Monday, February 22, 2010

എയ്ഡ്സ്‌ പെരുകുന്നു; കേരളത്തില്‍ അരലക്ഷം രോഗികള്‍

കേരളത്തില്‍ എച്ച്‌.ഐ.വി അണുബാധിതരും എയ്ഡ്സ്‌ ബാധിതരുമായി 55,167 പേരുണ്ടെന്ന്‌ ആരോഗ്യവകുപ്പിന്റെ പുതിയ കണക്ക്‌.
ഇതില്‍ ആരോഗ്യ സേവന കേന്ദ്രങ്ങളില്‍ പരിശോധനയിലൂടെ അണുബാധിതരായവര്‍ 11,024 പേര്‍ മാത്രമാണ്‌. ഇപ്പോള്‍ എആര്‍ഡി ചികിത്സയിലുള്ളവര്‍ 4018 പേരാണ്‌. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ 950 പേര്‍ ഇതിനകം മരണപ്പെട്ടു. അവശേഷിക്കുന്നവര്‍ ഇപ്പോഴും തങ്ങളുടെ അവസ്ഥ പോലും മനസിലാക്കാതെ സമൂഹത്തില്‍ കഴിയുന്നു. രാജ്യവ്യാപകമായി നടത്തുന്ന സെന്റിനെല്‍ സാമ്പിള്‍ സര്‍വ്വെകളുടെ അടിസ്ഥാനത്തിലാണ്‌ എച്ച്‌ ഐ വി അണുബാധിതരെ സംബന്ധിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍.

അതേസമയം കേരളം എച്ച്‌ ഐ വി എയ്ഡ്സ്‌ ഭീഷണിയുടെ കാര്യത്തില്‍ താരതമ്യേന സുരക്ഷിതമാണെന്നാണ്‌ സംസ്ഥാന ആരോഗ്യവകുപ്പിന്റെ അറിയിപ്പ്‌. എറണാകുളം, കോഴിക്കോട്‌ എന്നീ രണ്ട്‌ ജില്ലകളില്‍ മയക്കുമരുന്ന്‌ കുത്തിവയ്ക്കുന്നവര്‍ക്ക്‌ ഇടയിലുള്ള അണുബാധ അഞ്ചുശതമാനത്തിന്‌ മുകളില്‍ എത്തിയിട്ടുണ്ട്‌. ഈ രണ്ടു ജില്ലകളിലും കേരള സംസ്ഥാന എയ്ഡ്സ്‌ നിയന്ത്രണ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

ഇന്ത്യയില്‍ 24.7 ലക്ഷം പേര്‍ക്ക്‌ എച്ച്‌ ഐ വി അണുബാധ ഉള്ളതായിട്ടാണ്‌ കണക്ക്‌. ഇവരില്‍ 87.7 ശതമാനവും 15നും 49നും ഇടയില്‍ പ്രായമുള്ളവരാണ്‌. നിലവില്‍ രാജ്യത്ത്‌ 7,58,698 എച്ചഐവി അണുബാധിതര്‍ സര്‍ക്കാരിന്റെ എയ്ഡ്സ്‌ നിയന്ത്രണ സംവിധാനത്തിന്റെ കീഴില്‍ ചികിത്സയിലുണ്ട്‌. ലോകത്ത്‌ എച്ച്‌ഐവി അണുബാധിതരായി 3.32 കോടി ജനങ്ങളുണ്ട്‌. ഇവരില്‍ 25 ലക്ഷം കുട്ടികളാണ്‌. 15നും 24നും ഇടയില്‍ പ്രായമുള്ളവര്‍ ഒരുകോടി വരും. ഓരോ ദിവസവും ലോകത്തെങ്ങുമായി 7400 പേര്‍ പുതിയതായി എച്ച്‌ഐവി അണുബാധിതരാകുന്നു. 40 ലക്ഷം പേര്‍ക്ക്‌ ഇപ്പോള്‍ ചികിത്സ ലഭിക്കുന്നുണ്ട്‌. 97 ലക്ഷം പേര്‍ക്ക്‌ ഇനിയും ലഭിക്കേണ്ടതുണ്ട്‌. പുതിയതായി അണുബാധിതരാകുന്നതില്‍ പകുതിയും 25 വയസിന്‌ താഴെ ഉള്ളവരാണ്‌. ഇവരില്‍ ഭൂരിപക്ഷവും 35 വയസ്‌ എത്തുന്നതിന്‌ മുമ്പ്‌ തന്നെ മരണമടയുന്നു.

