"സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍" എന്നായിരുന്നല്ലൊ ഭഗവാന്‍ കാള്‍മാര്‍ക്സ് ആഹ്വാനം ചെയ്തിരുന്നത്. തൊഴിലാളി നേതാക്കള്‍ മുതലാളിമാരായതോടെ ഈ മുദ്രാവാക്യവും തിരുത്തേണ്ടതായി വന്നിരിക്കുന്നു.
'സര്‍വ്വരോഗ' മുതലാളികളെ സംഭരിക്കുവിന്‍, സംഭരിച്ചു സംഭരിച്ചു സംപൂജ്യരാകുവിന്‍' എന്നായിരിക്കുന്നു. റഷ്യയിലും ചൈനയിലും മറ്റും കമ്യൂണിസം അവസാനിച്ചതോടെ, ആകാശത്ത് ഉയര്‍ത്തുന്ന മുഷ്ടിക്കുള്ളില്‍ മാത്രം നിറയുന്ന രൂപത്തിലാണ് ഇന്ത്യയില്‍ കമ്യൂണിസം നിലനില്‍ക്കുന്നത്.
അതാകട്ടെ കുഴിയിലേക്ക് കാലുനീട്ടിയാണിരിക്കുന്നതും. ഐസിയു യൂണിറ്റ് കൂടെയുള്ളതുകൊണ്ട് തത്ക്കാലം ജീവന്‍ നിലനിറുത്തുകയാണ്. തൊഴിലാളികളുടെ മോചനത്തിന് മാര്‍ക്സ് നല്‍കിയ സംഭാവനയാണല്ലൊ, 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റൊ'. സാര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരം പൊളിച്ചവര്‍ ഇപ്പോള്‍ ടാറ്റായുടെ കൊട്ടാരത്തില്‍ താമസിക്കുന്നു. തൊഴിലാളികളും തടയണപൊളിച്ച് വര്‍ഗ്ഗസമരം നടത്തുന്നു.
സി.പി.എമ്മും, സി.പി.ഐയും തമ്മിലേറ്റുമുട്ടുന്ന 'സ്വവര്‍ഗ സമരവും' നടക്കുന്നുണ്ട്. മാര്‍ക്സും ലെനിനും ഗോദയില്‍ ഏറ്റുമുട്ടുന്നത് കാണാന്‍ ചേലുണ്ട്. മാര്‍ക്സിസം പോസിറ്റീവും ലെനിനിസം നെഗേറ്റെവുമാകുമ്പോള്‍ ഫ്യൂസ് കത്തുമെന്നുറപ്പായിട്ടുണ്ട്. മാനിഫെസ്റ്റോ മറന്നതുകൊണ്ടോ അല്ലെങ്കില്‍ കാലഹരണപ്പെട്ടതുകൊണ്ടോ ഇപ്പോള്‍ 'പോളിറ്റ് ഹീറോ' പുറത്തുവിടുന്നത് തെറ്റുതിരുത്തല്‍ രേഖകളാണ്. തെറ്റുകള്‍ മാനിഫെസ്റ്റോയും തിരുത്തലുകള്‍ ജലരേഖയുമായിത്തീരുന്നു. തെറ്റുകള്‍ മുന്‍കൂട്ടി ചൂണ്ടിക്കാണിച്ചവരോട് 'പോടാ പുല്ലേ' എന്ന സമീപനം കൈക്കൊണ്ടവര്‍ ഇപ്പോള്‍ തെറ്റും ശരിയും തിരിച്ചറിയാത്തവരായി മാറിയിരിക്കുന്നു. അച്ചുമാമന്റെ ശരി പിണറായിക്ക് തെറ്റ്, പിണറായിയുടെ ശരി അച്ചുമാമന് തെറ്റ്.
