Tuesday, February 16, 2010

ഭരണവൈകല്യം വിളിച്ചോതുന്ന കണക്കുകളും വസ്തുതകളും

ഭരണമുന്നണിയായ ഇടതുമുന്നണിക്ക്‌ ഇപ്പോള്‍ കേന്ദ്രം അവഗണിക്കുന്നു എന്ന ആവലാതിയില്ല. മുമ്പൊക്കെ കേരളത്തിന്‌ വേണ്ടതുചെയ്യാന്‍ പറ്റാതെ വരുമ്പോള്‍ കേന്ദ്രം തരാത്തതുകൊണ്ടാണെന്ന്‌ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.



ഇടതുമുന്നണി എപ്പോള്‍ സംസ്ഥാനത്ത്‌ ഭരണത്തില്‍ വന്നാലും കേന്ദ്രം സഹായിക്കുന്നില്ല, അവഗണിക്കുന്നു എന്നത്‌ പതിവ്‌ പല്ലവിയായിരുന്നു. അതിലൊന്നും കാര്യമായ വസ്തുതയില്ലായിരുന്നു. എങ്കിലും ശുദ്ധഗതിക്കാരായ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ആവര്‍ത്തിച്ചുള്ള ഈ നുണപ്രചരണം കുറച്ചൊക്കെ ഉപകരിച്ചു. ഇപ്പോള്‍ കാര്യങ്ങള്‍ വളരെ സുതാര്യവും വ്യക്തവുമാണ്‌. പ്രത്യേകിച്ച്‌ വിവരാവകാശ നിയമം നിലവില്‍ വന്നതോടെ ഭരണരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും കുറഞ്ഞചെലവില്‍ വേഗം മനസ്സിലാക്കാം. അതുകൊണ്ട്‌ കേന്ദ്ര അവഗണനയെക്കുറിച്ച്‌ പൊട്ടത്തരങ്ങള്‍ എഴുന്നള്ളിച്ചാല്‍ ജനങ്ങളുടെ മുന്നില്‍ ഇളിഭ്യരാകേണ്ടിവരും. എങ്കിലും പറ്റുന്നിടത്തൊക്കെ ഈ വിലകുറഞ്ഞ തന്ത്രം ഇടതുനേതാക്കള്‍ ഇറക്കാറുണ്ട്‌. വിലക്കയറ്റത്തിന്റെ കാര്യത്തിലും ഭക്ഷ്യഉല്‍പന്നങ്ങളുടെ വിതരണത്തിലും റേഷന്‍ ധാന്യങ്ങള്‍ അനുവദിക്കുന്നതിലും നട്ടാല്‍കുരുക്കാത്ത നുണകള്‍ വിളമ്പി സംസ്ഥാനത്തെ മന്ത്രിമാര്‍ തടിതപ്പാന്‍ നോക്കുന്നു.







സത്യമല്ലെന്ന്‌ അറിയാമെങ്കിലും ഏശുന്നെങ്കില്‍ ഏശട്ടെയെന്ന മട്ടിലാണ്‌ ഈ തട്ടല്‍. യഥാര്‍ത്ഥത്തില്‍ കാര്യങ്ങളുടെ ഗതി എന്താണെന്ന്‌ നോക്കാം. കേന്ദ്രം സംസ്ഥാനത്തിന്‌ അനുവദിച്ചിട്ടുള്ള പദ്ധതികളും ഫണ്ടുകളും യഥാവിധി വിനിയോഗിക്കുന്നില്ലെന്നതാണ്‌ വസ്തുത. ഇന്ത്യന്‍ ലായേഴ്സ്‌ കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ടി. അസഫലി വിവരാവകാശ നിയമപ്രകാരം ശേഖരിച്ച ചില കണക്കുകള്‍ നോക്കുക. ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 2007, 2008 വര്‍ഷങ്ങളില്‍ യഥാക്രമം 93 കോടി രൂപയും 187 കോടി രൂപയും കേരളം ചെലവഴിക്കാതെ പാഴാക്കിക്കളഞ്ഞു. 2009 ല്‍ ഈ പദ്ധതിയിലേക്ക്‌ കേന്ദ്രം അനുവദിച്ച 103 കോടി രൂപ ലാപ്സാക്കി. പന്നിപ്പനി, ചിക്കുന്‍ഗുനിയ, ഡങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക്‌ ചികിത്സിക്കാന്‍ ഗ്രാമീണ മേഖലയില്‍ ചെലവഴിക്കേണ്ടിയിരുന്ന തുകയാണിത്‌.





