ട് റൊട്ടി മോഷ്ടിക്കേണ്ടി വന്ന ജീന്‍വാല്‍ജീന്റെ സ്ഥിതിയാണ് പല സി പി എം എം പിമാര്‍ക്കുമെന്ന് അബ്ദുള്ളക്കുട്ടി കണക്കുകള്‍ വിശദീകരിച്ച് പറയുന്നു. ശമ്പളയിനത്തില്‍ കിട്ടുന്ന 42,000 രൂപയില്‍ നിന്ന് 7000 രൂപ മാത്രമാണ് ഓരോ എം പിക്കും പാര്‍ട്ടി അലവന്‍സായി കൊടുക്കുന്നത്. അതുകൊണ്ട് പല എം പിമാരും ഓഫീസില്‍ സെക്രട്ടറിമാരെ പോലും നിയമിക്കാറില്ല. 14-ാം ലോക്‌സഭയില്‍ സി പി എമ്മിന് രാജ്യസഭയടക്കം ആകെ 52 എം പിമാരാണുള്ളത്. ഈയിനത്തില്‍ മാത്രം മൂന്നു കോടിയോളം രൂപ പ്രതിവര്‍ഷം പാര്‍ട്ടിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തുന്നു.ഇതില്‍ ചെറിയൊരു ഭാഗം ചെലവഴിച്ചാല്‍ ജെ എന്‍ യു പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന പഠിച്ചിറങ്ങുന്ന കുട്ടികളെ എം പി ഓഫീസുകളില്‍ സെക്രട്ടറിയായി നിയമിക്കാം.
 
ബാക്കിയുള്ള സമയം അവരെ പാര്‍ട്ടി പ്രവര്‍ത്തനത്തിനു വിടാം. ദില്ലിയില്‍ ചെങ്കൊടി പറപ്പിക്കാനുള്ള വഴികള്‍ ഇതൊക്കെയാണ്. പ്രകാശിന്റേയും വൃന്ദയുടേയും മൂക്കിനു താഴെ ദില്ലിയില്‍ സി പി എം അംഗങ്ങള്‍ ആയിരത്തില്‍ താഴെ മാത്രം.സി പി എമ്മിനകത്തെ ജനാധിപത്യമില്ലായ്മയും നേതാക്കളുടെ ധിക്കാരവും വെളിപ്പെടുത്തുന്ന നിരവധി ഉദാഹരണങ്ങള്‍ അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്. പാര്‍ട്ടി ജില്ലാകമ്മിറ്റിയിലേക്ക് രണ്ടു തവണയും മല്‍സരിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതും സ്വന്തക്കാരെ സ്ഥാനങ്ങളിലെത്തിക്കാന്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി അനുസരിപ്പിക്കുന്ന ഇ പി ജയരാജനടക്കമുള്ളവരുടെ പദപ്രയോഗങ്ങളും 'കര്‍ക്കടകമാസത്തിലെ ഗൂഢാലോചന' എന്ന അധ്യായത്തില്‍ പറയുന്നു.
 
കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും കെ സുധാകരനുമാണ് ഇരുട്ടില്‍ പകച്ചുനില്‍ക്കുകയായിരുന്ന തനിക്ക് പുതിയ ജന്മം തന്നതെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. 'ഒരിക്കല്‍ പഴയ സഖാവ് എം.വി.ആര്‍ കണ്ടപ്പോള്‍ ചോദിച്ചു. ഓ നീ ഇപ്പോള്‍ വികസനത്തിന്റെ ആളാണല്ലടോ..മുമ്പ് പരിയാരത്ത് സ്വാശ്രയമെഡിക്കല്‍ കോളേജ് തുടങ്ങിയപ്പോള്‍ നീയല്ലേടോ എസ് എഫ് ഐ പിള്ളേരേം കൊണ്ടു വന്ന് പരിപാടി കലക്കിയത്...' ആ ചോദ്യത്തിനു മുമ്പില്‍ തലകുനിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍. ഇങ്ങനെ എത്രയെത്ര പാപങ്ങള്‍ ഈ നാടിനോട് ചെയ്തിട്ടുണ്ട്. മത്തായി ചാക്കോ മുതല്‍ ഈ അബ്ദുള്ളക്കുട്ടി വരെ ചെയ്തു കൂട്ടിയ പാപങ്ങള്‍ എന്ത് പ്രായശ്ചിത്തം ചെയ്താലാണ് തീരുകയെന്ന് എനിക്കറിഞ്ഞുകൂട.
 
പാര്‍ട്ടി ചെയ്ത കൊലപാതകങ്ങള്‍ക്ക് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ആത്മീയമായി പങ്കുകാരാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു, ആര്‍ക്കും ആ മഹാപാപത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ പറ്റില്ല. അബ്ദുള്ളക്കുട്ടിയുടെ ഈ ഏറ്റുപറച്ചില്‍ സി പി എമ്മിനകത്ത് അസ്വസ്ഥ മനസുമായി കഴിയുന്നവര്‍ക്കും പാര്‍ട്ടിയിലെ പുതുതായി കടന്നു വന്നവര്‍ക്കും ഒരു പോലെ ചിന്തിക്കാനുള്ള വഴിയൊരുക്കുന്നു. സി.പി.എം എന്ന രാഷ്ട്രീയപാര്‍ട്ടിയെ പഠിക്കാനുള്ള കൈപ്പുസ്തകമായി മാറുകയാണ് അബ്ദുള്ളക്കുട്ടിയുടെ ഈ രാഷ്ട്രീയ ആത്മകഥ.
ചുവക്കാന്‍ മടിക്കുന്ന മലപ്പുറം
Imageശല്യര്‍
മലപ്പുറം ജില്ല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് രാഷ്ട്രീയമായി വഴങ്ങാത്ത ഒരു പ്രദേശമാണ്. രണ്ടാമത്തെ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്താണ് ഈ ജില്ല രൂപംകൊണ്ടത്. അന്നത്തെ സപ്തകക്ഷി മുന്നണി ഭരണത്തില്‍ മുസ്ലിംലീഗ് ഒരു ഘടകകക്ഷിയായിരുന്നു.
മുഖ്യമന്ത്രി ഇ.എം.എസ്സിന്റെ ജന്മനാട് ഉള്‍പ്പെട്ട പ്രദേശം ചേര്‍ത്ത് പുതിയൊരു റവന്യു ഭരണ കേന്ദ്രം ഉണ്ടാകുന്നതില്‍ അദ്ദേഹം സന്തോഷിച്ചിരിക്കണം. കലിക്കട്ട് സര്‍വകലാശാലയുടെ ആസ്ഥാനമായ തേഞ്ഞിപ്പലം എന്ന സ്ഥലവും മലപ്പുറം ജില്ലയിലാണ്. ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയ സപ്തകക്ഷി മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു. ആ മുന്നണി ഭരണം കാലാവധി പൂര്‍ത്തിയാക്കാതെ അല്പായുസായി. സി.പി.ഐയും ലീഗും വടക്കനച്ചന്റെ കര്‍ഷകത്തൊഴിലാളിപ്പാര്‍ട്ടിയും മത്തായി മാഞ്ഞൂരാന്റെ പാര്‍ട്ടിയും ആര്‍.എസ്.പിയുമെല്ലാം സി.പി.എമ്മുമായി വഴക്കിട്ട് പരസ്പരം അഴിമതി ആരോപിച്ചു പിരിഞ്ഞു. മലപ്പുറം ചുവപ്പിക്കാനുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്ക് അന്നുമുതല്‍ തിരിച്ചടി ഏറ്റുകൊണ്ടിരിക്കുകയാണ്. മുസ്ലിം ലീഗിനെ പിളര്‍ന്നു നോക്കി. ഡി.സി.സി പ്രസിഡന്റിനെപ്പോലും കൂറുമാറ്റി സി.പി.എമ്മില്‍ ചേര്‍ത്തു.

കലിക്കട്ട് സര്‍വകലാശാലയും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും കേന്ദ്രീകരിച്ച് മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളെ വച്ചു തന്ത്രങ്ങള്‍ മെനഞ്ഞു. മാവൂര്‍ റയോണ്‍സില്‍ തൊഴിലാളി യൂണിയനുണ്ടാക്കി മുതലാളിയെ സഹായിച്ചു. എന്നുവേണ്ട സി.പി.എമ്മിന്റെ രാഷ്ട്രീയ അടവുകളെല്ലാം പ്രയോഗിച്ചിട്ടും മലപ്പുറം ജില്ല ആ പാര്‍ട്ടിക്ക് ബാലികേറാ മലയായി തുടര്‍ന്നു. സി.പി.എമ്മിന്റെ പ്രീണന നയങ്ങളും എതിര്‍പ്പും വിലപ്പോകാത്ത മലപ്പുറം സി.പി.എമ്മിന് സംഘടനാപരമായ ഒരു വെല്ലുവിളി എന്നതിനുപരി തികഞ്ഞ നാണക്കേടായി മാറിയിരിക്കുന്നു. മാര്‍ക്‌സിസ്റ്റ് ആചാര്യനായിരുന്ന ഇ.എം.എസിന്റെ നാട്ടില്‍ സി.പി.എം നേരിടുന്ന തിരിച്ചടികള്‍ ഇതര പ്രദേശങ്ങളില്‍ അവര്‍ പ്രകടിപ്പിക്കുന്ന 'മെഗലോ മാനിയ'യുമായി തട്ടിച്ചു നോക്കുമ്പോള്‍ നേതാക്കള്‍ എങ്ങനെ സഹിക്കും? 
ഈയിടെ മങ്കടയില്‍ എ. വിജയരാഘവന്‍ എന്ന സി.പി.എം നേതാവ് നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ ആവര്‍ത്തിച്ചു കണ്ടവര്‍ക്ക് അക്കാര്യം ഏറെക്കുറെ മനസ്സിലായിട്ടുണ്ടാകും.
 
അസംതൃപ്തനായ ഒരു അഹങ്കാരിയുടെ സ്വരവും ഭാവചേഷ്ടകളുമാണ് വിജയരാഘവനില്‍ ജനങ്ങള്‍ കണ്ടത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി തെറ്റിയ മഞ്ഞളാംകുഴി അലിയെ പരസ്യമായി തള്ളിപ്പറയുകയായിരുന്നു സി.പി.എം നേതാവിന്റെ ലക്ഷ്യം. ആ പ്രസംഗത്തിന്റെ അനന്തരഫലമെന്ന നിലയില്‍ ഏതാനും ദിവസങ്ങള്‍ക്കുശേഷം അലിനിയമ സഭാംഗത്വവും സി.പി.എം വഴി തനിക്കു ലഭിച്ച എല്ലാ സ്ഥാനമാനങ്ങളും ഒഴിയുന്നതായി പ്രഖ്യാപിച്ചു. സി.പി.എമ്മിന്റെ പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളന കാലം മുതല്‍ മഞ്ഞളാംകുഴി അലിയെ നേതാക്കള്‍ വിഭാഗീയതയുടെ ഇരയാക്കി പീഡിപ്പിച്ചു പോരുകയയായിരുന്നത്രേ. 'നേതാക്കളുടെ ആട്ടും തുപ്പും ഏറ്റ് എനിക്കു മതിയായി' എന്നാണ് അലി രാജി തീരുമാനം പ്രഖ്യാപിച്ചുകൊണ്ടു പറഞ്ഞത്.

വിവാഹമോചനക്കേസില്‍ നടി കാവ്യമാധവന്‍ ഭര്‍ത്താവിനെയും അയാളുടെ കുടുംബാംഗങ്ങളെയുംകുറിച്ച് ഉന്നയിച്ചതിനെക്കാള്‍ ഗുരുതരമായ കുറ്റാരോപണമാണ് മങ്കട എം.എല്‍.എ ആയിരുന്ന അലി മാര്‍ക്‌സിസ്റ്റ് നേതൃത്വത്തിനെതിരേ നിരത്തിയത്. 'പ്രതിപക്ഷത്തും ഭരണപക്ഷത്തും എത്തുമ്പോള്‍ സി.പി.എമ്മിന് ഇരട്ടമുഖവും നയവും. സ്വാശ്രയ കോളേജ്, എ.ഡി.ബി വായ്പ, ആദിവാസി ഭൂമി, മൂന്നാര്‍ കയ്യേറ്റം തുടങ്ങിയ കാര്യങ്ങളില്‍ പറച്ചിലും പ്രവൃത്തിയും പൊരുത്തപ്പെടുന്നില്ല. ലോട്ടറി മാഫിയയെ വഴിവിട്ട് സഹായിച്ച് നാടിനെ ദ്രോഹിക്കുന്നു.' എന്നെല്ലാം യു.ഡി.എഫ് നേതാക്കള്‍ നടത്തിയിട്ടുള്ള ആരോപണങ്ങള്‍ അതേ തീവ്രതയോടെ അലിയും ഉന്നയിക്കുന്നു. 'മലപ്പുറം ചുവപ്പിക്കാന്‍ വേണ്ടി ഓടി നടന്നതു ഞാനാണ്. ഇപ്പോള്‍ തോന്നുന്നു അതുവേണ്ടായിരുന്നു എന്ന്.'- മഞ്ഞളാംകുഴി അലി കുറ്റബോധത്തോടെ പറയുന്നു.

2001 മുതല്‍ അലി മങ്കട നിയമ സഭാ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ്. ഇടതു സ്വതന്ത്രനായി മൂന്ന് തവണ മങ്കടയില്‍ അലി മത്സരിച്ചിട്ടുണ്ട്. ഗള്‍ഫ് മലയാളിയായിരുന്ന മഞ്ഞളാംകുഴി അലിയെ ചലച്ചിത്ര നിര്‍മ്മാതാവെന്ന പേരിലാണ് കേരളം അറിഞ്ഞു തുടങ്ങിയത്. മലപ്പുറം ചുവപ്പിക്കാന്‍ സി.പി.എം ദശാബ്ദങ്ങളായി നടത്തുന്ന തന്ത്രങ്ങളെല്ലാം പാഴാകുന്ന സാഹചര്യത്തില്‍ ധനവാനും ചലച്ചിത്ര നിര്‍മ്മാതാവും ആയ അലിയില്‍ പാര്‍ട്ടി നേതാക്കള്‍ പതിനഞ്ച് കൊല്ലം മുമ്പ് ചില സാധ്യതകള്‍ക്കണ്ടത്തി. ടി.കെ. ഹംസ നടത്തിയ ഹാസ്യപ്രകടനങ്ങളൊന്നും ഏല്‍ക്കാത്തിടത്ത് അലിയെന്ന സ്വതന്ത്രന്റെ പരീക്ഷണം വിജയംകണ്ടു. സി.എച്ചിന്റെ മകനും മുന്‍ മന്ത്രിയുമായ ഡോക്ടര്‍ എം.കെ. മുനീറിനെപ്പോലും അലി തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചു. ഹംസയെ ഒരു തവണ ജില്ലയില്‍ നിന്ന് ലോക്‌സഭയില്‍ എത്തിക്കാന്‍ സഹായിച്ചു.

കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ തോല്പിച്ച കെ.ടി. ജലീലും മങ്കടയിലെ മഞ്ഞളാംകുഴി അലിയും ചേര്‍ന്ന യുവനേതാക്കളുടെ സ്വതന്ത്രവേഷം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതുപോലെ തോന്നിച്ചു. മലപ്പുറം ഇതാ ചുവന്നു തുടങ്ങിയെന്ന വിചാരം ജില്ലയ്ക്കു വെളിയില്‍ പടര്‍ന്നു. പുറമേ അങ്ങനെ തോന്നിയെങ്കിലും സി.പി.എമ്മില്‍ വിഭാഗീയതയുടെ കാറ്റ് ശക്തിപ്രാപിച്ചത് ജനം വേണ്ടവിധം അറിഞ്ഞില്ല. മുഖ്യമന്ത്രി അച്യുതാനന്ദനെ അനുകൂലിക്കുന്നവരെന്ന് സംശയമുള്ളവരെ പിണറായി വിഭാഗം കിട്ടുന്ന സന്ദര്‍ഭങ്ങളില്‍ ഒതുക്കി, അടുക്കിപ്പൊളിച്ചുകൊണ്ടിരുന്നു.
 
എന്‍.എന്‍. കൃഷ്ണദാസ്, എ.പി. അബ്ദുള്ളക്കുട്ടി, കെ. അജയ്കുമാര്‍, ശിവരാമന്‍, എം.ആര്‍. മുരളി, ടി.പി. ചന്ദ്രശേഖരന്‍, ഡോ. മനോജ് എന്നിങ്ങനെ അനുഭാവികളും സഹയാത്രികരും സ്വതന്ത്രരും എന്ന നിലയില്‍ പാര്‍ട്ടിക്ക് ഒരിക്കല്‍ മുതല്‍ കൂട്ടായിരുന്ന നിരവധി നേതാക്കള്‍ വിഭാഗീയതയുടെ പല്‍ച്ചക്രത്തില്‍ വീണരഞ്ഞു. പ്രവാസി ജീവിതം ഉപേക്ഷിച്ച് പതിനഞ്ചുകൊല്ലമായി സി.പി.എമ്മിനൊപ്പം നടക്കുന്ന മഞ്ഞളാംകുഴി അലിയെ ഔദ്യോഗിക വിഭാഗം തഴയാന്‍ തുടങ്ങി. പിണറായി വിജയന്‍ നടത്തിയ നവകേരള യാത്ര പ്രചുരമായ പ്രചാരണങ്ങളുടെ പേരില്‍ ശ്രദ്ധേയമായിരുന്നു.