വൈരുദ്ധ്യാത്മക തെറ്റുതിരുത്തല്‍ വാദം കണ്ട് നാട്ടുകാര്‍ ഞെട്ടുകയാണ്. ഇതിനിടയിലാണ് 'പോളിറ്റ് ഹീറോ' തെറ്റുതിരുത്തല്‍ രേഖ പുറപ്പെടുവിച്ചത്. അതോടെ കെ.എസ് മനോജും ശിവരാമനും തെറ്റുതിരുത്തി തിരുസഭയിലേക്കും തിരുസന്നിധിയിലേക്കും മടങ്ങി. രേഖവരും മുമ്പുതന്നെ പാര്‍ട്ടിയുടെ ഹസ്തരേഖ പരിശോധിച്ച അബ്ദുള്ളക്കുട്ടി പാര്‍ട്ടിക്ക് ആയുസ് കുറവാണെന്ന് കണ്ടു തെറ്റുതിരുത്തുകയും മക്കയിലേയ്ക്ക് നോക്കി നിസ്കരിക്കുകയും ചെയ്തു. നേരത്തേ തെറ്റുതിരുത്തിയ ആഞ്ചലോസ് അംശവടിയുമായി കടാപ്പുറത്ത് കാത്തിരിക്കുകയുമാണ്. എ.കെ.ജി. സെന്ററില്‍ ഇവരെപോലെ ഓര്‍മ്മപ്പെരുന്നാളിനും ആണ്ടുനേര്‍ച്ചക്കുമുള്ളവരുടെ ലിസ്റ്റ് നീണ്ടുപോകുകയുമാണ്.
മതപരമായ ആചാരങ്ങള്‍ പാര്‍ട്ടി അംഗങ്ങള്‍ക്കെല്ലാം വിലക്കിയിരുന്നവര്‍ പുതിയ 'തെറ്റുതിരുത്തല്‍' രേഖയില്‍ വിലക്ക് നേതാക്കള്‍ക്കു മാത്രമായി ചുരുക്കി. അണികള്‍ക്ക് ആചാരമാകാം, അനാചാരമാകാം ആഭിചാരമാകാം ആക്രാന്തവുമാകാം. നേതാവായാല്‍ ആക്രാന്തമൊഴികെ മറ്റുള്ളവ ഉപേക്ഷിക്കേണ്ടിവരും.' നേതാക്കള്‍ പുണ്യ-പുരാതന-സെക്സ്-സ്റ്റണ്ട് ചിത്രത്തിലെ വില്ലന്മാരെപ്പോലെ 'പരിശുദ്ധി'യുള്ളവരായിരിക്കണം! ഇതിന്റെ വെളിച്ചത്തില്‍ 2007 ഒക്ടോബര്‍ 30-ന് മാതൃഭൂമി പത്രത്തില്‍ വന്ന ഒരു വാര്‍ത്ത പരിശോധിക്കാം: 'ഭൂമിപൂജ: സി.പി.എം നേതാക്കളുടെ തേങ്ങയടി കൗതുകമായി' എന്നായിരുന്നു തലക്കെട്ട്. 'കളമശ്ശേരി: ആദ്യമടിച്ച തേങ്ങ ഉടയാതെ കല്ലില്‍നിന്ന് തെറിച്ച് ദൂരേക്ക് വീണു.