ദേശീയ തൊഴിലുറപ്പ്‌ നിയമം അനുസരിച്ച്‌ ഗ്രാമീണര്‍ക്ക്‌ ജോലി നല്‍കുന്നതിന്‌ 2006-07 വര്‍ഷം മുതല്‍ കഴിഞ്ഞ ഡിസംബര്‍ മുപ്പതുവരെ കേരളത്തിന്‌ 539 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്‌. പക്ഷേ അതില്‍ പകുതിപോലും ചെലവാക്കിയിട്ടില്ല. 284 കോടി രൂപ ഈയിനത്തില്‍ കേന്ദ്രം തിരിച്ചെടുത്തു. യഥാസമയം പദ്ധതികള്‍ ആവിഷ്കരിക്കാത്തതും ആസൂത്രണ നടപടികള്‍ വൈകിയതുമാണ്‌ കാരണം. കേരളത്തിലെ ലക്ഷോപലക്ഷം പാവപ്പെട്ടവര്‍ക്ക്‌ ജോലിയും ഗ്രാമീണമേഖലയില്‍ നിര്‍മാണപരമായ വികസനവും ലഭ്യമാകുമായിരുന്ന പദ്ധതിയാണിത്‌. സുനാമി പുനരധിവാസത്തിന്‌ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ കേന്ദ്രത്തില്‍ നിന്ന്‌ 825 കോടി രൂപയും എ.ഡി.ബിയില്‍ നിന്ന്‌ 250 കോടി രൂപയും ലഭിച്ചു. ചെലവഴിച്ചത്‌ 937 കോടി രൂപ മാത്രം. തീരപ്രദേശത്തെ പാവങ്ങളുടെ പാര്‍പ്പിടനിര്‍മാണത്തിനും മറ്റ്‌ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ഉപകരിക്കുമായിരുന്ന 148 കോടി രൂപയാണ്‌ സംസ്ഥാന സര്‍ക്കാര്‍ പാഴാക്കിക്കളഞ്ഞത്‌.





വിനോദസഞ്ചാര വികസനരംഗത്ത്‌ കേന്ദ്രമന്ത്രാലയം കേരളത്തിന്‌ 15 പദ്ധതികള്‍ക്കായി 3514 ലക്ഷം രൂപ അനുവദിച്ചെങ്കിലും ചെലവാക്കിയത്‌ 262 ലക്ഷം രൂപയാണ്‌. 2006-07 സാമ്പത്തികവര്‍ഷത്തെ മാത്രം കണക്കാണിത്‌. പിറ്റേവര്‍ഷം പത്ത്‌ പദ്ധതികള്‍ക്കായി 2502 ലക്ഷം രൂപയും കഴിഞ്ഞവര്‍ഷം 12 പദ്ധതികള്‍ക്കായി 3412 ലക്ഷം രൂപയും അനുവദിച്ചിരുന്നു. അതിന്റെ ചെലവുവിവരത്തെപ്പറ്റി സാക്ഷ്യപത്രം പോലും ഇതുവരെ സംസ്ഥാന ടൂറിസം വകുപ്പ്‌ കേന്ദ്രത്തിന്‌ നല്‍കിയിട്ടില്ല. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ജയില്‍ നവീകരണം, ഇന്ദിരാ ആവാസ്‌ യോജന, കാര്‍ഷിക വികസനം, പൊലീസ്‌ സേനാ വിപുലീകരണം എന്നിങ്ങനെ വിവിധ മേഖലകള്‍ക്കായി അനുവദിച്ച ആയിരക്കണക്കിന്‌ കോടി രൂപയാണ്‌ യഥാസമയം പദ്ധതി തയ്യാറാക്കാത്തതുകൊണ്ടും ഭരണനിര്‍വഹണത്തിലെ പിടിപ്പുകേടുകൊണ്ടും കേരളത്തിന്‌ ഉപയോഗിക്കാന്‍ പറ്റാതെപോയത്‌.