ഒരു കമ്യൂണിസ്റ്റ് നേതാവും ചെയ്തിട്ടില്ലാത്തവിധം വ്യക്തി കേന്ദ്രീകൃതമായി പിണറായി വിജയന്‍ തന്നില്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആസൂത്രണം ചെയ്ത ഒരു പര്യടനപരിപാടിയായിരുന്നു അത്. കേരളം മുഴുവന്‍ പിണറായിയുടെ കട്ടൗട്ടുകളും ഫഌക്‌സ് ബോര്‍ഡുകളും നിരന്നു. തമിഴ് സിനിമാ രാഷ്ട്രീയ സംസ്‌കാരം കേരളത്തില്‍ പകര്‍ത്തിയതുപോലെ കണ്ടു ചിലര്‍ അസ്വസ്ഥരായി. സി.പി.ഐ നേതാവ് വെളിയം ഭാര്‍ഗവന്‍ തന്റെ അസ്വസ്ഥത തുറന്നു പറഞ്ഞു.
നവകേരള യാത്രയില്‍ വിജയന്‍ ഒപ്പം സഞ്ചരിക്കാന്‍ തെരഞ്ഞെടുത്തത് രണ്ട് നേതാക്കളെ ആയിരുന്നു. പിന്നീട് രാജ്യസഭാംഗമായ ടി.എം. സീമ, കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ തോല്പിച്ച കെ.ടി. ജലീല്‍ എം.എല്‍.എ എന്നിവര്‍. മലപ്പുറം ചുമപ്പിക്കാന്‍ നേരത്തെ സി.പി.എം കണ്ടെത്തിയ മഞ്ഞളാംകുഴി അലിയെ തഴഞ്ഞ് മുസ്ലിം ലീഗില്‍ നിന്ന് കൂറുമാറി ആയിടെ ചെന്ന ജലീലിനെ ഒപ്പം കൂട്ടിയതിന്റെ അര്‍ത്ഥം അന്ന് ആര്‍ക്കും വേണ്ടപോലെ പിടികിട്ടിയില്ല.
 
നവകേരള യാത്രയുടെ സമാപനത്തില്‍ തിരുവനന്തപുരത്ത ശംഖുംമുഖം കടലോരത്ത് ഒരു സമ്മേളനം നടന്നു. ആ സമ്മേളനത്തില്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ പങ്കെടുത്തത് രാഷ്ട്രീയ രംഗത്ത് ഒരു കൗതുകക്കാഴ്ചയായിരുന്നു. അച്യുതാനന്ദനും പിണറായി വിജയനും പരസ്പരം മുഖം കൊടുക്കാതെ വീര്‍പ്പിച്ചുകെട്ടി ഇരുന്നു. അനോന്യം കോലുവച്ചു സംസാരിച്ചു. 
ജലീല്‍ യാത്രാവേളയില്‍ പറഞ്ഞുകൊടുത്ത ഒരു പേര്‍ഷ്യന്‍ സാരോപദേശ കഥകൊണ്ടാണ് പിണറായി വിജയന്‍ സമ്മേളനവേദിയില്‍ വച്ച് വി.എസ്സിനെ കുത്തിയത്. കടലിലെ തിരമാല കണ്ട് ആഹ്ലാദിച്ച കുട്ടിയുടെ കഥ.
 
തിരമാല നിത്യവും കാണാമെന്ന വ്യാമോഹത്തില്‍ കടല്‍വെള്ളം ഒരു ബക്കറ്റില്‍ കോരി വീട്ടില്‍ കൊണ്ടുപോയെങ്കിലും ഒരു തിരയും ഉണ്ടായില്ല. അതുപോലെ പ്രസ്ഥാനത്തിന്റെ ഭാഗമായി നില്ക്കുമ്പോള്‍ ലഭിക്കുന്ന ആഹ്ലാദത്തിരയിളക്കം ഒറ്റയ്ക്കുമാറി നിന്നാല്‍ ഉണ്ടാകുമെന്ന് വ്യാമോഹിക്കരുതെന്ന് പരോക്ഷമായി വി.എസ്സിനെ ഓര്‍മ്മിപ്പിക്കുന്നതുപോലെ പിണറായി പറഞ്ഞു. കടലില്‍ തിര അടങ്ങുന്നില്ല. അഴിമതിയും വിഭാഗീയതയും കാറും കോളും ഉയര്‍ത്തി പ്രക്ഷുബ്ധാവസ്ഥയില്‍ ഇളകിമറിയുകയാണ്. സി.പി.എം നേതാക്കള്‍ രക്ഷാമാര്‍ഗ്ഗം തിരയുന്നു. സി.പി.എം കേരളഘടകത്തിലെ പ്രശ്‌നങ്ങള്‍ കോപ്പയിലെ കൊടുങ്കാറ്റുപോലെ കെട്ടടങ്ങുമെന്ന് പ്രകാശ് കാരാട്ടിന് പ്രതീക്ഷയില്ല. 
ഭരണ രംഗത്തെ പ്രാദേശിക വിപ്ലവം
Imageകേരളപ്പിറവിയുടെ അമ്പത്തിനാലാം വാര്‍ഷികദിനമായ ഇന്നലെ സംസ്ഥാനത്തിന്റെ ജനാധിപത്യ ചരിത്രത്തില്‍ ശോഭയാര്‍ന്ന ഒരു അധ്യായം എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. പ്രാദേശിക ഭരണസമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നപ്പോള്‍ അവരില്‍ പകുതിയിലേറെപ്പേര്‍ സ്ത്രീകളാണെന്ന വസ്തുത ദേശീയതലത്തില്‍ തന്നെ കേരളത്തെ ശ്രദ്ധേയമാക്കി.
സംസ്ഥാനത്തെ 605 തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ നിയന്ത്രണം ഈയാഴ്ച സ്ത്രീകള്‍ ഏറ്റെടുക്കാന്‍ പോവുകയാണ്. തുല്യനീതിയെക്കുറിച്ചും അവസര സമത്വത്തെക്കുറിച്ചും ലോകമെങ്ങും സജീവമായ ചര്‍ച്ച നടക്കുന്ന വേളയിലാണ് ജനാധിപത്യ ഭരണസ്ഥാപനങ്ങളില്‍ കേരളം മാതൃകാപരമായ ഈ ചുവടുവയ്പ്പ് നടത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാരഥ്യം സ്ത്രീകള്‍ ഏറ്റെടുത്താല്‍ സംസ്ഥാനത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന വിഷമതകളെല്ലാം തീരുമോ എന്ന കുസൃതിച്ചോദ്യം ഉയരാം. പുരുഷനില്‍ നിന്ന് ഭിന്നമായി സ്ത്രീകളുടേതായ പ്രത്യേക പ്രശ്‌നങ്ങളും വിഷമാവസ്ഥകളും പൂര്‍ണമായി ഇല്ലാതാക്കി അവസരനീതിയും സമത്വവും കൈവരിക്കാന്‍ ഇനിയും ബഹുദൂരം സമൂഹം സഞ്ചരിക്കേണ്ടതുണ്ട്. എങ്കിലും പ്രാദേശിക ഭരണകൂടങ്ങളില്‍ അധികാര പങ്കാളിത്തം തുല്യ അളവില്‍ ലഭിക്കുന്നതോടെ സാമൂഹിക ജീവിതരംഗങ്ങളില്‍ ഗുണകരമായ മാറ്റമുണ്ടാകാന്‍ അവസരമൊരുങ്ങുകയാണ്.
 
അധികാരത്തിലെത്തുന്ന സ്ത്രീകള്‍ അവസരോചിതമായും അന്തസ്സായും പ്രവര്‍ത്തിച്ചാല്‍ അല്‍ഭുതകരമായ മാറ്റം സമൂഹത്തില്‍ ഉണ്ടാക്കാന്‍ കഴിയും. സ്ത്രീകള്‍ അധികാര പങ്കാളിത്തം വഹിക്കുന്ന ഉന്നതപദവികളില്‍ അവര്‍ കേവലം പ്രതീകങ്ങളായി ഇരിക്കുകയും നിയന്ത്രണം നിഴല്‍രൂപങ്ങള്‍ പിന്നില്‍നിന്ന് കൈവശപ്പെടുത്തുകയും ചെയ്യുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭരണകാര്യങ്ങളെക്കുറിച്ച് പഠിക്കുകയും ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിയുകയും നാടിന്റെ ഭാവിയെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്താല്‍ നിശ്ചയദാര്‍ഢ്യമുള്ള ഏത് സ്ത്രീയ്ക്കും പുരുഷ ഭരണാധികാരിയെപ്പോലെയോ അതിനേക്കാള്‍ മെച്ചമായോ അധികാര സ്ഥാനങ്ങളില്‍ ശോഭിക്കാനാകും. അതിന് നിരവധി ദൃഷ്ടാന്തങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളില്‍ വനിതാ മേയര്‍മാര്‍ വരികയാണ്. അറുപത് മുന്‍സിപ്പാലിറ്റികളില്‍ പകുതിയുടെ അധ്യക്ഷസ്ഥാനം സ്ത്രീകള്‍ക്ക് ലഭിക്കും. 978 ഗ്രാമപഞ്ചായത്തുകളില്‍ 489 ഇടത്ത് വനിതാ പ്രസിഡന്റുമാരാണ് ഭരണം നടത്താന്‍പോകുന്നത്. അതില്‍ അമ്പത് പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍ പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള സ്ത്രീകളായിരിക്കും. ഏഴിടങ്ങളില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട സ്ത്രീകളും പ്രസിഡന്റാകുന്നു. 352 ബ്ലോക്ക് പഞ്ചായത്തുകളില്‍ 76 ഇടങ്ങളില്‍ വനിതകള്‍ അധ്യക്ഷപദമേല്‍ക്കും. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലാ പഞ്ചായത്തുകളുടെ ഭരണനേതൃത്വവും സ്ത്രീകളുടെ കൈകളില്‍ അര്‍പ്പിതമാകുന്നു. എണ്ണവും കണക്കുംകണ്ട് വിസ്മയിക്കേണ്ടകാര്യമല്ലിത്.
 
അധികാരപദവി സാമൂഹിക മാറ്റങ്ങള്‍ക്ക് ഉപകരിക്കുംവിധം എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് അര്‍ത്ഥവത്തായ കാര്യം. ഭരണപങ്കാളിത്തം ലഭിക്കുന്ന ഓരോരുത്തരും അവരവര്‍ക്ക് ലഭിക്കുന്ന പദവിയുടെ മഹനീയത തിരിച്ചറിയുകയും അതിന് തങ്ങളെ പ്രാപ്തരാക്കിയ ജനങ്ങളോട് കൃതജ്ഞതാപൂര്‍വം പെരുമാറുകയും ചെയ്യുമെന്ന് പ്രത്യാശിക്കുന്നു. പ്രാദേശിക ഭരണകൂടങ്ങളില്‍ രാഷ്ട്രീയ വൈരാഗ്യം മറന്ന് ജനങ്ങളെ ഒന്നായിക്കണ്ട് ക്രിയാത്മകമായ തീരുമാനമെടുക്കണമെന്ന് ഇതിനകം സാമൂഹിക ചിന്തകന്മാര്‍ അഭിപ്രായം ഉന്നയിച്ചുകഴിഞ്ഞു. വികസനത്തിന് രാഷ്ട്രീയമില്ലെന്ന് ഭംഗിവാക്ക് പറയുന്നപോലെയാവില്ല ഇതെന്ന് അനുമാനിക്കാം.
 
എന്നാല്‍ രാഷ്ട്രീയാതീതമായി ജനങ്ങളെ ഭരണാധികാരികള്‍ കാണണമെന്ന് പറയുമ്പോള്‍ 'രാഷ്ട്രീയം' ഏതോ ചീത്തക്കാര്യമാണെന്ന ധ്വനി അന്തര്‍ഭവിച്ചിട്ടുണ്ട്. മനുഷ്യജീവിതത്തിന്റെ മേന്മ ഉയര്‍ത്താന്‍ സംഘടിതമായി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വിശാലമായ അര്‍ത്ഥത്തില്‍ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തെ ജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ഒരാള്‍ക്കും കഴിയില്ല. പ്രാദേശിക ഭരണകൂടങ്ങളിലും തീരുമാനങ്ങളിലെല്ലാം വിശാലമായ ഈ രാഷ്ട്രീയ കാഴ്ചപ്പാട് പ്രതിഫലിക്കുകതന്നെ ചെയ്യും. രാഷ്ട്രീയാതീതമായിരിക്കണം ഭരണാധികാരിയുടെ നിലപാട് എന്ന് അനുശാസിക്കുന്നവര്‍ കക്ഷിരാഷ്ട്രീയത്തെക്കുറിച്ചായിരിക്കും ഉദ്ദേശിക്കുന്നത്.
 
കക്ഷിരാഷ്ട്രീയവും രാഷ്ട്രീയവും രണ്ടാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ഇക്കാര്യത്തിലുള്ള അവ്യക്തതയും തെറ്റുധാരണയും മാറിക്കിട്ടും. ഇടതുപക്ഷം കഴിഞ്ഞകാലങ്ങളില്‍ പ്രാദേശിക സമിതികള്‍ കയ്യടക്കി ഭരണമെന്ന പേരില്‍ നടത്തിയത് കക്ഷിരാഷ്ട്രീയത്തിന്റെ തേര്‍വാഴ്ചയായിരുന്നു. അത് കണ്ട് പരിചയിച്ച ജനങ്ങള്‍ക്ക് ഭരണത്തെക്കുറിച്ച് പ്രത്യാശാനിര്‍ഭരവും വ്യത്യസ്തവുമായ ഒരു അനുഭവം കാഴ്ചവയ്ക്കാന്‍ സ്ത്രീകളും പുരുഷന്‍മാരും തുല്യപങ്കാളിത്തത്തോടെ അധികാരമേല്‍ക്കുന്ന പുതിയ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു. 

Monday, February 22, 2010

എയ്ഡ്സ്‌ പെരുകുന്നു; കേരളത്തില്‍ അരലക്ഷം രോഗികള്‍

കേരളത്തില്‍ എച്ച്‌.ഐ.വി അണുബാധിതരും എയ്ഡ്സ്‌ ബാധിതരുമായി 55,167 പേരുണ്ടെന്ന്‌ ആരോഗ്യവകുപ്പിന്റെ പുതിയ കണക്ക്‌.
ഇതില്‍ ആരോഗ്യ സേവന കേന്ദ്രങ്ങളില്‍ പരിശോധനയിലൂടെ അണുബാധിതരായവര്‍ 11,024 പേര്‍ മാത്രമാണ്‌. ഇപ്പോള്‍ എആര്‍ഡി ചികിത്സയിലുള്ളവര്‍ 4018 പേരാണ്‌. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ 950 പേര്‍ ഇതിനകം മരണപ്പെട്ടു. അവശേഷിക്കുന്നവര്‍ ഇപ്പോഴും തങ്ങളുടെ അവസ്ഥ പോലും മനസിലാക്കാതെ സമൂഹത്തില്‍ കഴിയുന്നു. രാജ്യവ്യാപകമായി നടത്തുന്ന സെന്റിനെല്‍ സാമ്പിള്‍ സര്‍വ്വെകളുടെ അടിസ്ഥാനത്തിലാണ്‌ എച്ച്‌ ഐ വി അണുബാധിതരെ സംബന്ധിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍.

അതേസമയം കേരളം എച്ച്‌ ഐ വി എയ്ഡ്സ്‌ ഭീഷണിയുടെ കാര്യത്തില്‍ താരതമ്യേന സുരക്ഷിതമാണെന്നാണ്‌ സംസ്ഥാന ആരോഗ്യവകുപ്പിന്റെ അറിയിപ്പ്‌. എറണാകുളം, കോഴിക്കോട്‌ എന്നീ രണ്ട്‌ ജില്ലകളില്‍ മയക്കുമരുന്ന്‌ കുത്തിവയ്ക്കുന്നവര്‍ക്ക്‌ ഇടയിലുള്ള അണുബാധ അഞ്ചുശതമാനത്തിന്‌ മുകളില്‍ എത്തിയിട്ടുണ്ട്‌. ഈ രണ്ടു ജില്ലകളിലും കേരള സംസ്ഥാന എയ്ഡ്സ്‌ നിയന്ത്രണ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

ഇന്ത്യയില്‍ 24.7 ലക്ഷം പേര്‍ക്ക്‌ എച്ച്‌ ഐ വി അണുബാധ ഉള്ളതായിട്ടാണ്‌ കണക്ക്‌. ഇവരില്‍ 87.7 ശതമാനവും 15നും 49നും ഇടയില്‍ പ്രായമുള്ളവരാണ്‌. നിലവില്‍ രാജ്യത്ത്‌ 7,58,698 എച്ചഐവി അണുബാധിതര്‍ സര്‍ക്കാരിന്റെ എയ്ഡ്സ്‌ നിയന്ത്രണ സംവിധാനത്തിന്റെ കീഴില്‍ ചികിത്സയിലുണ്ട്‌. ലോകത്ത്‌ എച്ച്‌ഐവി അണുബാധിതരായി 3.32 കോടി ജനങ്ങളുണ്ട്‌. ഇവരില്‍ 25 ലക്ഷം കുട്ടികളാണ്‌. 15നും 24നും ഇടയില്‍ പ്രായമുള്ളവര്‍ ഒരുകോടി വരും. ഓരോ ദിവസവും ലോകത്തെങ്ങുമായി 7400 പേര്‍ പുതിയതായി എച്ച്‌ഐവി അണുബാധിതരാകുന്നു. 40 ലക്ഷം പേര്‍ക്ക്‌ ഇപ്പോള്‍ ചികിത്സ ലഭിക്കുന്നുണ്ട്‌. 97 ലക്ഷം പേര്‍ക്ക്‌ ഇനിയും ലഭിക്കേണ്ടതുണ്ട്‌. പുതിയതായി അണുബാധിതരാകുന്നതില്‍ പകുതിയും 25 വയസിന്‌ താഴെ ഉള്ളവരാണ്‌. ഇവരില്‍ ഭൂരിപക്ഷവും 35 വയസ്‌ എത്തുന്നതിന്‌ മുമ്പ്‌ തന്നെ മരണമടയുന്നു.