അത് കാര്യമാക്കാതെ കെ. ചന്ദ്രന്‍പിള്ള എം.പി മറ്റൊരു തേങ്ങ വാങ്ങി ആഞ്ഞെറിഞ്ഞു. കൃത്യമായി ഉടഞ്ഞു. ചുറ്റും കൂടിനിന്നവര്‍ക്ക് ആശ്വാസം. വല്ലാര്‍പാടം പാത നിര്‍മ്മാണത്തിനു മുന്നോടിയായി തിങ്കളാഴ്ച കളമശ്ശേരിയില്‍ നടന്ന ഭൂമി പൂജയിലാണ് സി.പി.എം നേതാക്കളായ ചന്ദ്രന്‍പിള്ളയും കൊച്ചി ഡെപ്യൂട്ടി മേയര്‍ സി.കെ. മണി ശങ്കറും തേങ്ങയടിച്ചത്. 151 തേങ്ങകളില്‍ ആദ്യത്തേത് എറിയാന്‍ നിയോഗം ചന്ദ്രന്‍പിള്ളക്കായിരുന്നു. പിന്നെ മണിശങ്കറിനും. അറിയപ്പെടുന്ന ഈ സി.പി.എം നേതാക്കളുടെ തേങ്ങയടി കൗതുകത്തോടെയാണ് ചടങ്ങിനെത്തിയവര്‍ വീക്ഷിച്ചത്." തെറ്റുതിരുത്തല്‍ രേഖപ്രകാരം അണികള്‍ക്ക് തേങ്ങയടിക്കാമെങ്കിലും നേതാക്കള്‍ക്ക് പഴയവിലക്ക് നിലവിലുണ്ട്. ഈ വിലക്ക് ലംഘിച്ചാണ് തേങ്ങയടിച്ചത്. അതുകൊണ്ടാണെന്നു തോന്നുന്നു ആദ്യ തേങ്ങ ഉടയാതെ പോയത്. ഫലത്തില്‍ അപശകുനം.
ഭൂമിദേവിയുടെ ശാപം കൊണ്ടാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. എ.കെ. ഗോപാലനില്‍ നിന്നും ആമ്പാടി ഗോപാലനിലേക്കുള്ള ദൂരം വളരെ കുറഞ്ഞിരിക്കുന്നു എന്നാണ് ഈ തേങ്ങയടി സൂചിപ്പിക്കുന്നത്. മാര്‍ക്സില്‍ നിന്ന് മഹര്‍ഷിയിലേക്കുള്ള യാത്രയും എളുപ്പമായി. വല്ലാര്‍പാടം പദ്ധതിയ്ക്ക് തേങ്ങയടിച്ചവര്‍ സ്മാര്‍ട്ട് സിറ്റിയുടെ വിജയത്തിനായി തിരുപ്പതിയില്‍ എത്തി തലമുണ്ഡനം ചെയ്യുന്നത് നന്നായിരിക്കും. മന്ത്രിസഭ മുഴുവനായിത്തന്നെ ഇതിനായി പോകുന്നതും നല്ലതാണ്. ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ മറക്കണ്ട. ഭാവി തലമുറയ്ക്ക് വിപ്ലവതീര്‍ത്ഥം പകര്‍ന്നുകൊടുക്കാന്‍ അത് അനിവാര്യമാണല്ലൊ. മുണ്ഡനത്തോടൊപ്പം പാല്‍ക്കാവടിയുമാകാം. വേല്‍മുരുകാ ഹരോ ഹര! വേലായുധാ ഹരോ ഹര! എന്ന ഭക്തിസാന്ദ്ര മുദ്രാവാക്യവുമാകാം.
പിന്നെയുള്ളത് വിഴിഞ്ഞം പദ്ധതിയാണ്. തുടക്കത്തിലേ തടസ്സങ്ങള്‍ കണ്ടതിനാല്‍ മുഖ്യന്‍ ചരട് ജപിച്ചുകെട്ടുന്നതും തുറമുഖമന്ത്രി അരഞ്ഞാണ ചരടില്‍ ആരും കാണാത്ത ഏലസ് കെട്ടുന്നതും നന്നായിരിക്കും. പോട്ടയിലോ വേളാങ്കണ്ണിയിലോ ഒരാഴ്ചത്തെ ധ്യാനമിരിക്കുന്നതും നല്ലതാണ്. വിഴിഞ്ഞം പദ്ധതിയുടെ സ്വര്‍ണ്ണത്തിലുണ്ടാക്കിയ രൂപം അര്‍ത്തുങ്കല്‍ പള്ളിയില്‍ നല്‍കുന്നത് അത്യുത്തമം.ആദ്യാക്ഷരങ്ങളെ 'നഖക്ഷതമാക്കുന്ന' വിദ്യ മാര്‍ക്സിസ്റ്റ് ലൈനിന് നിരക്കുന്നതാണോ എന്നും പരിശോധിക്കുന്നത് കൊള്ളാം. (ആദ്യാക്ഷരം നാവിന്‍തുമ്പില്‍ വരച്ചുകൊടുക്കുന്ന മുഖ്യമന്ത്രി അച്യുതാനന്ദന്റെ ചിത്രം നോക്കുക) നാവില്‍ സരസ്വതിയെ ആവാഹിക്കാനുള്ള ശ്രമം നല്ലതുതന്നെ. ചില സി.പി.എം നേതാക്കളുടെ നാവില്‍ വരുന്നത് വികടസരസ്വതിയുടെ പ്രകടനമാണുതാനും.