നമ്മുടെ ദേശീയപാതകള്‍ വാഹനപ്പെരുപ്പം കൊണ്ട്‌ ശ്വാസം മുട്ടുകയാണ്‌. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ സ്വകാര്യവാഹനങ്ങളുടെ എണ്ണത്തിലുണ്ടായ പെരുപ്പം ആരെയും അമ്പരപ്പിക്കും. വാഹനങ്ങളുടെ എണ്ണപ്പെരുപ്പത്തിന്‌ അനുസരിച്ച്‌ പാതകള്‍ വികസിക്കുന്നില്ല. ഇതുമൂലം ദേശീയപാതയില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്‌. ദിവസം ശരാശരി പത്തുപേര്‍ വാഹനാപകടത്തില്‍ മരിക്കുന്ന സംസ്ഥാനമാണ്‌ കേരളം. നൂറുകണക്കിനാളുകള്‍ അപകടത്തില്‍പ്പെട്ട്‌ അംഗവൈകല്യം വന്ന്‌ ജീവശ്ചവങ്ങളായി കഴിയേണ്ടിവരുന്നു. ഏതൊരു സുനാമിയിലുണ്ടാകുന്ന മനുഷ്യനാശത്തേക്കാള്‍ വലുതാണ്‌ ഒരുവര്‍ഷം സംസ്ഥാനത്ത്‌ റോഡപകടങ്ങളില്‍ സംഭവിക്കുന്നത്‌. പുതിയ പാതകള്‍ ഉണ്ടാകുകയും നിലവിലുളള ദേശീയ പാതകള്‍ വീതികൂട്ടി വികസിപ്പിക്കുകയും ചെയ്യുകയെന്നതാണ്‌ ഇത്‌ കുറയ്ക്കാനുള്ള ഒരു പോംവഴി.







ദേശീയപാതാ വികസനത്തിന്‌ കേന്ദ്രം കേരളത്തിന്‌ അനുവദിച്ച പതിനായിരം കോടി രൂപയാണ്‌ സംസ്ഥാനം ഉടനടി നടപടി സ്വീകരിച്ചില്ലെങ്കില്‍ നഷ്ടപ്പെടാന്‍ പോകുന്നത്‌. പാത വികസിപ്പിക്കുമ്പോള്‍ സ്ഥലം നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനും കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനും വിനിയോഗിക്കേണ്ട തുകയാണിത്‌. സംസ്ഥാന സര്‍ക്കാര്‍ അവലംബിക്കുന്ന കുറ്റകരമായ കാലതാമസത്തെ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ കേന്ദ്രമന്ത്രി കമല്‍നാഥ്‌ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിന്‌ മുമ്പ്‌ ചെയ്യേണ്ട ജോലി കേരളം പൂര്‍ത്തിയാക്കാത്തതുകൊണ്ട്‌ ഈ തുക ലാപ്സായിപ്പോകേണ്ടതാണ്‌. എന്നാല്‍ അടുത്ത ജൂണ്‍ മുപ്പതുവരെ പ്രത്യേക പരിഗണന നല്‍കി കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ട്‌. അതിനുള്ളില്‍ സംസ്ഥാനം ദേശീയപാത വികസനത്തിന്‌ ആവശ്യമായ സ്ഥലം ഏറ്റെടുത്തെങ്കിലായി. ഇല്ലെങ്കില്‍ ആ പതിനായിരം കോടി രൂപയും നഷ്ടപ്പെട്ടതുതന്നെ. കേരളത്തിലെ വാഹനസഞ്ചാരികള്‍ ജീവിതം പെരുവഴിയില്‍ ഹോമിക്കട്ടെ. ഇടതുസര്‍ക്കാരിന്‌ നഷ്ടപ്പെടാന്‍ ചെങ്കൊടികള്‍ മാത്രം.

Followers

About Me

My photo
mail me through:niyasniyu@hotmail.com