എന്നാല്‍ എച്ച്‌ഐവി അണുബാധിതരുടെ എണ്ണത്തില്‍ വരുന്ന കുറവ്്‌ ഈ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയെ കാണിക്കുന്നു. 2001 ല്‍ ലോകത്ത്‌ പുതിയതായി 30 ലക്ഷം പേര്‍ എച്ച്‌ഐവി അണുബാധിതരായവര്‍ 2007ല്‍ ഈ എണ്ണം 27 ലക്ഷമായി കുറഞ്ഞു. 2005ല്‍ എച്ച്‌ഐവി അണുബാധിതരുടെ ഫലമായി ഉണ്ടായ മരണം 22 ലക്ഷമായിരുന്നു എന്നാല്‍ ഇത്‌ 2007ല്‍ 20 ലക്ഷമായി കുറഞ്ഞിട്ടുണ്ട്‌.

റെഡ്‌ റിബണ്‍ എക്സ്പ്രസ്സ്‌ നാളെ എത്തുന്നു

എയ്ഡ്സ്‌ നിയന്ത്രണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ട്‌ ദേശീയ എയ്ഡ്സ്‌ നിയന്ത്രണ സൊസൈറ്റി (നാകോ) നടപ്പാക്കുന്ന പദ്ധതിയായ റെഡ്‌ റിബണ്‍ എക്സ്പ്രസിന്റെ കേരള പര്യടനം നാളെ ആരംഭിക്കും. കാസര്‍കോട്‌ എത്തുന്ന ട്രെയിന്‍ മാര്‍ച്ച്‌ 12ന്‌ കരുനാഗപ്പള്ളിയില്‍ പര്യടനം പൂര്‍ത്തിയാക്കും.

പര്യടന സ്റ്റേഷനും തീയതിയും
കാസര്‍കോട്‌ (23,24), കണ്ണൂര്‍ (25,26), തിരൂര്‍ ( 27, 28), പാലക്കാട്‌ (മാര്‍ച്ച്‌ 1,2), തൃശൂര്‍ (3,4), ആലുവ (5,6), എറണാകുളം സൗത്ത്‌ (7,8 ), കായംകുളം (9,10), കരുനാഗപ്പള്ളി (11,12)

കൂടാതെ ട്രെയിന്‍ എത്താത്ത ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക്‌ രണ്ട്‌ ലൈഫ്‌ ബസുകളില്‍ കലാസംഘങ്ങള്‍ യാത്ര തിരിക്കും. ദിവസം മൂന്ന്‌ കേന്ദ്രങ്ങള്‍ വീതം എച്ച്‌ഐവിയെക്കുറിച്ചും എയ്ഡ്സിനെക്കുറിച്ചും അറിവ്‌ പകരുന്ന പരിപാടികള്‍ നടത്തും. കലാപരിപാടികള്‍ എച്ച്‌ഐവി അണുബാധിതന്റെ അനുഭവ വിവരണം തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാകും. കഴിഞ്ഞവര്‍ഷം ജൂണ്‍ 28 മുതല്‍ ജൂലൈ 11 വരെയായിരുന്നു റെഡ്‌ റിബണ്‍ എക്സ്പ്രസ്സിന്റെ കേരളത്തിലെ ആദ്യ പര്യടനം നടത്തിയത്‌. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഷൊര്‍ണൂര്‍, കോഴിക്കോട്‌ എന്നീ കേന്ദ്രങ്ങളിലായിരുന്നു ആദ്യ ട്രെയിന്‍ എത്തിയത്‌.
റെഡ്‌ റിബണ്‍ എക്സ്പ്രസ്‌

എച്ച്‌ഐവി എയ്ഡ്സിനെതിരായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ എയ്ഡ്സ്‌ നിയന്ത്രണ സൊസൈറ്റി രൂപം കൊടുത്ത പ്രചാരണ പരിപാടിയാണ്‌ റെഡ്‌ റിബണ്‍ എക്സ്പ്രസ്‌. രാജ്യത്തെമ്പാടുമായി യാത്ര ചെയ്ത്‌ വിവിധ കേന്ദ്രങ്ങളില്‍ തമ്പടിച്ച്‌ പ്രചാരണ പ്രവര്‍ത്തനം നടത്തുകയാണ്‌ ലക്ഷ്യം.

കോച്ച്‌ ഒന്നിലെ പ്രദര്‍ശനം: എച്ച്‌ഐവി എയ്ഡ്സിനെ സംബന്ധിച്ച വിദ്യാഭ്യാസ ഉപാധികളുടെ പ്രദര്‍ശനം, പൊതുജനങ്ങളുമായി സംവദിക്കുന്ന ടച്ച്‌ സ്ക്രീനുകള്‍, ത്രിമാന മാതൃകകള്‍.

കോച്ച്‌ രണ്ട്‌: എച്ച്‌.ഐ.വി, എയിഡ്സ്‌ നിയന്തിക്കുന്നതിനുള്ള സേവനങ്ങളെ പറ്റിയുള്ള പ്രദര്‍ശനം, വിദ്യാഭ്യാസ ഉപാധികളുടെ പ്രദര്‍ശനം.

കോച്ച്‌ മൂന്ന്‌: എച്ച്‌ഐവി, എയ്ഡ്സ്‌ നിയന്ത്രണം ഒരു സാമൂഹിക വിഷയമെന്ന നിലയിലും മറ്റുള്ള വകുപ്പുകളുടെ ഉത്തരവാദിത്വങ്ങള്‍ പ്രതിപാതിക്കുകയും ചെയ്യുന്ന പ്രദര്‍ശനം.
കോച്ച്‌ നാല്‌: പെതുജനാരോഗ്യത്തെ പറ്റിയുള്ള അറിവുകള്‍ നല്‍കുന്ന പ്രദര്‍ശനം. സാംക്രമിക രോഗങ്ങളെപ്പറ്റി പ്രതിപാദിപ്പിക്കുന്നുണ്ട്‌.
കോച്ച്‌ അഞ്ച്‌: ആഡിറ്റോറിയവും കോണ്‍ഫ്രന്‍സ്‌ ഹാളും: തൃത്താല പഞ്ചായത്ത്‌ അംഗങ്ങള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, സ്വയം സഹായ സംഘങ്ങള്‍, യുവജനങ്ങള്‍, സ്ത്രീകള്‍ വിവിധ സ്ഥാനങ്ങളിലെ ഉദ്യാഗസ്ഥന്‍മാര്‍ എന്നിവര്‍ക്ക്‌ അതാത്‌ മേഖലയുമായി ബന്ധപ്പട്ട പരിശീലനം നല്‍കും. 60 പേര്‍ അടങ്ങുന്നതായിരിക്കും ഒരുസംഘം. ഒരു ദിവസം മൂന്നു സംഘങ്ങള്‍ക്ക്‌ പരിശീലനം നല്‍കും. എല്‍.സി.ഡി പ്രോജക്ടറുകളും കമ്പ്യൂട്ടര്‍ സൗകര്യവും ഈ കോച്ചിലുണ്ടാകും.
കോച്ച്‌ ആറ്‌: കൗണ്‍സിലിങ്ങും വൈദ്യസഹായവും: ഇതില്‍ ആറു ക്യാബിനുകള്‍ ഉണ്ടാകും. നാല്‌ കൗണ്‍സിലിംഗ്‌ ക്യാബിനുകളും ഇതില്‍ ഉള്‍പ്പെടും. ആവശ്യമുള്ളവര്‍ക്ക്‌ ജനനേന്ദ്രിയ രോഗങ്ങള്‍ക്കുള്ള ചികില്‍സയും നല്‍കും. എച്ച്‌.ഐ.വി പരിശോധനക്കുള്ള സൗകര്യം പ്ലാറ്റ്ഫോമില്‍ സജ്ജീകരിക്കുന്ന ജോതിസ്‌ കേന്ദ്രങ്ങളില്‍ ലഭ്യമാണ്‌. ജ്യോതിസ്‌ കൗണ്‍സിലിംഗ്‌ കേന്ദ്രത്തില്‍ നിന്ന്‌ പരിശീലനം ലഭിച്ച കൗണ്‍സലര്‍മാരായിരിക്കും കൗണ്‍സിലിംഗിനു നേത്യത്വം നല്‍കുക.
കോച്ച്‌ ഏഴ്‌: സ്ലീപ്പര്‍ കോച്ച്‌: സംഘാംഗങ്ങള്‍ ദേശീയ എയ്ഡ്സ്‌ നിയന്ത്രണ ഓര്‍ഗനൈസേഷനിലെയും സംസ്ഥാന എയ്ഡ്സ്‌ നിയന്ത്രണ സൊസൈറ്റിലെയും ഉദ്യാഗസ്ഥര്‍ എന്നിവര്‍ക്കായുള്ളത്‌.
കോച്ച്‌ എട്ട്‌: ഓഫീസ്‌, ഭക്ഷണശാല.
കോച്ച്‌ ഒമ്പത്‌, പത്ത്‌: ജനറേറ്റര്‍, എസ്‌.എല്‍.ആര്‍.

Tuesday, February 16, 2010

തെറ്റുതിരുത്തണ ചങ്ങാതി നിന്റെ തെറ്റുതുറന്നൊന്നു കാട്ടൂലേ!

"സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍" എന്നായിരുന്നല്ലൊ ഭഗവാന്‍ കാള്‍മാര്‍ക്സ്‌ ആഹ്വാനം ചെയ്തിരുന്നത്‌. തൊഴിലാളി നേതാക്കള്‍ മുതലാളിമാരായതോടെ ഈ മുദ്രാവാക്യവും തിരുത്തേണ്ടതായി വന്നിരിക്കുന്നു.
'സര്‍വ്വരോഗ' മുതലാളികളെ സംഭരിക്കുവിന്‍, സംഭരിച്ചു സംഭരിച്ചു സംപൂജ്യരാകുവിന്‍' എന്നായിരിക്കുന്നു. റഷ്യയിലും ചൈനയിലും മറ്റും കമ്യൂണിസം അവസാനിച്ചതോടെ, ആകാശത്ത്‌ ഉയര്‍ത്തുന്ന മുഷ്ടിക്കുള്ളില്‍ മാത്രം നിറയുന്ന രൂപത്തിലാണ്‌ ഇന്ത്യയില്‍ കമ്യൂണിസം നിലനില്‍ക്കുന്നത്‌.

അതാകട്ടെ കുഴിയിലേക്ക്‌ കാലുനീട്ടിയാണിരിക്കുന്നതും. ഐസിയു യൂണിറ്റ്‌ കൂടെയുള്ളതുകൊണ്ട്‌ തത്ക്കാലം ജീവന്‍ നിലനിറുത്തുകയാണ്‌. തൊഴിലാളികളുടെ മോചനത്തിന്‌ മാര്‍ക്സ്‌ നല്‍കിയ സംഭാവനയാണല്ലൊ, 'കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റൊ'. സാര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരം പൊളിച്ചവര്‍ ഇപ്പോള്‍ ടാറ്റായുടെ കൊട്ടാരത്തില്‍ താമസിക്കുന്നു. തൊഴിലാളികളും തടയണപൊളിച്ച്‌ വര്‍ഗ്ഗസമരം നടത്തുന്നു.

സി.പി.എമ്മും, സി.പി.ഐയും തമ്മിലേറ്റുമുട്ടുന്ന 'സ്വവര്‍ഗ സമരവും' നടക്കുന്നുണ്ട്‌. മാര്‍ക്സും ലെനിനും ഗോദയില്‍ ഏറ്റുമുട്ടുന്നത്‌ കാണാന്‍ ചേലുണ്ട്‌. മാര്‍ക്സിസം പോസിറ്റീവും ലെനിനിസം നെഗേറ്റെവുമാകുമ്പോള്‍ ഫ്യൂസ്‌ കത്തുമെന്നുറപ്പായിട്ടുണ്ട്‌. മാനിഫെസ്റ്റോ മറന്നതുകൊണ്ടോ അല്ലെങ്കില്‍ കാലഹരണപ്പെട്ടതുകൊണ്ടോ ഇപ്പോള്‍ 'പോളിറ്റ്‌ ഹീറോ' പുറത്തുവിടുന്നത്‌ തെറ്റുതിരുത്തല്‍ രേഖകളാണ്‌. തെറ്റുകള്‍ മാനിഫെസ്റ്റോയും തിരുത്തലുകള്‍ ജലരേഖയുമായിത്തീരുന്നു. തെറ്റുകള്‍ മുന്‍കൂട്ടി ചൂണ്ടിക്കാണിച്ചവരോട്‌ 'പോടാ പുല്ലേ' എന്ന സമീപനം കൈക്കൊണ്ടവര്‍ ഇപ്പോള്‍ തെറ്റും ശരിയും തിരിച്ചറിയാത്തവരായി മാറിയിരിക്കുന്നു. അച്ചുമാമന്റെ ശരി പിണറായിക്ക്‌ തെറ്റ്‌, പിണറായിയുടെ ശരി അച്ചുമാമന്‌ തെറ്റ്‌.

വൈരുദ്ധ്യാത്മക തെറ്റുതിരുത്തല്‍ വാദം കണ്ട്‌ നാട്ടുകാര്‍ ഞെട്ടുകയാണ്‌. ഇതിനിടയിലാണ്‌ 'പോളിറ്റ്‌ ഹീറോ' തെറ്റുതിരുത്തല്‍ രേഖ പുറപ്പെടുവിച്ചത്‌. അതോടെ കെ.എസ്‌ മനോജും ശിവരാമനും തെറ്റുതിരുത്തി തിരുസഭയിലേക്കും തിരുസന്നിധിയിലേക്കും മടങ്ങി. രേഖവരും മുമ്പുതന്നെ പാര്‍ട്ടിയുടെ ഹസ്തരേഖ പരിശോധിച്ച അബ്ദുള്ളക്കുട്ടി പാര്‍ട്ടിക്ക്‌ ആയുസ്‌ കുറവാണെന്ന്‌ കണ്ടു തെറ്റുതിരുത്തുകയും മക്കയിലേയ്ക്ക്‌ നോക്കി നിസ്കരിക്കുകയും ചെയ്തു. നേരത്തേ തെറ്റുതിരുത്തിയ ആഞ്ചലോസ്‌ അംശവടിയുമായി കടാപ്പുറത്ത്‌ കാത്തിരിക്കുകയുമാണ്‌. എ.കെ.ജി. സെന്ററില്‍ ഇവരെപോലെ ഓര്‍മ്മപ്പെരുന്നാളിനും ആണ്ടുനേര്‍ച്ചക്കുമുള്ളവരുടെ ലിസ്റ്റ്‌ നീണ്ടുപോകുകയുമാണ്‌.