എന്നാല്‍ എച്ച്‌ഐവി അണുബാധിതരുടെ എണ്ണത്തില്‍ വരുന്ന കുറവ്്‌ ഈ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയെ കാണിക്കുന്നു. 2001 ല്‍ ലോകത്ത്‌ പുതിയതായി 30 ലക്ഷം പേര്‍ എച്ച്‌ഐവി അണുബാധിതരായവര്‍ 2007ല്‍ ഈ എണ്ണം 27 ലക്ഷമായി കുറഞ്ഞു. 2005ല്‍ എച്ച്‌ഐവി അണുബാധിതരുടെ ഫലമായി ഉണ്ടായ മരണം 22 ലക്ഷമായിരുന്നു എന്നാല്‍ ഇത്‌ 2007ല്‍ 20 ലക്ഷമായി കുറഞ്ഞിട്ടുണ്ട്‌.

റെഡ്‌ റിബണ്‍ എക്സ്പ്രസ്സ്‌ നാളെ എത്തുന്നു

എയ്ഡ്സ്‌ നിയന്ത്രണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ട്‌ ദേശീയ എയ്ഡ്സ്‌ നിയന്ത്രണ സൊസൈറ്റി (നാകോ) നടപ്പാക്കുന്ന പദ്ധതിയായ റെഡ്‌ റിബണ്‍ എക്സ്പ്രസിന്റെ കേരള പര്യടനം നാളെ ആരംഭിക്കും. കാസര്‍കോട്‌ എത്തുന്ന ട്രെയിന്‍ മാര്‍ച്ച്‌ 12ന്‌ കരുനാഗപ്പള്ളിയില്‍ പര്യടനം പൂര്‍ത്തിയാക്കും.

പര്യടന സ്റ്റേഷനും തീയതിയും
കാസര്‍കോട്‌ (23,24), കണ്ണൂര്‍ (25,26), തിരൂര്‍ ( 27, 28), പാലക്കാട്‌ (മാര്‍ച്ച്‌ 1,2), തൃശൂര്‍ (3,4), ആലുവ (5,6), എറണാകുളം സൗത്ത്‌ (7,8 ), കായംകുളം (9,10), കരുനാഗപ്പള്ളി (11,12)

കൂടാതെ ട്രെയിന്‍ എത്താത്ത ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക്‌ രണ്ട്‌ ലൈഫ്‌ ബസുകളില്‍ കലാസംഘങ്ങള്‍ യാത്ര തിരിക്കും. ദിവസം മൂന്ന്‌ കേന്ദ്രങ്ങള്‍ വീതം എച്ച്‌ഐവിയെക്കുറിച്ചും എയ്ഡ്സിനെക്കുറിച്ചും അറിവ്‌ പകരുന്ന പരിപാടികള്‍ നടത്തും. കലാപരിപാടികള്‍ എച്ച്‌ഐവി അണുബാധിതന്റെ അനുഭവ വിവരണം തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാകും. കഴിഞ്ഞവര്‍ഷം ജൂണ്‍ 28 മുതല്‍ ജൂലൈ 11 വരെയായിരുന്നു റെഡ്‌ റിബണ്‍ എക്സ്പ്രസ്സിന്റെ കേരളത്തിലെ ആദ്യ പര്യടനം നടത്തിയത്‌. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഷൊര്‍ണൂര്‍, കോഴിക്കോട്‌ എന്നീ കേന്ദ്രങ്ങളിലായിരുന്നു ആദ്യ ട്രെയിന്‍ എത്തിയത്‌.
റെഡ്‌ റിബണ്‍ എക്സ്പ്രസ്‌

എച്ച്‌ഐവി എയ്ഡ്സിനെതിരായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ എയ്ഡ്സ്‌ നിയന്ത്രണ സൊസൈറ്റി രൂപം കൊടുത്ത പ്രചാരണ പരിപാടിയാണ്‌ റെഡ്‌ റിബണ്‍ എക്സ്പ്രസ്‌. രാജ്യത്തെമ്പാടുമായി യാത്ര ചെയ്ത്‌ വിവിധ കേന്ദ്രങ്ങളില്‍ തമ്പടിച്ച്‌ പ്രചാരണ പ്രവര്‍ത്തനം നടത്തുകയാണ്‌ ലക്ഷ്യം.

കോച്ച്‌ ഒന്നിലെ പ്രദര്‍ശനം: എച്ച്‌ഐവി എയ്ഡ്സിനെ സംബന്ധിച്ച വിദ്യാഭ്യാസ ഉപാധികളുടെ പ്രദര്‍ശനം, പൊതുജനങ്ങളുമായി സംവദിക്കുന്ന ടച്ച്‌ സ്ക്രീനുകള്‍, ത്രിമാന മാതൃകകള്‍.