നിത്യേന ഈ പ്രകടനം കാഴ്ചവച്ചിരുന്ന ഒരു വിദ്വാന്‍ ഇപ്പോള്‍ അക്ഷരസന്താന നിയന്ത്രണം നടപ്പാക്കിയെന്നു തോന്നുന്നു. തുടര്‍ വിദ്യാഭ്യാസം കൊണ്ടേ അത് പൂര്‍വ്വ സ്ഥിതിയിലെത്തുകയുള്ളൂ. ഹരിക്കും ശ്രീക്കും ഗണപതിക്കും സരസ്വതിക്കും കാള്‍മാര്‍ക്സുമായി ബന്ധമുണ്ടോ എന്നറിയില്ല. 'കാള്‍ മാര്‍ക്സായനമ:' എന്ന് സ്വര്‍ണ്ണമോതിരംകൊണ്ട് എഴുതിയാല്‍ നാവുമുറിയുമോ എന്നും ശങ്കയുണ്ട്. ഭാവിയില്‍ ചോരച്ചാലുകള്‍ നീന്തിക്കയറി ബലികൂടീരങ്ങളില്‍ എത്തേണ്ടവരായതുകൊണ്ട് അല്‍പം ചോരവരുന്നതും നല്ലതുതന്നെ. അച്ചുമാമനെ അക്ഷരം പഠിപ്പിച്ചവര്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ അവസ്ഥകണ്ട് ദുഃഖിക്കുമായിരുന്നു. മാര്‍ക്സിസ്റ്റ് അക്ഷരമാലയില്‍ ഇപ്പോള്‍ രണ്ടക്ഷരമേ കാണുന്നുള്ളൂ. സിയും പിയും മാത്രം. ബ്രാക്കറ്റിലിരുന്ന എം (മാര്‍ക്സ്) ഇപ്പോള്‍ ബ്രാക്കറ്റിനു പുറത്താണ്.
മൂന്നാറിലെ 'തടയണമന്ത്രം' അതാണ് സൂചിപ്പിക്കുന്നത്. ഒടുവില്‍ കിട്ടിയത്: 'മൂന്നാറിലെ സാക്ഷരതാ പഠനകേന്ദ്രം അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.' മൂന്നാറില്‍ മുഖ്യമന്ത്രി സ്ഥാപിച്ച ബോര്‍ഡുപോലെ വിദ്യാഭ്യാസ മന്ത്രിയ്ക്കും ഒരു ബോര്‍ഡ് സ്ഥാപിക്കാം. 'വിദ്യാനഷ്ടം സര്‍വ്വ നഷ്ടാന്‍ പ്രധാനം' എന്നെഴുതകയുമാവാം. മൂന്നാറിന്റെ നന്മയ്ക്കുവേണ്ടി 'ഗ്രീന്‍സലാം' സഖാക്കളേ! (തെരഞ്ഞെടുപ്പുകാലത്ത് മലപ്പുറത്ത് ഇ.കെ. നായനാരുടെ പച്ചനിറത്തിലുള്ള പോസ്റ്റര്‍ പതിച്ചതും വേദികള്‍ക്ക് യാസര്‍ അറഫാത്തിന്റെ 'പച്ചപ്പേരിട്ടതും' ഒപ്പം കെ.പി.എ.സിയുടെ ആ നാടക ഗാനവും, സ്മരാമി. ചെപ്പുകിലുക്കണ...')