മതപരമായ ആചാരങ്ങള്‍ പാര്‍ട്ടി അംഗങ്ങള്‍ക്കെല്ലാം വിലക്കിയിരുന്നവര്‍ പുതിയ 'തെറ്റുതിരുത്തല്‍' രേഖയില്‍ വിലക്ക്‌ നേതാക്കള്‍ക്കു മാത്രമായി ചുരുക്കി. അണികള്‍ക്ക്‌ ആചാരമാകാം, അനാചാരമാകാം ആഭിചാരമാകാം ആക്രാന്തവുമാകാം. നേതാവായാല്‍ ആക്രാന്തമൊഴികെ മറ്റുള്ളവ ഉപേക്ഷിക്കേണ്ടിവരും.' നേതാക്കള്‍ പുണ്യ-പുരാതന-സെക്സ്‌-സ്റ്റണ്ട്‌ ചിത്രത്തിലെ വില്ലന്മാരെപ്പോലെ 'പരിശുദ്ധി'യുള്ളവരായിരിക്കണം! ഇതിന്റെ വെളിച്ചത്തില്‍ 2007 ഒക്ടോബര്‍ 30-ന്‌ മാതൃഭൂമി പത്രത്തില്‍ വന്ന ഒരു വാര്‍ത്ത പരിശോധിക്കാം: 'ഭൂമിപൂജ: സി.പി.എം നേതാക്കളുടെ തേങ്ങയടി കൗതുകമായി' എന്നായിരുന്നു തലക്കെട്ട്‌. 'കളമശ്ശേരി: ആദ്യമടിച്ച തേങ്ങ ഉടയാതെ കല്ലില്‍നിന്ന്‌ തെറിച്ച്‌ ദൂരേക്ക്‌ വീണു.
അത്‌ കാര്യമാക്കാതെ കെ. ചന്ദ്രന്‍പിള്ള എം.പി മറ്റൊരു തേങ്ങ വാങ്ങി ആഞ്ഞെറിഞ്ഞു. കൃത്യമായി ഉടഞ്ഞു. ചുറ്റും കൂടിനിന്നവര്‍ക്ക്‌ ആശ്വാസം. വല്ലാര്‍പാടം പാത നിര്‍മ്മാണത്തിനു മുന്നോടിയായി തിങ്കളാഴ്ച കളമശ്ശേരിയില്‍ നടന്ന ഭൂമി പൂജയിലാണ്‌ സി.പി.എം നേതാക്കളായ ചന്ദ്രന്‍പിള്ളയും കൊച്ചി ഡെപ്യൂട്ടി മേയര്‍ സി.കെ. മണി ശങ്കറും തേങ്ങയടിച്ചത്‌. 151 തേങ്ങകളില്‍ ആദ്യത്തേത്‌ എറിയാന്‍ നിയോഗം ചന്ദ്രന്‍പിള്ളക്കായിരുന്നു. പിന്നെ മണിശങ്കറിനും. അറിയപ്പെടുന്ന ഈ സി.പി.എം നേതാക്കളുടെ തേങ്ങയടി കൗതുകത്തോടെയാണ്‌ ചടങ്ങിനെത്തിയവര്‍ വീക്ഷിച്ചത്‌." തെറ്റുതിരുത്തല്‍ രേഖപ്രകാരം അണികള്‍ക്ക്‌ തേങ്ങയടിക്കാമെങ്കിലും നേതാക്കള്‍ക്ക്‌ പഴയവിലക്ക്‌ നിലവിലുണ്ട്‌. ഈ വിലക്ക്‌ ലംഘിച്ചാണ്‌ തേങ്ങയടിച്ചത്‌. അതുകൊണ്ടാണെന്നു തോന്നുന്നു ആദ്യ തേങ്ങ ഉടയാതെ പോയത്‌. ഫലത്തില്‍ അപശകുനം.
ഭൂമിദേവിയുടെ ശാപം കൊണ്ടാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. എ.കെ. ഗോപാലനില്‍ നിന്നും ആമ്പാടി ഗോപാലനിലേക്കുള്ള ദൂരം വളരെ കുറഞ്ഞിരിക്കുന്നു എന്നാണ്‌ ഈ തേങ്ങയടി സൂചിപ്പിക്കുന്നത്‌. മാര്‍ക്സില്‍ നിന്ന്‌ മഹര്‍ഷിയിലേക്കുള്ള യാത്രയും എളുപ്പമായി. വല്ലാര്‍പാടം പദ്ധതിയ്ക്ക്‌ തേങ്ങയടിച്ചവര്‍ സ്മാര്‍ട്ട്‌ സിറ്റിയുടെ വിജയത്തിനായി തിരുപ്പതിയില്‍ എത്തി തലമുണ്ഡനം ചെയ്യുന്നത്‌ നന്നായിരിക്കും. മന്ത്രിസഭ മുഴുവനായിത്തന്നെ ഇതിനായി പോകുന്നതും നല്ലതാണ്‌. ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാന്‍ മറക്കണ്ട. ഭാവി തലമുറയ്ക്ക്‌ വിപ്ലവതീര്‍ത്ഥം പകര്‍ന്നുകൊടുക്കാന്‍ അത്‌ അനിവാര്യമാണല്ലൊ. മുണ്ഡനത്തോടൊപ്പം പാല്‍ക്കാവടിയുമാകാം. വേല്‍മുരുകാ ഹരോ ഹര! വേലായുധാ ഹരോ ഹര! എന്ന ഭക്തിസാന്ദ്ര മുദ്രാവാക്യവുമാകാം.
പിന്നെയുള്ളത്‌ വിഴിഞ്ഞം പദ്ധതിയാണ്‌. തുടക്കത്തിലേ തടസ്സങ്ങള്‍ കണ്ടതിനാല്‍ മുഖ്യന്‍ ചരട്‌ ജപിച്ചുകെട്ടുന്നതും തുറമുഖമന്ത്രി അരഞ്ഞാണ ചരടില്‍ ആരും കാണാത്ത ഏലസ്‌ കെട്ടുന്നതും നന്നായിരിക്കും. പോട്ടയിലോ വേളാങ്കണ്ണിയിലോ ഒരാഴ്ചത്തെ ധ്യാനമിരിക്കുന്നതും നല്ലതാണ്‌. വിഴിഞ്ഞം പദ്ധതിയുടെ സ്വര്‍ണ്ണത്തിലുണ്ടാക്കിയ രൂപം അര്‍ത്തുങ്കല്‍ പള്ളിയില്‍ നല്‍കുന്നത്‌ അത്യുത്തമം.ആദ്യാക്ഷരങ്ങളെ 'നഖക്ഷതമാക്കുന്ന' വിദ്യ മാര്‍ക്സിസ്റ്റ്‌ ലൈനിന്‌ നിരക്കുന്നതാണോ എന്നും പരിശോധിക്കുന്നത്‌ കൊള്ളാം. (ആദ്യാക്ഷരം നാവിന്‍തുമ്പില്‍ വരച്ചുകൊടുക്കുന്ന മുഖ്യമന്ത്രി അച്യുതാനന്ദന്റെ ചിത്രം നോക്കുക) നാവില്‍ സരസ്വതിയെ ആവാഹിക്കാനുള്ള ശ്രമം നല്ലതുതന്നെ. ചില സി.പി.എം നേതാക്കളുടെ നാവില്‍ വരുന്നത്‌ വികടസരസ്വതിയുടെ പ്രകടനമാണുതാനും.

നിത്യേന ഈ പ്രകടനം കാഴ്ചവച്ചിരുന്ന ഒരു വിദ്വാന്‍ ഇപ്പോള്‍ അക്ഷരസന്താന നിയന്ത്രണം നടപ്പാക്കിയെന്നു തോന്നുന്നു. തുടര്‍ വിദ്യാഭ്യാസം കൊണ്ടേ അത്‌ പൂര്‍വ്വ സ്ഥിതിയിലെത്തുകയുള്ളൂ. ഹരിക്കും ശ്രീക്കും ഗണപതിക്കും സരസ്വതിക്കും കാള്‍മാര്‍ക്സുമായി ബന്ധമുണ്ടോ എന്നറിയില്ല. 'കാള്‍ മാര്‍ക്സായനമ:' എന്ന്‌ സ്വര്‍ണ്ണമോതിരംകൊണ്ട്‌ എഴുതിയാല്‍ നാവുമുറിയുമോ എന്നും ശങ്കയുണ്ട്‌. ഭാവിയില്‍ ചോരച്ചാലുകള്‍ നീന്തിക്കയറി ബലികൂടീരങ്ങളില്‍ എത്തേണ്ടവരായതുകൊണ്ട്‌ അല്‍പം ചോരവരുന്നതും നല്ലതുതന്നെ. അച്ചുമാമനെ അക്ഷരം പഠിപ്പിച്ചവര്‍ ഇന്ന്‌ ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ അവസ്ഥകണ്ട്‌ ദുഃഖിക്കുമായിരുന്നു. മാര്‍ക്സിസ്റ്റ്‌ അക്ഷരമാലയില്‍ ഇപ്പോള്‍ രണ്ടക്ഷരമേ കാണുന്നുള്ളൂ. സിയും പിയും മാത്രം. ബ്രാക്കറ്റിലിരുന്ന എം (മാര്‍ക്സ്‌) ഇപ്പോള്‍ ബ്രാക്കറ്റിനു പുറത്താണ്‌.
മൂന്നാറിലെ 'തടയണമന്ത്രം' അതാണ്‌ സൂചിപ്പിക്കുന്നത്‌. ഒടുവില്‍ കിട്ടിയത്‌: 'മൂന്നാറിലെ സാക്ഷരതാ പഠനകേന്ദ്രം അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.' മൂന്നാറില്‍ മുഖ്യമന്ത്രി സ്ഥാപിച്ച ബോര്‍ഡുപോലെ വിദ്യാഭ്യാസ മന്ത്രിയ്ക്കും ഒരു ബോര്‍ഡ്‌ സ്ഥാപിക്കാം. 'വിദ്യാനഷ്ടം സര്‍വ്വ നഷ്ടാന്‍ പ്രധാനം' എന്നെഴുതകയുമാവാം. മൂന്നാറിന്റെ നന്മയ്ക്കുവേണ്ടി 'ഗ്രീന്‍സലാം' സഖാക്കളേ! (തെരഞ്ഞെടുപ്പുകാലത്ത്‌ മലപ്പുറത്ത്‌ ഇ.കെ. നായനാരുടെ പച്ചനിറത്തിലുള്ള പോസ്റ്റര്‍ പതിച്ചതും വേദികള്‍ക്ക്‌ യാസര്‍ അറഫാത്തിന്റെ 'പച്ചപ്പേരിട്ടതും' ഒപ്പം കെ.പി.എ.സിയുടെ ആ നാടക ഗാനവും, സ്മരാമി. ചെപ്പുകിലുക്കണ...')

കയ്യേറ്റത്തിനും കയ്യൂക്കിനും കോടതിയുടെ പ്രഹരം

ആദിവാസികളെ മറയാക്കി വയനാട്ടില്‍ സി പി എം ആരംഭിച്ച ഭുമി കയ്യേറ്റങ്ങള്‍ക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശവും നിരീക്ഷണങ്ങളും സി പി എമ്മിന്‌ പ്രഹരമാവുന്നു.
ഭൂസമരമെന്ന്‌ പേരിട്ട്‌ വയനാട്ടില്‍ സി പി എം ആരംഭിച്ച അതിക്രമങ്ങളെ അന്യായമായ കയ്യേറ്റമായാണ്‌ ഹൈക്കോടതി നിരീക്ഷിച്ചിട്ടുള്ളത്‌. അത്‌ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും ഭൂപ്രശ്നങ്ങള്‍ക്ക്‌ സമവായത്തിലൂടെ പരിഹാരം കാണണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കയാണ്‌. എന്നാല്‍ ഭരണത്തിന്റെ തണലും കൈക്കരുത്തിന്റെ താങ്ങുമായി രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെയുള്ള നടപടിയായിരുന്നു സി പി എം സ്വീകരിച്ചത്‌. യഥാര്‍ത്ഥത്തില്‍ ആദിവാസികളുടെ ഭൂപ്രശ്നത്തേക്കാള്‍ സി പി എമ്മിനെ പ്രക്ഷോഭസന്നദ്ധരാക്കിയത്‌ വീരേന്ദ്രകുമാറിനോടുള്ള പകയായിരുന്നു. അത്‌ അതിക്രമരൂപത്തില്‍ ശ്രേയാംസ്കുമാറിന്റെയും ജോര്‍ജ്ജ്‌ പോത്തന്റെയും ഭൂമിയില്‍ അവര്‍ പ്രയോഗിക്കുകയും ചെയ്തു.

ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങളും നിരീക്ഷണങ്ങളും പൗരാവകാശങ്ങള്‍ക്ക്‌ രക്ഷയും നിയമവാഴ്ചയെ ശക്തിപ്പെടുത്തുന്നവയുമാണ്‌. നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെയുള്ള ഭൂപ്രശ്ന പരിഹാരം അസാധ്യമാണെന്ന തിരിച്ചറിവാണ്‌ ഇത്തരം നിരീക്ഷണത്തിന്‌ ഹൈക്കോടതിയെ പ്രേരിപ്പിച്ചത്‌.

ആദിവാസി ഭൂപ്രശ്നങ്ങളോടുള്ള യു ഡി എഫിന്റെ നിലപാടും ഇത്‌ തന്നെയായിരുന്നു. ആദിവാസികള്‍ക്ക്‌ ഭൂമി ലഭിക്കാനാവശ്യമായ നടപടി നിയമാനുസൃതവും ജനാധിപത്യ മര്യാദങ്ങള്‍ക്കനുസരിച്ചുള്ളതുമായിരിക്കണമെന്നാണ്‌ യു ഡി എഫ്‌ ആവശ്യപ്പെട്ടത്‌. ഈ ആവശ്യമുന്നയിച്ചുകൊണ്ട്‌ വയനാട്ടില്‍ രാഷ്ട്രീയ പ്രചരണത്തിനൊരുങ്ങുകയാണവര്‍.
ശ്രേയാംസ്കുമാറിന്റെ ഭൂമിയില്‍ സ്ഥാപിച്ച ബോര്‍ഡ്‌ നീക്കം ചെയ്യാനുള്ള കോടതി ആവശ്യം കയ്യേറ്റക്കാര്‍ക്ക്‌ മാത്രമല്ല; സര്‍ക്കാരിനും തിരിച്ചടിയാണ്‌. നിയമോപദേശമോ നിയമപരമായ ഏറ്റെടുക്കലോ കൂടാതെയുള്ള ബോര്‍ഡ്‌ സ്ഥാപിക്കല്‍ ഔദ്യോഗികമായി കലക്ടറുടെ പേരിലാണ്‌ നടപ്പാക്കപ്പെട്ടതെങ്കിലും ബോര്‍ഡിന്‌ പകരം മഞ്ഞ ഫ്ലക്സ്‌ ബാനര്‍ സ്ഥാപിച്ചത്‌ സി പി എം അണികള്‍ തന്നെയായിരുന്നു. കയ്യേറ്റത്തിന്റെ നാളുകളില്‍ കലക്ടര്‍ യഥാര്‍ത്ഥത്തില്‍ സി പി എമ്മിന്റെ തടവിലായിരുന്നു. നിയമോപദേശം തേടാന്‍ പോലും സമയമനുവദിക്കാതെ ബോര്‍ഡ്‌ സ്ഥാപിക്കാന്‍ കലക്ടറെ പ്രേരിപ്പിച്ചത്‌ സി പി എം ജില്ലാ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തം മറന്നു സംസ്ഥാനത്തെ അരാജകത്വത്തിലേക്ക്‌ നയിക്കുന്ന ഭൂമി കയ്യേറ്റങ്ങളെ പ്രോത്സാഹിപ്പിച്ച വി എസിന്റെ നിലപാടിന്‌ എതിരായും കോടതി പരാമര്‍ശങ്ങളെ വിലയിരുത്താം.
ശ്രേയാംസ്‌ കുമാറിന്റെ ഭൂമിയിലെ ബോര്‍ഡ്‌ മാറ്റേണ്ടി വന്നത്‌ സര്‍ക്കാരിന്റെ നടപടിയിലുള്ള തിരുത്തും കയ്യേറ്റക്കാരുടെ നടപടിയിലുള്ള പ്രായശ്ചിത്തവുമാണ്‌. സി പി എം അണികള്‍ കയ്യേറി ഭൂമി പിടിച്ചെടുത്ത്‌ സര്‍ക്കാരിനെ ഏല്‍പ്പിച്ചെന്ന തരത്തിലാണ്‌ കലക്ടര്‍ അവിടെ ബോര്‍ഡ്‌ സ്ഥാപിക്കാന്‍ നിര്‍ബന്ധിതനായത്‌. ഭൂമി ശ്രേയാംസ്‌ കുമാറിന്റേതല്ല; സര്‍ക്കാരിന്റേതാണെന്ന നിഗമനത്തിലെത്തിയത്‌ കോടതിയോ റവന്യൂ അധികൃതരോ അല്ല; സി പി എം ചാനലും മുഖപത്രവുമാണ്‌. അതും ജനതാദള്‍ ഇടത്‌ മുന്നണി വിടാനൊരുങ്ങുമ്പോഴുണ്ടായ 'അന്വേഷണാത്മക' റിപ്പോര്‍ട്ട്‌. പാര്‍ട്ടി നേതാക്കളുടെ പീഡനം സഹിച്ചു അരുതാത്തത്‌ ചെയ്യേണ്ടി വരുന്ന ജില്ലാ ഭരണകൂടത്തിന്റെ ദുരന്തമാണ്‌ ബോര്‍ഡ്‌ മാറ്റാനുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തിലൂടെ പ്രകടമാവുന്നത്‌.

കോടതി നിര്‍ദ്ദേശ പ്രകാരം മൂന്നാഴ്ച ശ്രേയാംസ്കുമാറിന്റെ ഭൂമിക്ക്‌ സംരക്ഷണം നല്‍കേണ്ട ചുമതലയും ഇവര്‍ക്ക്‌ ഗതികേടായി തീരുകയാണ്‌.