കോച്ച്‌ രണ്ട്‌: എച്ച്‌.ഐ.വി, എയിഡ്സ്‌ നിയന്തിക്കുന്നതിനുള്ള സേവനങ്ങളെ പറ്റിയുള്ള പ്രദര്‍ശനം, വിദ്യാഭ്യാസ ഉപാധികളുടെ പ്രദര്‍ശനം.

കോച്ച്‌ മൂന്ന്‌: എച്ച്‌ഐവി, എയ്ഡ്സ്‌ നിയന്ത്രണം ഒരു സാമൂഹിക വിഷയമെന്ന നിലയിലും മറ്റുള്ള വകുപ്പുകളുടെ ഉത്തരവാദിത്വങ്ങള്‍ പ്രതിപാതിക്കുകയും ചെയ്യുന്ന പ്രദര്‍ശനം.
കോച്ച്‌ നാല്‌: പെതുജനാരോഗ്യത്തെ പറ്റിയുള്ള അറിവുകള്‍ നല്‍കുന്ന പ്രദര്‍ശനം. സാംക്രമിക രോഗങ്ങളെപ്പറ്റി പ്രതിപാദിപ്പിക്കുന്നുണ്ട്‌.
കോച്ച്‌ അഞ്ച്‌: ആഡിറ്റോറിയവും കോണ്‍ഫ്രന്‍സ്‌ ഹാളും: തൃത്താല പഞ്ചായത്ത്‌ അംഗങ്ങള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, സ്വയം സഹായ സംഘങ്ങള്‍, യുവജനങ്ങള്‍, സ്ത്രീകള്‍ വിവിധ സ്ഥാനങ്ങളിലെ ഉദ്യാഗസ്ഥന്‍മാര്‍ എന്നിവര്‍ക്ക്‌ അതാത്‌ മേഖലയുമായി ബന്ധപ്പട്ട പരിശീലനം നല്‍കും. 60 പേര്‍ അടങ്ങുന്നതായിരിക്കും ഒരുസംഘം. ഒരു ദിവസം മൂന്നു സംഘങ്ങള്‍ക്ക്‌ പരിശീലനം നല്‍കും. എല്‍.സി.ഡി പ്രോജക്ടറുകളും കമ്പ്യൂട്ടര്‍ സൗകര്യവും ഈ കോച്ചിലുണ്ടാകും.
കോച്ച്‌ ആറ്‌: കൗണ്‍സിലിങ്ങും വൈദ്യസഹായവും: ഇതില്‍ ആറു ക്യാബിനുകള്‍ ഉണ്ടാകും. നാല്‌ കൗണ്‍സിലിംഗ്‌ ക്യാബിനുകളും ഇതില്‍ ഉള്‍പ്പെടും. ആവശ്യമുള്ളവര്‍ക്ക്‌ ജനനേന്ദ്രിയ രോഗങ്ങള്‍ക്കുള്ള ചികില്‍സയും നല്‍കും. എച്ച്‌.ഐ.വി പരിശോധനക്കുള്ള സൗകര്യം പ്ലാറ്റ്ഫോമില്‍ സജ്ജീകരിക്കുന്ന ജോതിസ്‌ കേന്ദ്രങ്ങളില്‍ ലഭ്യമാണ്‌. ജ്യോതിസ്‌ കൗണ്‍സിലിംഗ്‌ കേന്ദ്രത്തില്‍ നിന്ന്‌ പരിശീലനം ലഭിച്ച കൗണ്‍സലര്‍മാരായിരിക്കും കൗണ്‍സിലിംഗിനു നേത്യത്വം നല്‍കുക.
കോച്ച്‌ ഏഴ്‌: സ്ലീപ്പര്‍ കോച്ച്‌: സംഘാംഗങ്ങള്‍ ദേശീയ എയ്ഡ്സ്‌ നിയന്ത്രണ ഓര്‍ഗനൈസേഷനിലെയും സംസ്ഥാന എയ്ഡ്സ്‌ നിയന്ത്രണ സൊസൈറ്റിലെയും ഉദ്യാഗസ്ഥര്‍ എന്നിവര്‍ക്കായുള്ളത്‌.
കോച്ച്‌ എട്ട്‌: ഓഫീസ്‌, ഭക്ഷണശാല.
കോച്ച്‌ ഒമ്പത്‌, പത്ത്‌: ജനറേറ്റര്‍, എസ്‌.എല്‍.ആര്‍.

Followers

About Me

My photo
mail me through:niyasniyu@hotmail.com