കയ്യേറ്റ സമരം കൂടുതല്‍ മുന്നോട്ട്‌ കൊണ്ടുപോകാനാവാതെ പെരുവഴിയില്‍ ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുന്ന സി പി എം നേതൃത്വത്തിന്‌ കോടതിയുടെ ആവശ്യം ഉര്‍വശി ശാപം ഉപകാരം എന്ന പോലെ അനുഗ്രഹമായി തീരുകയാണ്‌. അക്രമസമരത്തിന്റെ ഒറ്റപ്പെട്ട സി പി എം കോടതിക്കാര്യം പറഞ്ഞു കയ്യേറ്റ സമരം ഉപേക്ഷിച്ചാല്‍ താല്‍ക്കാലിക ആശ്വാസമാവുമെങ്കിലും ആദിവാസികളെ വഞ്ചിച്ചെന്ന ദുഷ്പേര്‌ മാറ്റാനാവില്ല. മാസങ്ങളോളം സി കെ ജാനു നയിച്ച മുത്തങ്ങ സമരത്തിനും ഒന്നരവര്‍ഷക്കാലം ളാഹ ഗോപാലന്‍ നയിച്ച ചെങ്ങറ ഭൂസമരത്തിനും സൃഷ്ടിക്കാന്‍ സാധിച്ച അനുകൂല ഫലം സി പി എമ്മിന്റെ വയനാട്‌ കയ്യേറ്റ സമരത്തിനുണ്ടാക്കാനായില്ല എന്നതും ഏറെ നാണക്കേടുളവാക്കുന്ന സംഗതിയാണ്‌.

സി പി എം തുടങ്ങിവെച്ച വയനാട്ടിലെ പുതിയ കയ്യേറ്റ സമരങ്ങള്‍ തീവ്ര ആദിവാസി സംഘടനകള്‍ ഹൈജാക്ക്‌ ചെയ്യുമോ എന്ന ഭീതിയും കയ്യേറ്റ സമരങ്ങള്‍ക്ക്‌ തിരശീലയിടാന്‍ സി പി എമ്മിനെ പ്രേരിപ്പിക്കുന്നു.

ഭൂപ്രശ്നങ്ങള്‍ക്ക്‌ നിയമാനുസൃത പരിഹാരം കാണാതെ നിയമലംഘനത്തിലൂടെ ആദിവാസികളെ സമരത്തിന്‌ പ്രേരിപ്പിച്ച സി പി എമ്മിന്റെ ഇരട്ടത്താപ്പും വഞ്ചനയും കോടതി നിര്‍ദ്ദേശങ്ങളിലൂടെ അനാവരണം ചെയ്യപ്പെട്ടിരിക്കയാണ്‌.

ഭരണത്തണലിലിരുന്നു നിയമവാഴ്ച തകര്‍ക്കാന്‍ ശ്രമിച്ച നിരുത്തരവാദിത്വത്തിനും വാഗ്ദാനങ്ങള്‍ നല്‍കി ആദിവാസി സമൂഹത്തെ വഞ്ചിച്ചതിന്‌ കോടതിക്ക്‌ മുമ്പില്‍ അഡ്വക്കറ്റ്‌ ജനറല്‍ ആണയിട്ടത്‌ പോലെ മുഖ്യമന്ത്രിയും സി പി എം നേതൃത്വവും പൊതുസമൂഹത്തിന്‌ മുമ്പില്‍ മാപ്പ്‌ പറയേണ്ടി വരും.

പോടുവീണ മരത്തിലെ ദുശ്ശകുനപ്പക്ഷി

മുഖ്യമന്ത്രി അച്യുതാനന്ദന്റെ വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും ചില പൊരുത്തക്കേടുകള്‍ ഉണ്ടാകാറുണ്ട്‌. പരിഷ്കൃത മനുഷ്യര്‍ക്ക്‌ ചിലപ്പോള്‍ അറപ്പുളവാക്കുന്ന പ്രയോഗങ്ങള്‍ വി.എസ്‌ സങ്കോചമില്ലാതെ ഉപയോഗിക്കുന്നു.
കേരളത്തിലെ ഒരു ഉള്‍നാടില്‍ നിന്ന്‌ പടിപടിയായി രാഷ്ട്രീയ നേതൃനിരയിലേക്ക്‌ വളര്‍ന്നുവന്ന സി.പി.എം നേതാവാണ്‌ അദ്ദേഹം. കുട്ടനാടന്‍ ശൈലിയും പ്രയോഗങ്ങളും വി.എസിന്റെ ഭാഷയെ വലിയ അളവില്‍ സ്വാധീനിച്ചിട്ടുണ്ട്‌. ചില സി.പി.എമ്മുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ അത്‌ വി.എസിന്റെ വായ്മൊഴി വഴക്കമായിരിക്കാം. അത്‌ ആവര്‍ത്തിച്ച്‌ കേള്‍ക്കുന്നത്‌ സി.പി.എമ്മുകാര്‍ക്ക്‌ സുഖമായിതോന്നിയെന്നുംവരാം.കേരളത്തിലെ പൊതുസമൂഹം വി.എസിനെ സി.പി.എം നേതാവായിട്ടുമാത്രമല്ല കാണുന്നത്‌. അദ്ദേഹം ഈ സംസ്ഥാനത്തെ മുഖ്യമന്ത്രിയെന്ന നിലയില്‍ കാര്യങ്ങളെ വിലയിരുത്തുമ്പോള്‍ പക്വതയും നിലവാരവും പുലര്‍ത്തണം. രണ്ടും പ്രായംകൊണ്ട്‌ മാത്രം നേടാവുന്നതല്ല. അത്‌ ഒരു സംസ്കാരമാണ്‌.
കുട്ടനാട്ടുകാരനായ ഒരു പ്രാദേശിക സി.പി.എം നേതാവല്ല കേരള മുഖ്യമന്ത്രി. അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും ഉത്തരവാദിത്വത്തിന്റെ ഭാരവും അര്‍ത്ഥമൂല്യവും ഉണ്ടാവണം.

കഴിഞ്ഞദിവസം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയെ മുഖ്യമന്ത്രി അച്യുതാനന്ദന്‍ 'ഓടിനടക്കുന്ന പൈതലാന്‍' എന്നുവിളിച്ചു. മുമ്പൊരിക്കല്‍ എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധിയെ അദ്ദേഹം വിശേഷിപ്പിച്ചത്‌ 'തള്ളച്ചി' എന്നാണ്‌. ഇഷ്ടമില്ലാത്തവരെ വി.എസ്‌ പതിവായി ഇങ്ങനെയൊക്കെയായിരിക്കും വിളിക്കുന്നത്‌. പക്ഷേ കേരളാ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ പൈതലാന്‍, തള്ളച്ചി പ്രയോഗങ്ങള്‍ അദ്ദേഹത്തിന്റെ അന്തസ്സും മഹിമയും കെടുത്തുന്നകാര്യം സ്വയം തിരിച്ചറിയുന്നില്ലെങ്കില്‍ ആരെങ്കിലും അദ്ദേഹത്തെ അക്കാര്യമൊന്ന്‌ ഇനിയെങ്കിലും ബോധ്യപ്പെടുത്തണം.
കോണ്‍ഗ്രസിന്റെ യുവനേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധി ദേശമെങ്ങും സഞ്ചരിക്കുന്നു. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങളോട്‌ അനുഭാവം പുലര്‍ത്തുകയും അവരുടെ ക്ലേശങ്ങളുമായി സമരസപ്പെടുകയും ആധുനിക ഇന്ത്യയുടെ അവസ്ഥയെ പുസ്തകജ്ഞാനം കൂടാതെ നേരിട്ട്‌ ഗ്രഹിക്കുകയും ചെയ്യുന്നു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനങ്ങള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നു. യുവാക്കളും വൃദ്ധന്മാരും രാഹുലിനെ ആവേശപൂര്‍വ്വം സ്വീകരിക്കുന്നു. സാധാരണക്കാരായ മനുഷ്യര്‍ക്ക്‌ ഒരു രാഷ്ട്രീയ നേതാവ്‌ തന്റെ വാക്കുകള്‍കൊണ്ടും സാമീപ്യംകൊണ്ടും പകര്‍ന്നു നല്‍കേണ്ട ഊര്‍ജ്ജം രാഹുലില്‍ നിന്നും ലഭിക്കുന്നതുകൊണ്ടാണ്‌ ജനങ്ങളില്‍ ഈ ആവേശത്തിരയിളക്കം. ഈയിടെ രാഹുല്‍ ഗാന്ധി മുംബൈ നഗരത്തില്‍ എത്തി. ട്രെയിനില്‍ സഞ്ചരിച്ച്‌ നഗരത്തിലെ ജനങ്ങളുടെ ദൈനംദിന ജീവിതരീതി നേരിട്ട്‌ കണ്ടറിഞ്ഞ അദ്ദേഹം മഹാനഗരം മഹാരാഷ്ട്രക്കാര്‍ക്കുവേണ്ടി പതിപ്പിച്ചെടുക്കാന്‍ സങ്കുചിത രാഷ്ട്രീയക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ചു.
ശിവസേനയും അതില്‍നിന്ന്‌ പൊട്ടിമുളച്ച മറ്റൊരു പ്രദേശികകക്ഷിയും ചേര്‍ന്ന്‌ ചരിത്രപ്രസിദ്ധമായ മുംബൈയില്‍ മണ്ണിന്റെമക്കള്‍ വാദം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്‌ താക്കീത്‌ നല്‍കിക്കൊണ്ട്‌ രാഹുല്‍ ഗാന്ധി പറഞ്ഞു: 'ഈ മഹാനഗരം എല്ലാ ഇന്ത്യക്കാരുടേതുമാണ്‌'. രാജ്യം മുഴുവന്‍ പ്രതിധ്വനിച്ച ദേശീയബോധത്തിന്റെയും സമത്വചിന്തയുടെയും ദൃഢപ്രത്യയമായിരുന്നു രാഹുലിന്റെ വാക്കുകള്‍. തൊഴില്‍ അന്വേഷകരായും ജോലിക്കാരായും ആ നഗരത്തില്‍ രാജ്യത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ളവര്‍ വന്നുതാമസിക്കുന്നുണ്ട്‌. ഒരു മഹാനഗരമെന്ന നിലയില്‍ വിദേശികളും മുംബൈയില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്‌. അവരെയെല്ലാം ആട്ടിയോടിച്ചിട്ട്‌ പ്രാദേശികവാദത്തിന്റെ കൊടികുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ്‌ രാഹുല്‍ ഗാന്ധി നേരിട്ടെത്തി ജനങ്ങളെ സാക്ഷിനിര്‍ത്തി മുംബൈ ഇന്ത്യക്കാരുടേതാണെന്ന്‌ പറഞ്ഞത്‌. ശിവസേനാ തലവന്‍ രാഹുലിന്റെ സന്ദര്‍ശനത്തിനുശേഷം തന്റെ ഇടുങ്ങിയ വാദഗതികള്‍ക്ക്‌ വാക്കുകള്‍കൊണ്ടോ വരകൊണ്ടോ പിന്നീട്‌ ഒരു പരിഹാസം ചമയ്ക്കാന്‍പോലും തുനിഞ്ഞതായി കണ്ടില്ല.
എന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രിക്ക്‌ രാഹുല്‍ ഗാന്ധി ഇവിടുത്തെ സി.പി.എം നേരിടുന്ന ദയനീയമായ പതനത്തെക്കുറിച്ച്‌ നടത്തിയ വിമര്‍ശനം തീരെ രസിച്ചില്ല. സി.പി.എമ്മിന്‌ ഒന്നരക്കൊല്ലത്തെ ആയുസ്സേയുള്ളൂ എന്ന്‌ മുംബൈ സന്ദര്‍ശനം കഴിഞ്ഞ്‌ കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി പറഞ്ഞു. ഒന്നരവര്‍ഷം കഴിഞ്ഞ്‌ നടക്കാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ സി.പി.എം ഇല്ലാതാകുമെന്നാണ്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി അര്‍ത്ഥമാക്കിയത്‌. അത്‌ അദ്ദേഹത്തിന്റെ രാഷ്ട്രീയ അഭിപ്രായവും വിലയിരുത്തലുമാണ്‌. അതിന്‌ രാഷ്ട്രീയമായി മറുപടി പറയാന്‍ 87 പിന്നിട്ട മുഖ്യമന്ത്രി അച്യുതാനന്ദന്‌ കഴിയാതെപോയത്‌ അദ്ദേഹത്തിന്റെ പാപ്പരത്തമാണെന്ന്‌ പറയുന്നില്ല. പകരം ഉത്തരംമുട്ടുമ്പോള്‍ കൊഞ്ഞണം കുത്തുന്നവരെപ്പോലെ 'ഓടിനടക്കുന്ന പൈതലാന്‍' എന്നുപറഞ്ഞ്‌ നിസ്സാരവല്‍ക്കരിക്കാനാണ്‌ വി.എസ്‌ ശ്രമിച്ചത്‌.
ഒന്നരക്കൊല്ലം കഴിയേണ്ട, അതിനുമുമ്പും ഇവിടെ തെരഞ്ഞെടുപ്പുണ്ട്‌. നമുക്ക്‌ കാണാം സി.പി.എമ്മിന്റെ ഭാവി. താത്വികമായും സംഘടനാപരമായും പാതാളഗര്‍ത്തത്തില്‍ അകപ്പെട്ടിരിക്കുന്ന സി.പി.എമ്മില്‍ നിന്ന്‌ പക്ഷികളെപ്പോലെ നേതാക്കള്‍ പറന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്‌. മഹാനായ ഒരു റഷ്യന്‍ സാഹിത്യകാരന്‍ രാഷ്ട്രീയക്കാരെ ഫലവൃക്ഷത്തിലെ പക്ഷികള്‍ എന്ന്‌ വിശേഷിപ്പിച്ചിട്ടുണ്ട്‌. പോടുവീണ്‌ നിലംപതിക്കാറായ സി.പി.എമ്മില്‍ നിന്ന്‌ പുതിയ പൂമരങ്ങള്‍ തേടി നേതാക്കള്‍ പറന്നുപോവുകയാണ്‌. അക്കാര്യം വി.എസിനുമറിയാം. ഈ പ്രായത്തില്‍ അദ്ദേഹം ഏത്‌ ഫലവൃക്ഷത്തില്‍ ചേക്കേറുമെന്നതിന്റെ സ്വകാര്യ വിഷമം കേരളീയര്‍ക്ക്‌ മനസ്സിലാകും.

ഭരണവൈകല്യം വിളിച്ചോതുന്ന കണക്കുകളും വസ്തുതകളും

ഭരണമുന്നണിയായ ഇടതുമുന്നണിക്ക്‌ ഇപ്പോള്‍ കേന്ദ്രം അവഗണിക്കുന്നു എന്ന ആവലാതിയില്ല. മുമ്പൊക്കെ കേരളത്തിന്‌ വേണ്ടതുചെയ്യാന്‍ പറ്റാതെ വരുമ്പോള്‍ കേന്ദ്രം തരാത്തതുകൊണ്ടാണെന്ന്‌ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.



ഇടതുമുന്നണി എപ്പോള്‍ സംസ്ഥാനത്ത്‌ ഭരണത്തില്‍ വന്നാലും കേന്ദ്രം സഹായിക്കുന്നില്ല, അവഗണിക്കുന്നു എന്നത്‌ പതിവ്‌ പല്ലവിയായിരുന്നു. അതിലൊന്നും കാര്യമായ വസ്തുതയില്ലായിരുന്നു. എങ്കിലും ശുദ്ധഗതിക്കാരായ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ആവര്‍ത്തിച്ചുള്ള ഈ നുണപ്രചരണം കുറച്ചൊക്കെ ഉപകരിച്ചു. ഇപ്പോള്‍ കാര്യങ്ങള്‍ വളരെ സുതാര്യവും വ്യക്തവുമാണ്‌. പ്രത്യേകിച്ച്‌ വിവരാവകാശ നിയമം നിലവില്‍ വന്നതോടെ ഭരണരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും കുറഞ്ഞചെലവില്‍ വേഗം മനസ്സിലാക്കാം. അതുകൊണ്ട്‌ കേന്ദ്ര അവഗണനയെക്കുറിച്ച്‌ പൊട്ടത്തരങ്ങള്‍ എഴുന്നള്ളിച്ചാല്‍ ജനങ്ങളുടെ മുന്നില്‍ ഇളിഭ്യരാകേണ്ടിവരും. എങ്കിലും പറ്റുന്നിടത്തൊക്കെ ഈ വിലകുറഞ്ഞ തന്ത്രം ഇടതുനേതാക്കള്‍ ഇറക്കാറുണ്ട്‌. വിലക്കയറ്റത്തിന്റെ കാര്യത്തിലും ഭക്ഷ്യഉല്‍പന്നങ്ങളുടെ വിതരണത്തിലും റേഷന്‍ ധാന്യങ്ങള്‍ അനുവദിക്കുന്നതിലും നട്ടാല്‍കുരുക്കാത്ത നുണകള്‍ വിളമ്പി സംസ്ഥാനത്തെ മന്ത്രിമാര്‍ തടിതപ്പാന്‍ നോക്കുന്നു.







സത്യമല്ലെന്ന്‌ അറിയാമെങ്കിലും ഏശുന്നെങ്കില്‍ ഏശട്ടെയെന്ന മട്ടിലാണ്‌ ഈ തട്ടല്‍. യഥാര്‍ത്ഥത്തില്‍ കാര്യങ്ങളുടെ ഗതി എന്താണെന്ന്‌ നോക്കാം. കേന്ദ്രം സംസ്ഥാനത്തിന്‌ അനുവദിച്ചിട്ടുള്ള പദ്ധതികളും ഫണ്ടുകളും യഥാവിധി വിനിയോഗിക്കുന്നില്ലെന്നതാണ്‌ വസ്തുത. ഇന്ത്യന്‍ ലായേഴ്സ്‌ കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ടി. അസഫലി വിവരാവകാശ നിയമപ്രകാരം ശേഖരിച്ച ചില കണക്കുകള്‍ നോക്കുക. ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 2007, 2008 വര്‍ഷങ്ങളില്‍ യഥാക്രമം 93 കോടി രൂപയും 187 കോടി രൂപയും കേരളം ചെലവഴിക്കാതെ പാഴാക്കിക്കളഞ്ഞു. 2009 ല്‍ ഈ പദ്ധതിയിലേക്ക്‌ കേന്ദ്രം അനുവദിച്ച 103 കോടി രൂപ ലാപ്സാക്കി. പന്നിപ്പനി, ചിക്കുന്‍ഗുനിയ, ഡങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക്‌ ചികിത്സിക്കാന്‍ ഗ്രാമീണ മേഖലയില്‍ ചെലവഴിക്കേണ്ടിയിരുന്ന തുകയാണിത്‌.





ദേശീയ തൊഴിലുറപ്പ്‌ നിയമം അനുസരിച്ച്‌ ഗ്രാമീണര്‍ക്ക്‌ ജോലി നല്‍കുന്നതിന്‌ 2006-07 വര്‍ഷം മുതല്‍ കഴിഞ്ഞ ഡിസംബര്‍ മുപ്പതുവരെ കേരളത്തിന്‌ 539 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്‌. പക്ഷേ അതില്‍ പകുതിപോലും ചെലവാക്കിയിട്ടില്ല. 284 കോടി രൂപ ഈയിനത്തില്‍ കേന്ദ്രം തിരിച്ചെടുത്തു. യഥാസമയം പദ്ധതികള്‍ ആവിഷ്കരിക്കാത്തതും ആസൂത്രണ നടപടികള്‍ വൈകിയതുമാണ്‌ കാരണം. കേരളത്തിലെ ലക്ഷോപലക്ഷം പാവപ്പെട്ടവര്‍ക്ക്‌ ജോലിയും ഗ്രാമീണമേഖലയില്‍ നിര്‍മാണപരമായ വികസനവും ലഭ്യമാകുമായിരുന്ന പദ്ധതിയാണിത്‌. സുനാമി പുനരധിവാസത്തിന്‌ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ കേന്ദ്രത്തില്‍ നിന്ന്‌ 825 കോടി രൂപയും എ.ഡി.ബിയില്‍ നിന്ന്‌ 250 കോടി രൂപയും ലഭിച്ചു. ചെലവഴിച്ചത്‌ 937 കോടി രൂപ മാത്രം. തീരപ്രദേശത്തെ പാവങ്ങളുടെ പാര്‍പ്പിടനിര്‍മാണത്തിനും മറ്റ്‌ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ഉപകരിക്കുമായിരുന്ന 148 കോടി രൂപയാണ്‌ സംസ്ഥാന സര്‍ക്കാര്‍ പാഴാക്കിക്കളഞ്ഞത്‌.





വിനോദസഞ്ചാര വികസനരംഗത്ത്‌ കേന്ദ്രമന്ത്രാലയം കേരളത്തിന്‌ 15 പദ്ധതികള്‍ക്കായി 3514 ലക്ഷം രൂപ അനുവദിച്ചെങ്കിലും ചെലവാക്കിയത്‌ 262 ലക്ഷം രൂപയാണ്‌. 2006-07 സാമ്പത്തികവര്‍ഷത്തെ മാത്രം കണക്കാണിത്‌. പിറ്റേവര്‍ഷം പത്ത്‌ പദ്ധതികള്‍ക്കായി 2502 ലക്ഷം രൂപയും കഴിഞ്ഞവര്‍ഷം 12 പദ്ധതികള്‍ക്കായി 3412 ലക്ഷം രൂപയും അനുവദിച്ചിരുന്നു. അതിന്റെ ചെലവുവിവരത്തെപ്പറ്റി സാക്ഷ്യപത്രം പോലും ഇതുവരെ സംസ്ഥാന ടൂറിസം വകുപ്പ്‌ കേന്ദ്രത്തിന്‌ നല്‍കിയിട്ടില്ല. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ജയില്‍ നവീകരണം, ഇന്ദിരാ ആവാസ്‌ യോജന, കാര്‍ഷിക വികസനം, പൊലീസ്‌ സേനാ വിപുലീകരണം എന്നിങ്ങനെ വിവിധ മേഖലകള്‍ക്കായി അനുവദിച്ച ആയിരക്കണക്കിന്‌ കോടി രൂപയാണ്‌ യഥാസമയം പദ്ധതി തയ്യാറാക്കാത്തതുകൊണ്ടും ഭരണനിര്‍വഹണത്തിലെ പിടിപ്പുകേടുകൊണ്ടും കേരളത്തിന്‌ ഉപയോഗിക്കാന്‍ പറ്റാതെപോയത്‌.





നമ്മുടെ ദേശീയപാതകള്‍ വാഹനപ്പെരുപ്പം കൊണ്ട്‌ ശ്വാസം മുട്ടുകയാണ്‌. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ സ്വകാര്യവാഹനങ്ങളുടെ എണ്ണത്തിലുണ്ടായ പെരുപ്പം ആരെയും അമ്പരപ്പിക്കും. വാഹനങ്ങളുടെ എണ്ണപ്പെരുപ്പത്തിന്‌ അനുസരിച്ച്‌ പാതകള്‍ വികസിക്കുന്നില്ല. ഇതുമൂലം ദേശീയപാതയില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്‌. ദിവസം ശരാശരി പത്തുപേര്‍ വാഹനാപകടത്തില്‍ മരിക്കുന്ന സംസ്ഥാനമാണ്‌ കേരളം. നൂറുകണക്കിനാളുകള്‍ അപകടത്തില്‍പ്പെട്ട്‌ അംഗവൈകല്യം വന്ന്‌ ജീവശ്ചവങ്ങളായി കഴിയേണ്ടിവരുന്നു. ഏതൊരു സുനാമിയിലുണ്ടാകുന്ന മനുഷ്യനാശത്തേക്കാള്‍ വലുതാണ്‌ ഒരുവര്‍ഷം സംസ്ഥാനത്ത്‌ റോഡപകടങ്ങളില്‍ സംഭവിക്കുന്നത്‌. പുതിയ പാതകള്‍ ഉണ്ടാകുകയും നിലവിലുളള ദേശീയ പാതകള്‍ വീതികൂട്ടി വികസിപ്പിക്കുകയും ചെയ്യുകയെന്നതാണ്‌ ഇത്‌ കുറയ്ക്കാനുള്ള ഒരു പോംവഴി.







ദേശീയപാതാ വികസനത്തിന്‌ കേന്ദ്രം കേരളത്തിന്‌ അനുവദിച്ച പതിനായിരം കോടി രൂപയാണ്‌ സംസ്ഥാനം ഉടനടി നടപടി സ്വീകരിച്ചില്ലെങ്കില്‍ നഷ്ടപ്പെടാന്‍ പോകുന്നത്‌. പാത വികസിപ്പിക്കുമ്പോള്‍ സ്ഥലം നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനും കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനും വിനിയോഗിക്കേണ്ട തുകയാണിത്‌. സംസ്ഥാന സര്‍ക്കാര്‍ അവലംബിക്കുന്ന കുറ്റകരമായ കാലതാമസത്തെ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ കേന്ദ്രമന്ത്രി കമല്‍നാഥ്‌ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിന്‌ മുമ്പ്‌ ചെയ്യേണ്ട ജോലി കേരളം പൂര്‍ത്തിയാക്കാത്തതുകൊണ്ട്‌ ഈ തുക ലാപ്സായിപ്പോകേണ്ടതാണ്‌. എന്നാല്‍ അടുത്ത ജൂണ്‍ മുപ്പതുവരെ പ്രത്യേക പരിഗണന നല്‍കി കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ട്‌. അതിനുള്ളില്‍ സംസ്ഥാനം ദേശീയപാത വികസനത്തിന്‌ ആവശ്യമായ സ്ഥലം ഏറ്റെടുത്തെങ്കിലായി. ഇല്ലെങ്കില്‍ ആ പതിനായിരം കോടി രൂപയും നഷ്ടപ്പെട്ടതുതന്നെ. കേരളത്തിലെ വാഹനസഞ്ചാരികള്‍ ജീവിതം പെരുവഴിയില്‍ ഹോമിക്കട്ടെ. ഇടതുസര്‍ക്കാരിന്‌ നഷ്ടപ്പെടാന്‍ ചെങ്കൊടികള്‍ മാത്രം.

Friday, January 29, 2010

ഒരു കളക്ടറെ മാറ്റാന്‍ പോലും അധികാരമില്ലാത്ത മുഖ്യമന്ത്രി

സര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിക്കുന്ന വന്‍കിട മാഫിയകള്‍ക്ക്‌ കീഴടങ്ങിയ രണ്ട്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ഭരണമാണ്‌ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്‌.
മൂന്നാറിലെ ഭൂമി കയ്യേറ്റം തടയണമെന്നും അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നവരെ ഉടനടി ഒഴിപ്പിക്കണമെന്നും ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അതേക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കൂടിയ മന്ത്രിസഭാ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ പരാജയപ്പെട്ട ഇടുക്കി ജില്ലാ കളക്ടറെ മാറ്റണമെന്ന മുഖ്യമന്ത്രി അച്യുതാനന്ദന്റെ ആവശ്യം മന്ത്രിസഭാ യോഗത്തില്‍ നിരാകരിക്കപ്പെട്ടു. മൂന്നാര്‍ കയ്യേറ്റവിമുക്തമാക്കാനുള്ള തീരുമാനം ഇടതു മുന്നണിക്ക്‌ വിടുകയും ചെയ്തു. കുറുക്കന്മാരെ കോഴിക്കൂടിന്റെ കാവലേല്‍പ്പിക്കുന്നതു പോലെയാണ്‌ ഇതെന്ന്‌ പറയേണ്ടതില്ല.
കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രിക്ക്‌ ബോധ്യമുള്ള ഒരു ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്തു നിന്നു മാറ്റാന്‍ ആഗ്രഹിച്ചാലും കഴിയാത്തത്‌ എത്ര ഖേദകരമായ അവസ്ഥയാണ്‌. മുഖ്യമന്ത്രി അച്യുതാനന്ദന്‌ സംസ്ഥാന ഭരണത്തില്‍ എന്ത്‌ അധികാരമാണിപ്പോഴുള്ളത്‌? ഹൈക്കോടതി ഉത്തരവ്‌ നടപ്പാക്കാന്‍ ആഗ്രഹിച്ച മുഖ്യമന്ത്രിക്ക്‌ അതിനുപറ്റിയ ഉദ്യോഗസ്ഥനല്ല ജില്ലാ കളക്ടര്‍ അശോക്‌ കുമാര്‍ സിംഗ്‌ എന്ന്‌ തോന്നി. കളക്ടറെ മാറ്റാന്‍ അദ്ദേഹം ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ റവന്യു മന്ത്രി രാജേന്ദ്രന്‍ ജില്ലാ കളക്ടറെ മാറ്റുന്നതിനെ എതിര്‍ക്കുന്നു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ കളക്ടര്‍ സമര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ മന്ത്രിയുടെ വാദം. ജില്ലാ കളക്ടര്‍ അത്ര സാമര്‍ത്ഥ്യപൂര്‍വം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ മൂന്നാര്‍ കയ്യേറ്റ പ്രശ്നം ഉത്ഭവിക്കുകയില്ല.

ഹൈക്കോടതിക്ക്‌ ഇത്ര രൂക്ഷമായ വിമര്‍ശനത്തോടെ ശ്രദ്ധേയമായ ഒരുത്തരവ്‌ ഇറക്കേണ്ടി വരികയുമില്ല. മൂന്നാര്‍ മലനിരകള്‍ ഒന്നൊന്നായി കയ്യേറ്റക്കാര്‍ വെട്ടിവെളുപ്പിക്കുകയാണ്‌. അവിടുത്തെ പച്ചപ്പുകള്‍ നശിക്കുന്നുവെന്ന്‌ കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. കാര്‍ഷിക ആവശ്യത്തിന്‌ പാട്ടത്തിന്‌ കൊടുത്ത ഭൂമി റിസോര്‍ട്ട്‌ നിര്‍മാതാക്കളും ഹോട്ടല്‍ വ്യവസായികളും കയ്യടക്കുന്ന സംഭവത്തോട്‌ കളക്ടര്‍ മാത്രമല്ല കേരളം ഭരിക്കുന്നവരെല്ലാം കണ്ണടച്ചു കൊടുക്കുകയാണ്‌. കല്ലാര്‍പുഴയുടെ ഉത്ഭവ സ്ഥാനത്ത്‌ 75 മീറ്റര്‍ നീളത്തില്‍ അണക്കെട്ട്‌ നിര്‍മിച്ചത്‌ ആരുടെ അനുമതിയോടെയാണെന്ന്‌ സര്‍ക്കാരിന്‌ പറയാന്‍ കഴിയുന്നില്ല. കൃഷിക്ക്‌ പാട്ടത്തിനു നല്‍കിയ ഭൂമിയിലെ തടിയെല്ലാം വെട്ടിയെടുക്കുകയും നിക്ഷിപ്ത വനത്തിലൂടെ വീതിയുള്ള ടാര്‍ റോഡ്‌ നിര്‍മിക്കുകയും പുഴയുടെ ഇരുകരകളിലും നൂറോളം റിസോര്‍ട്ടുകള്‍ പണിയുകയും ചെയ്തതായി കോണ്‍ഗ്രസ്‌ അംഗം ശിവദാസന്‍ നായര്‍ ഉള്‍പ്പെട്ട നിയമസഭാ കമ്മറ്റി റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌.
ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആരാണ്‌ അനുമതി നല്‍കിയതെന്ന്‌ സര്‍ക്കാരിന്‌ അറിയാത്തതാണോ? കേരളത്തിലെ ഏത്‌ ഗ്രാമത്തിലും ഒരു മതില്‌ കെട്ടാനോ കുടില്‌ കെട്ടാനോ തദ്ദേശ ഭരണ സ്ഥാപനത്തിന്റെ അനുമതി ആവശ്യമുണ്ട്‌. ഉടമസ്ഥാവകാശമില്ലാത്ത ഭൂമിയില്‍ ആര്‍ക്കും നിര്‍മാണ പ്രവര്‍ത്തനം അനുവദിക്കുകയില്ല. എന്നിരിക്കെ മൂന്നാറിലെ കല്ലാര്‍ പുഴയോരത്തും മലമേടുകളിലും എങ്ങനെ നൂറോളം റിസോര്‍ട്ടുകളും വന്‍കിട ഹോട്ടലുകളും നിര്‍മിക്കപ്പെട്ടു എന്നതിന്‌ ഉത്തരം പറയേണ്ടത്‌ സംസ്ഥാന സര്‍ക്കാരാണ്‌. അനധികൃത നിര്‍മാണം തടയേണ്ടതും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടതും ജില്ലാ കളക്ടറാണ്‌. അത്‌ ചെയ്യാത്ത കളക്ടറെ മാറ്റണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ പോലും നടപ്പാകില്ലെങ്കില്‍ ഇപ്പോള്‍ കേരളം ഭരിക്കുന്നത്‌ നിക്ഷിപ്ത താല്‍പര്യക്കാരായ വനം കയ്യേറ്റക്കാരാണെന്ന്‌ കരുതേണ്ടി വരും.

ഇടുക്കിയിലെ ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചാല്‍ തടയുമെന്ന്‌ വെല്ലുവിളിച്ചിരിക്കുന്നത്‌ നിസ്സാരക്കാരല്ല. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയുടെ വെല്ലുവിളിയെക്കുറിച്ച്‌ പ്രതികരണം ആരാഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ സ്വരഗാംഭീര്യം പോലും നഷ്ടപ്പെട്ടുപോയി. ഒഴുക്കന്‍മട്ടില്‍ അദ്ദേഹം പറഞ്ഞത്‌ കേരളം ഭരിക്കുന്നത്‌ ഒരു പാര്‍ട്ടിയല്ലെന്നും ഏഴു പാര്‍ട്ടികള്‍ ചേര്‍ന്നാണെന്നുമാണ്‌. സ്വന്തം പാര്‍ട്ടിയുടെ പോലും പിന്തുണയില്ലാത്ത മുഖ്യമന്ത്രി അച്യുതാനന്ദന്‌ മൂന്നാര്‍ കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ്‌ നടപ്പാക്കാന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല. സി.പി.എമ്മില്‍ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്ന ശൈലി അറിയുന്നവര്‍ക്ക്‌ ഇക്കാര്യം കൂടുതല്‍ വ്യക്തമാണ്‌. പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ച്‌ മേല്‍ഘടകം തീരുമാനമെടുക്കുന്ന കേന്ദ്രീകൃത ജനാധിപത്യ പാര്‍ട്ടിയാണ്‌ സി.പി.എം. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ധൈര്യം ഉള്ളവന്‍ ആരെന്ന്‌ വെല്ലുവിളിക്കുന്ന പ്രാദേശിക നേതാവിനെ സി.പി.എം നേതൃത്വം ഇതുവരെ കുറ്റപ്പെടുത്തുക പോലും ചെയ്തിട്ടില്ല.

എന്നിരിക്കെ സി.പി.എം നയിക്കുന്ന ഇടതു മുന്നണി മൂന്നാര്‍ കയ്യേറ്റ പ്രശ്നത്തില്‍ ഇന്ന്‌ എന്ത്‌ തീരുമാനമാണ്‌ എടുക്കാന്‍ പോകുന്നതെന്ന്‌ ഏറെക്കുറെ അനുമാനിക്കാന്‍ കഴിയും. പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന്റെ ചട്ടവിരുദ്ധമായ നിലപാടിന്‌ അനുകൂലമായി കയ്യേറ്റക്കാരെയും ഭൂമാഫിയയെയും സഹായിക്കുന്ന തീരുമാനം തന്നെയാവും ഇടതു മുന്നണിയിലുണ്ടാവുക. കാരണം ആ തല്‍പര കക്ഷികള്‍ക്കെല്ലാം ഇത്രകാലവും അവിഹിതമായി ഒത്താശ ചെയ്തു പോരുന്ന പാര്‍ട്ടികള്‍ അതിനെതിരെ തീരുമാനമെടുക്കുമെങ്കില്‍ അതില്‍പ്പരം വലിയ അത്ഭുതമെന്ത്‌? കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ കൂട്ടാക്കാത്ത കളക്ടറെ ന്യായീകരിക്കുന്ന റവന്യു മന്ത്രിയുടെ നിലപാടില്‍ നിന്നുതന്നെ ഇടതു മുന്നണിയില്‍ നിന്നുണ്ടാകാന്‍ പോകുന്ന തീരുമാനമെന്തായിരിക്കുമെന്ന്‌ അനുമാനിക്കാം.

തല്‍ക്കാലം മന്ത്രിസഭാ യോഗത്തില്‍ നിന്ന്‌ വിഷയം തട്ടിമാറ്റാന്‍ കഴിഞ്ഞുവെങ്കിലും മുഖ്യമന്ത്രിയും ഇടതു മുന്നണിയും തമ്മിലുള്ള ഒരു വടംവലിയായി മൂന്നാര്‍ പ്രശ്നം വളരുമെന്ന്‌ കരുതാന്‍ ന്യായമില്ല. എന്തെന്നാല്‍ അധികാരം നിലനിര്‍ത്തുന്നതിന്‌ പാര്‍ട്ടിക്കും മുന്നണിക്കും കീഴടങ്ങുന്ന ചരിത്രമാണ്‌ അച്യുതാനന്ദനുള്ളത്‌. മൂന്നാര്‍ പ്രശ്നത്തില്‍ അല്‍പ്പം ഖ്യാതി കിട്ടുമെങ്കില്‍ ആകട്ടെ എന്നു മാത്രമേ അദ്ദേഹം കരുതുന്നുള്ളു. കേരളം അതീവ ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തിലൂടെയാണ്‌ കടന്നു പോകുന്നത്‌. പൊതു താല്‍പ്പര്യത്തെ കയ്യേറ്റക്കാര്‍ക്കും പുതുപ്പണക്കാര്‍ക്കും മാഫിയകള്‍ക്കും തീറെഴുതിയ പാര്‍ട്ടികളുടെ ഭരണമാണ്‌ ഇവിടെ നടക്കുന്നത്‌. അവര്‍ക്കിടയില്‍ നിസ്സഹായനായ ഒരു കളിപ്പാവ മാത്രമാണ്‌ മുഖ്യമന്ത്രി. ഒരു ജില്ലാ കളക്ടറെ പോലും മാറ്റാന്‍ അധികാരമില്ലാത്ത പാവം മുഖ്യമന്ത്രി. കേരളം അദ്ദേഹത്തോട്‌ സഹതപിക്കുക.

Saturday, January 23, 2010

സി.പി.എമ്മിന്റെ ജനാധിപത്യ കാപട്യം




ജനഹിതം അട്ടിമറിക്കുന്നതില്‍ സി.പി.എമ്മിന്‌ ഒരിക്കലും കുറ്റബോധം തോന്നാറില്ല. ജനങ്ങളോട്‌ ബഹുമാനമില്ലാത്തതുകൊണ്ട്‌ മാത്രമല്ല; ജനാധിപത്യ സങ്കല്‍പ്പങ്ങളോട്‌ ആ പാര്‍ട്ടിക്ക്‌ ഒരിക്കലും
കൂറ്‌ പുലര്‍ത്തേണ്ട ആവശ്യവുമില്ല. സി.പി.എം ഒരു ജനാധിപത്യ പാര്‍ട്ടിയല്ല. വികേന്ദ്രീകൃത ജനാധിപത്യത്തിന്റെ ശത്രുക്കളാണ്‌ സി.പി.എമ്മുകാര്‍. കേന്ദ്രീകൃത ജനാധിപത്യമാണ്‌ അവരുടെ പ്രഖ്യാപിത സ്വഭാവം. പാര്‍ട്ടി തീരുമാനിക്കും, അണികള്‍ അനുസരിക്കും. പിന്നെ ചോദ്യമില്ല, ഉത്തരവുമില്ല. വിശാലജനാധിപത്യ സമൂഹത്തില്‍ ഇതൊരു വിരോധാഭാസമാണ്‌.

ഇന്ത്യയിലെ ഭരണഘടനാ സംവിധാനങ്ങളോടും വികേന്ദ്രീകൃത ജനാധിപത്യ വ്യവസ്ഥയോടും കൂറില്ലാത്ത സി.പി.എം വ്യാജ ജനാധിപത്യവിശ്വാസം അഭിനയിക്കുന്നു. തൊഴിലാളിവര്‍ഗത്തിന്റെ സര്‍വ്വാധിപത്യം അഥവാ ഏകാധിപത്യം സംസ്ഥാപിതമാകണമെന്ന്‌ ആഗ്രഹിക്കുന്ന സി.പി.എം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വോട്ടുചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതും തികഞ്ഞ കാപട്യത്തോടെയാണ്‌. വിശ്വാസവും ആദരവുമില്ലാത്ത ഒരു സംവിധാനത്തെ ഗത്യന്തരമില്ലാത്തതുകൊണ്ട്‌ സ്വീകരിക്കുന്നു എന്നുമാത്രം.
നിയമനിര്‍മ്മാണ സഭകളോടും ഭരണഘടനാ സ്ഥാപനങ്ങളോടും കോടതിയോടും ബഹുമാനം പുലര്‍ത്താത്തതുകൊണ്ട്‌ ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാര്‍ക്സിസ്റ്റ്‌ നേതാക്കളുടെ തനിസ്വഭാവം പുറത്തുവരാറുണ്ട്‌. കോടതിവിധികള്‍ ധിക്കാരപൂര്‍വ്വം ചോദ്യംചെയ്യാന്‍ അവര്‍ മടിക്കാറില്ല. പത്രങ്ങളുടെ വിമര്‍ശന അവകാശത്തെ അംഗീകരിക്കാന്‍ അവര്‍ക്ക്‌ മടിയാണ്‌. ജനങ്ങളുടെ ഹിതത്തെ നുണപ്രചരണത്തിലൂടെ വിദൂരമായി സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. വിദ്യാസമ്പന്നമായ ഒരു സമൂഹത്തില്‍ ഈ ശ്രമം പലപ്പോഴും വിഫലമാവുകയാണ്‌ പതിവ്‌. കേരളത്തിലെ സി.പി.എം നേതൃത്വം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്‌. നേതാക്കളെക്കാള്‍ പ്രബുദ്ധമായ ഒരു സമൂഹം ജനാധിപത്യാവകാശ ബോധത്തോടെ കേരളത്തില്‍ വളര്‍ന്നുവരുന്നതില്‍ ഏറ്റവും കൂടുതല്‍ അസഹിഷ്ണുതയുള്ള പാര്‍ട്ടിയാണ്‌ സി.പി.എം.
തെരഞ്ഞെടുപ്പിലും ജനപ്രതിനിധികള്‍ ചേര്‍ന്ന്‌ ഭരണകൂടം നിര്‍മ്മിക്കുന്നതിലും 'താല്‍ക്കാലിക പരീക്ഷണം' എന്നനിലയില്‍ പങ്കെടുക്കുമ്പോഴും സി.പി.എമ്മിന്റെ ലക്ഷ്യം തൊഴിലാളിവര്‍ഗത്തിന്റെ സര്‍വ്വാധിപത്യം സ്ഥാപിക്കലാണെന്ന്‌ രഹസ്യമായെങ്കിലും നേതാക്കള്‍ അണികളോട്‌ പറയുന്നു. ഒരിക്കലും ഒരു ജനാധിപത്യ സമൂഹത്തില്‍ വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ ഏകാധിപത്യം വിലപ്പോവില്ലെന്ന യാഥാര്‍ത്ഥ്യം അനുഭവത്തിലൂടെ സി.പി.എം മനസ്സിലാക്കിയിട്ടുണ്ടാവണം. സമൂഹം കൂടുതല്‍ കൂടുതല്‍ പ്രബുദ്ധമാകുന്നതോടെ ആരുടെയും ഏകാധിപത്യത്തെ അംഗീകരിച്ച്‌ കൊടുക്കുമെന്നും തോന്നുന്നില്ല. എന്നാല്‍പ്പിന്നെ ജനഹിതം എങ്ങനെ അട്ടിമറിക്കാം എന്നായി സി.പി.എമ്മിന്റെ പരീക്ഷണം. പാര്‍ട്ടിയുടെ വിപ്ലവപ്രവര്‍ത്തനം വട്ടപ്പൂജ്യമാകുകയും പാര്‍ലമെന്ററി വ്യാമോഹങ്ങളില്‍ നേതാക്കള്‍ അഭിരമിക്കുകയും ചെയ്യുമ്പോള്‍ ജനങ്ങളുടെ തീരുമാനങ്ങളെ എങ്ങനെയും അട്ടിമറിച്ച്‌ അധികാരത്തില്‍വരാന്‍ ഫാഷിസ്റ്റ്‌ ജാനസ്സില്‍പ്പെട്ട സി.പി.എം ആഗ്രഹിക്കുന്നു. ഇപ്പോള്‍ കണ്ണൂരിലെ നിയമസഭാ മണ്ഡലത്തില്‍പ്പെട്ട വോട്ടര്‍പട്ടികയില്‍ വരുത്തിയിരിക്കുന്ന കൃത്രിമത്തിന്റെ അടിസ്ഥാനകാരണം ഇതൊക്കെയാണ്‌.
എങ്ങനെയും ജയിക്കണമെന്ന ആഗ്രഹം മാത്രമേ സി.പി.എമ്മിനുള്ളൂ. അതില്‍ ജനങ്ങളുടെ സമ്മതി എത്രയുണ്ടെന്നൊന്നും അവര്‍ക്ക്‌ പ്രശ്നമല്ല. ജനാഭിപ്രായം കൃത്രിമമായി ഉണ്ടാക്കിയെടുക്കാം എന്ന്‌ സി.പി.എം നേതാക്കള്‍ വ്യാമോഹിക്കുന്നു. അതിനായി ഭരണാധികാര സ്ഥാനവും പദവികളും ഉദ്യോഗസ്ഥ സംവിധാനവും നിര്‍ലജ്ജം ഉപയോഗിക്കുകയാണ്‌. സഹകരണ സംഘങ്ങളില്‍ വോട്ടര്‍മാരെ കൃത്രിമമായി ചേര്‍ത്ത്‌ സ്ഥിരമായി ഭരണം ഉറപ്പിക്കുന്ന കുതന്ത്രം തന്നെയാണ്‌ കണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനും പാര്‍ട്ടി പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്‌. എ.കെ.ജി ആശുപത്രിയുടെ ഭരണം കയ്യാളിയതും പരിയാരം മെഡിക്കല്‍ കോളജിന്റെ ഭരണം പിടിച്ചെടുത്തതും ജനാധിപത്യ മാര്‍ഗത്തിലൂടെയല്ലെന്ന്‌ കേരളത്തില്‍ ആര്‍ക്കാണ്‌ അറിയാത്തത്‌?





കമ്യൂണിസ്റ്റ്‌ ചരിത്രം നാണിക്കുന്നു

കമ്യൂണിസ്റ്റ്‌ ചരിത്രം നാണിക്കുന്നു


കുപ്രസിദ്ധമായ ലാവലിന്‍ അഴിമതിക്കേസില്‍ ഏഴാംപ്രതിയായ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്നലെ സി.ബി.ഐയുടെ പ്രത്യേക കോടതിയില്‍ ഹാജരായി.
374 കോടി രൂപയുടെ ലാവലിന്‍ കരാര്‍ രാജ്യം കേട്ടിട്ടുള്ള ഏറ്റവും വലിയ കുംഭകോണങ്ങളിലൊന്നാണെന്ന്‌ ഇതിനകം തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌. ഒരു കമ്യൂണിസ്റ്റ്‌ നേതാവ്‌ അത്തരമൊരു അഴിമതിക്കേസില്‍ പ്രതിയായി കോടതി കയറുന്ന അതിവിചിത്രമായ സംഭവം രാഷ്ട്രീയ സാമൂഹിക ചിന്തകര്‍ തികഞ്ഞ കൗതുകത്തോടെയാണ്‌ നോക്കിക്കാണുന്നത്‌. കേസിലെ ഇതരപ്രതികളായ ഉദ്യോഗസ്ഥന്‍മാര്‍ പലരും കഴിഞ്ഞ സെപ്തംബറില്‍ തന്നെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തതുപോലെ പിണറായി വിജയനും ഇപ്പോള്‍ പ്രത്യേക കോടതി ജഡ്ജി ജാമ്യം അനുവദിച്ചിട്ടുണ്ട്‌. രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐ പിണറായി വിജയനെതിരെ രാഷ്ട്രീയ പ്രേരിതമായി ചെയ്യാത്ത കുറ്റത്തിന്‌ വെറുതെ കേസെടുക്കുകയാണെന്നായിരുന്നു സി.പി.എം നേതൃത്വം ആരോപിച്ചിരുന്നത്‌. വിജയനെ കുറ്റവിചാരണ ചെയ്യുന്നത്‌ തടയാന്‍ അവസാനനിമിഷം വരെ എല്ലാത്തരം ഹീനതന്ത്രങ്ങളും പയറ്റിനോക്കി.
വൈദ്യുതിവകുപ്പ്‌ മന്ത്രിയെന്ന നിലയില്‍ 1997ല്‍ പിണറായി വിജയന്‍ കാനഡയിലെ എസ്‌.എന്‍.സി ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പ്രയോജനരഹിതവും ഭീമമായ പാഴ്ചെലവുമായാണ്‌ കലാശിച്ചത്‌. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ യന്ത്രങ്ങള്‍ നവീകരിച്ച്‌ വൈദ്യുതോല്‍പാദനം വര്‍ധിപ്പിക്കാനുള്ളതായിരുന്നു കരാര്‍. അതിനായി 374 കോടി രൂപ പൊതുഖജനാവില്‍ നിന്ന്‌ ചെലവഴിക്കപ്പെട്ടെങ്കിലും ഒരു യൂണിറ്റ്‌ വൈദ്യുതി പോലും കൂടുതലായി ഉല്‍പാദിപ്പിക്കപ്പെട്ടില്ല. പൊതുമേഖലാ കമ്പനിയായ ഭാരത്‌ ഹെവി ഇലക്ട്രിക്കല്‍സ്‌ വെറും 100 കോടി രൂപയ്ക്ക്‌ ഏറ്റെടുക്കുമായിരുന്ന നവീകരണ ജോലിയാണ്‌ കനേഡിയന്‍ കമ്പനിക്ക്‌ മൂന്നേമുക്കാല്‍ ഇരട്ടിത്തുകയ്ക്ക്‌ പിണറായി വിജയന്‍ കരാര്‍ നല്‍കിയത്‌.

സി.പി.എം നേതാവായിരുന്ന അന്തരിച്ച ഇ. ബാലാനന്ദന്‍ അടക്കം പലരുടെയും എതിര്‍പ്പുകള്‍ അവഗണിച്ച്‌ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന തലശ്ശേരിയിലെ ആശുപത്രിക്ക്‌ പണമുണ്ടാക്കാന്‍ വേണ്ടി പൊതുഖജനാവിലെ ഭാരിച്ച തുക വൈദ്യുത പദ്ധതി നവീകരണ ജോലിയുടെ മറവില്‍ തിരിമറി ചെയ്യുകയായിരുന്നു. എന്നാല്‍ കരാര്‍ പ്രകാരം ആശുപത്രിക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ട 100 കോടിയില്‍പരം രൂപയില്‍ എട്ടുകോടി മാത്രമേ ലഭിച്ചിട്ടുള്ളൂ. ശേഷിച്ച തുക എങ്ങോട്ടുപോയി എന്ന്‌ ഇനിയും പൊതുജനങ്ങള്‍ക്കറിയില്ല. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക അഴിമതിയാണ്‌ ലാവലിന്‍ കേസെന്നകാര്യം ഇങ്ങനെ മാധ്യമങ്ങള്‍ വഴി ഒന്നൊന്നായി പുറത്തുവന്നപ്പോള്‍ സി.പി.എം വിരുദ്ധരുടെ ദുഷ്പ്രചരണങ്ങളായി അവയെ അവജ്ഞയോടെ കാണാനാണ്‌ പിണറായിയും കൂട്ടരും മുതിര്‍ന്നത്‌.
എന്നാല്‍ സംഭവത്തിന്റെ പശ്ചാത്തലവും നിജസ്ഥിതിയും സാവകാശം പരിശോധിക്കാന്‍ ശ്രമിക്കുകപോലും ചെയ്യാതെ അഴിമതി ആരോപിതനായ പിണറായി വിജയനെ ന്യായീകരിക്കുകയാണ്‌ സി.പി.എം നേതൃത്വം ചെയ്തത്‌. സി.ബി.ഐ കണ്ടെത്തിയ തെളിവുകളും കുറ്റപത്രത്തിലെ പരാമര്‍ശങ്ങളും യുക്തിരഹിതമായി നിരാകരിച്ചുപോന്ന സി.പി.എം നേതൃത്വം കേരളത്തിലെ സാമാന്യ ജനങ്ങളുടെ മുന്നില്‍ അവജ്ഞാപാത്രമായി തീരുന്നകാര്യം പാര്‍ട്ടി അവഗണിച്ചു. മുന്‍മന്ത്രിയായ പിണറായി വിജയന്‍ ഇനിയും സംസ്ഥാന ഭരണത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ വരാനിടയുള്ളതുകൊണ്ട്‌ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ സി.ബി.ഐ അദ്ദേഹത്തിനെതിരെ കേസെടുക്കുമ്പോള്‍ വിചാരണ ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു.
സംസ്ഥാന മന്ത്രിസഭ നിഷേധിച്ച അനുമതി ഗവര്‍ണര്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ച്‌ സി.ബി.ഐയ്ക്ക്‌ നല്‍കുകയാണുണ്ടായത്‌. ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട്‌ ഭരണഘടനാ തത്വങ്ങളെപ്പോലും ധിക്കരിച്ച്‌ സുപ്രീംകോടതിയില്‍ കേസുകൊടുത്ത്‌ അഴിമതിക്കേസിന്റെ വിചാരണ ഇല്ലാതാക്കാനോ നീട്ടിവെപ്പിക്കാനോ ശ്രമിച്ച വിജയന്‍ പൊതുജനമധ്യത്ത്‌ വീണ്ടും വീണ്ടും അവഹേളിതനായിക്കൊണ്ടിരുന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം രൂപമെടുത്തതിന്റെ എഴുപതാം വാര്‍ഷികമാണിത്‌. കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റുകള്‍ തലശ്ശേരിയ്ക്കടുത്ത്‌ പിണറായി എന്ന ഗ്രാമത്തിലെ ഒരു വായനശാലയില്‍ ഒത്തുകൂടി കേരളത്തിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ രൂപം നല്‍കിയത്‌ 1939 ഡിസംബര്‍ മാസത്തിലാണ്‌. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്രമെഴുതുന്നവര്‍ ഈ പിറവി ദിനത്തിന്റെ പ്രധാന്യം അഭിമാനപൂര്‍വം എടുത്തുപറയാറുണ്ട്‌. എന്നാല്‍ 1964ല്‍ ആ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം നെടുകെ പിളര്‍ന്നതുകൊണ്ടാകാം എഴുപതാം വാര്‍ഷികത്തെപ്പറ്റി ഊറ്റംകൊള്ളാനോ അനുസ്മരിക്കാനോ കേരളത്തിലെ സി.പി.എമ്മിനും സി.പി.ഐയ്ക്കും യാതൊരു താല്‍പര്യവുമില്ലാതെ പോയി.

എന്നാല്‍ ആ എഴുപതാം വാര്‍ഷികവേളയില്‍ പ്രബല കമ്യൂണിസ്റ്റ്‌ പ്രസ്ഥാനമെന്ന്‌ ഭാവിക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി ശതകോടികളുടെ അഴിമതിയില്‍ കോടതി കയറുന്നു എന്ന വിചിത്രവും വൈരുദ്ധ്യാത്മകവുമായ സ്ഥിതിവിശേഷം ആ പ്രസ്ഥാനം ചെന്നുപെട്ടിരിക്കുന്ന ധാര്‍മികമായ അധഃപതനത്തെ ഓര്‍മ്മിപ്പിക്കുന്നു. പാര്‍ട്ടി പിറന്ന നാട്ടില്‍ നിന്നുള്ള ഒരാള്‍ തന്നെയാണ്‌ ആ നേതാവെന്നതും വിചിത്രമായ ഒരു യാദൃച്ഛികതയാണ്‌. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ ജന്മം നല്‍കിയ ആരെങ്കിലും ഇന്ന്‌ ജീവിച്ചിരുന്നെങ്കില്‍ അഴിമതിക്കേസില്‍ കോടതി കയറുംമുമ്പ്‌ ആ നേതാവ്‌ വഹിക്കുന്ന പാര്‍ട്ടി പദവികള്‍ രാജിവെപ്പിക്കുമായിരുന്നു. പകരം തടിമിടുക്കുള്ള മൂന്ന്‌ അനുചരന്‍മാരാല്‍ ആനയിക്കപ്പെട്ട്‌ ഒരു വിജയശ്രീലാളിതന്റെ മട്ടില്‍ കോടതിവളപ്പിലേക്ക്‌ ജാമ്യം തേടിയെത്തിയ വിജയന്‍ നവകമ്യൂണിസത്തിന്റെ ഏറ്റവും ഗര്‍ഹണീയമായ ചിത്രം കേരളീയ മനഃസാക്ഷിക്കുമുന്നില്‍ വരച്ചുകാട്ടുന്നു.




വാര്‍ദ്ധക്യം ബാധിച്ച യുവസംഘടന




കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ യുവത്വം ആശയപരമായും സാംസ്കാരികമായും ഏതു പാതാള ഗര്‍ത്തത്തിലാണ്‌ കഴിയുന്നതെന്ന്‌ ഡി.വൈ.എഫ്‌.ഐ ഉദാഹരിക്കുന്നു.
തിരുവനന്തപുരത്ത്‌ ഇന്നലെ പ്രകടനത്തോടെ സമാപിച്ച ആ സംഘടനയുടെ സംസ്ഥാന സമ്മേളനം കേരളീയ യുവത്വത്തെ ഒരുതരത്തിലും അഭിസംബോധന ചെയ്യുന്നതായി തോന്നിയില്ല. യുവജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതുകൊണ്ടോ അവര്‍ക്ക്‌ ഒരു സംഘബോധത്തിന്റെ ആവശ്യമില്ലാത്തതുകൊണ്ടോ സി.പി.എമ്മിന്റെ യുവവിഭാഗമായ ഡി.വൈ.എഫ്‌.ഐ ആശയലോകത്ത്‌ അലസഗമനം നടത്തിയതല്ല. കേരളത്തിലെ ഭരണ മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയുടെ അനുസരണയുള്ള വിനീത വിധേയരെപ്പോലെ ആര്‍ക്കും യാതൊരു അലോസരവും ഉണ്ടാക്കാതെ നിലവിലുള്ള ഭാരവാഹികളെ വീണ്ടും തെരഞ്ഞെടുത്ത്‌ സമ്മേളന പരിപാടികള്‍ അവസാനിപ്പിച്ചു. യുവാക്കളെ ആശയപരമായി ത്രസിപ്പിക്കുന്ന ഒരു പ്രമേയം പോലും കൊണ്ടുവരാന്‍ കഴിയാതെ ആള്‍കൂട്ടത്തിന്റെ മൃഗീയതയില്‍ അഭിരമിച്ച നേതാക്കള്‍ സഹോദര കമ്മ്യൂണിസ്റ്റ്‌ യുവസംഘടനയായ എ.ഐ.വൈ.എഫിനെ നിന്ദിച്ച്‌ പിരിഞ്ഞു.

ഡി.വൈ.എഫ്‌.ഐ സമ്മേളന വേദിയില്‍ നിന്ന്‌ കഴിഞ്ഞ ദിവസം ഉയര്‍ന്നുവന്ന ഏറ്റവും വലിയ ആവശ്യം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക സമുദായത്തിലെ അംഗങ്ങള്‍ക്ക്‌ ഇതര സംവരണ സമുദായങ്ങള്‍ക്ക്‌ ദോഷം പറ്റാത്തതരത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കണം എന്നതായിരുന്നു. പെരുന്നയില്‍ നായര്‍ സര്‍വീസ്‌ സൊസൈറ്റി ആഴ്ചകള്‍ക്കു മുമ്പ്‌ ഉന്നയിച്ച മുഖ്യമായ ഒരാവശ്യത്തിന്റെ പ്രതിധ്വനി മാത്രമായിരുന്നു ഡി.വൈ.എഫ്‌.ഐയുടെ ഈ ആവശ്യം. ഒരു സമുദായ സംഘടന രാഷ്ട്രീയ സാമൂഹിക ലക്ഷ്യത്തോടെ ഉയര്‍ത്തിക്കൊണ്ടുവന്ന ന്യായമായ ഒരു ആവശ്യം ഏറ്റുപിടിക്കാനല്ലാതെ സംസ്ഥാനത്തെ ചെറുപ്പക്കാരുടെ അടിസ്ഥാന പ്രശ്നങ്ങളിലൊന്നു തൊടാന്‍ പോലും ഡി.വൈ.എഫ്‌.ഐയ്ക്ക്‌ കഴിഞ്ഞില്ല. വിദ്യാഭ്യാസം ചെയ്തവരും അല്ലാത്തവരുമായ നാല്‍പത്‌ ലക്ഷം തൊഴില്‍ രഹിതര്‍ വസിക്കുന്ന നാടാണ്‌ കേരളം.

പിന്‍വാതില്‍ നിയമനവും നിയമന നിരോധനവും വഴി ചെറുപ്പക്കാരുടെ അവസരങ്ങള്‍ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു സര്‍ക്കാരാണ്‌ ഇവിടെ ഭരിക്കുന്നത്‌. പുതിയ തൊഴില്‍ അവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ മൂന്നേമുക്കാല്‍ വര്‍ഷത്തെ ഭരണത്തിനുള്ളില്‍ ഇടതു സര്‍ക്കാരിന്‌ കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലേയ്ക്ക്‌ ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട്‌ ചെയ്യേണ്ട പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ എന്ന ഭരണഘടനാ സ്ഥാപനത്തെ കേവലം നോക്കുകുത്തിയാക്കി മാറ്റിയ സര്‍ക്കാര്‍ ചെറുപ്പക്കാര്‍ക്ക്‌ തൊഴിലവസരം ഉണ്ടാക്കാന്‍ പുതുതായി ഒരു തീപ്പെട്ടിക്കമ്പനി പോലും കേരളത്തില്‍ തുറന്നിട്ടില്ല. ഒരു ലക്ഷം പേര്‍ക്ക്‌ പണി നല്‍കുമെന്ന്‌ പറഞ്ഞുകൊണ്ട്‌ രണ്ടുകൊല്ലം മുമ്പ്‌ എറണാകുളത്തെ കാക്കനാട്ട്‌ തറക്കല്ലിട്ട സ്മാര്‍ട്ട്സിറ്റി പദ്ധതി ഇനിയും അനിശ്ചിതാവസ്ഥയിലാണ്‌.
കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തന മൂലധനം വാഗ്ദാനം ചെയ്തിട്ടുള്ള വിഴിഞ്ഞം തുറമുഖ പദ്ധതി, ബ്രഹ്മോസ്‌ മിസെയില്‍ നിര്‍മാണ പദ്ധതി, കാസര്‍കോട്ടെ എച്ച്‌.എ.എല്‍ പദ്ധതി, സര്‍വോപരി എറണാകുളത്തെ വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്‌ ഷിപ്പ്മെന്റ്‌ പ്രോജക്ട്‌ എന്നിവയെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ സഹകരണക്കുറവുമൂലം ഇഴഞ്ഞു നീങ്ങുകയാണ്‌. പൊതുമേഖലയില്‍ പുതുതായി തൊഴിലവസരങ്ങളൊന്നും ഉണ്ടാക്കുന്നില്ല. സ്വകാര്യ സംരംഭകരെ ആകര്‍ഷിക്കാന്‍ ഉദാരനയങ്ങളില്ല. പൊതുവില്‍ വികസനത്തെക്കുറിച്ചും തൊഴിലിനെ കുറിച്ചും നീട്ടിക്കുറുക്കിയ വര്‍ത്തമാനങ്ങള്‍ മാത്രം കൂടെക്കൂടെ ഭരണാധികാരികളില്‍ നിന്നും കേള്‍ക്കാം. ഉപരിപഠനം നടത്തി ഭൂമിയുടെ ഏതെങ്കിലും കോണില്‍ പോയി ജീവിക്കാമെന്നു കരുതിയാല്‍ നല്ല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ വിരളം. പുതിയ കേരളീയ യുവത്വത്തിന്‌ ആവേശമോ അഭിമാനമോ നല്‍കുന്ന നല്ലൊരു സംരംഭം ഇടതുഭരണകാലത്ത്‌ ഉണ്ടാകുമെന്ന പ്രതീക്ഷപോലുമില്ല.

ഭരണമുന്നണിയെ അന്ധമായി താങ്ങാന്‍ അച്ചാരം വാങ്ങിയ ദാസന്മാരുടെയും സംസ്കാരത്തിനും സാഹിത്യത്തിനും മുതല്‍ക്കൂട്ടേകിയ മഹത്തുക്കളെ തെറിവിളിച്ച്‌ കയ്യേറ്റം ചെയ്യുന്നവരുടെയും പ്രസ്ഥാനമായി ഡി.വൈ.എഫ്‌.ഐ ജീര്‍ണിച്ചിരിക്കുന്നു. എഴുത്തുകാരനായ സക്കറിയ നാലുദശാബ്ദങ്ങളായി മലയാളിയുടെ ചിന്താലോകത്ത്‌ നക്ഷത്രപ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന പ്രതിഭാശാലിയാണ്‌. ഒരിടത്ത്‌, ആര്‍ക്കറിയാം, കണ്ണാടി കാണ്‍മോളവും, യേശുപുരം പബ്ലിക്‌ ലൈബ്രറിയെപ്പറ്റി ഒരു പരാതി തുടങ്ങിയ കഥകളിലൂടെ ആസ്വാദക ലോകത്തെ ആനന്ദിപ്പിച്ചിട്ടുള്ള സക്കറിയയെ 'പട്ടി' എന്ന്‌ വിളിച്ച്‌ ആക്രമിക്കുന്നവര്‍ക്ക്‌ തണലേകുന്ന സംഘടനയ്ക്ക്‌ കേരളീയ യുവത്വത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടാന്‍ യാതൊരു അവകാശവുമില്ല.

മുമ്പ്‌ ഒരവസരത്തില്‍ തിരുവനന്തപുരത്തെ പത്രലേഖകരെ 'പിതൃശൂന്യര്‍' എന്ന്‌ വിളിച്ച ചെറുപ്പക്കാരന്‍ പുതിയ ഡി.വൈ.എഫ്‌.ഐ കമ്മറ്റിയില്‍ ഭാരവാഹിയായിട്ടുണ്ട്‌. അടുത്ത സമ്മേളനം കഴിയുമ്പോള്‍ പയ്യന്നൂരില്‍ സക്കറിയയെ തെറിയഭിഷേകം നടത്തി ആക്രമിച്ചവര്‍ക്കും സംഘടനയുടെ നേതൃത്വത്തില്‍ സ്ഥാനം ലഭിച്ചേക്കും. ഒരു പ്രമുഖ കവി പറഞ്ഞതുപോലെ മാര്‍ക്സിസത്തെ മുഷ്കിസമാക്കിയ വിവര ശൂന്യന്മാരുടെയും സാമൂഹ്യ വിരുദ്ധരുടെയും സംഘടനയായി ഡി.വൈ.എഫ്‌.ഐ അധഃപതിച്ചു. നാല്‍പത്‌ വയസില്‍ താഴെയായതുകൊണ്ട്‌ ഈ സംഘടനയില്‍പ്പെട്ടവര്‍ യുവാക്കള്‍ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്നു. ചിന്തയിലും മനസ്സിലും ജരാനര ബാധിച്ച അവരെ യുവകേരളത്തിന്റെ പ്രതിനിധികളായി ആര്‍ക്കും കാണാനാവില്ല. യൗവനം പ്രായത്തിന്റെ മാത്രം പ്രശ്നമല്ല. അത്‌ മഹത്തായ ഒരു മനോഭാവമാണ്‌. ആ അര്‍ത്ഥത്തില്‍ കേരളത്തിലെ ഡി.വൈ.എഫ്‌.ഐയ്ക്ക്‌ വാര്‍ദ്ധക്യം ബാധിച്ചിരിക്കുന്നു.




Followers

Blog Archive

About Me

My photo
mail me through:niyasniyu@hotmail.com