Thursday, September 8, 2011

Manorama Online | Malayalam News | Latest News |

Manorama Online | Malayalam News | Latest News |

Wednesday, November 24, 2010

തൊഴിലുറപ്പ് പദ്ധതി; പുതിയ ഫണ്ടിനായി കേരളം അപേക്ഷ നല്‍കിയില്ല


Imageകോട്ടയം: മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയില്‍ കേരളത്തിനുള്ള പുതിയ ഫണ്ടിനായി അപേക്ഷ അയയ്ക്കാനുള്ള കേന്ദ്രനിര്‍ദേശത്തിന് കേരളം മറുപടി നല്കിയില്ല. പകരം രാഷ്ട്രീയ മുതലെടുപ്പിനായി വിലകുറഞ്ഞ ആരോപണവുമായി കേന്ദ്ര സര്‍ക്കാരിനെതിരെ സി.പി.എം. രംഗത്തുവന്നരിക്കുകയാണ്.
തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണമുന്നയിക്കുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് ഇതോടെ വ്യക്തമായിരിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിനായി പാവപ്പെട്ട കുടുംബങ്ങളെ സമരത്തിലേക്ക് തള്ളിവിടാനുള്ള സി.പി.എമ്മിന്റെ കപടമുഖം വീണ്ടും വെളിച്ചത്തായിരിക്കുകയാണ്. കഴിഞ്ഞമാസം 28-നാണ് പുതിയ ഫണ്ടിന് അപേക്ഷ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി എല്‍. ഫനായ് ഗ്രാമവികസന സെക്രട്ടറി വിജയാനന്ദിന് കത്തയച്ചത്. എന്നാല്‍ ഇതുവരെയും ഇക്കാര്യത്തില്‍ കേരളം അനുകൂലമായി പ്രതികരിക്കാതിരുന്നതിനെത്തുടര്‍ന്ന് അപേക്ഷ ആവശ്യപ്പെട്ട് കേന്ദ്രം വീണ്ടും കേരളത്തിന് കത്തയച്ചിരിക്കുകയാണ്. ഈ മാസം 10-ന് കേന്ദ്ര ഗ്രാമവികസന ജോയിന്റ് സെക്രട്ടറി അമിതാശര്‍മ്മയാണ് ഇക്കുറി വിജയാനന്ദിന് കത്ത് അയച്ചിരിക്കുന്നത്.

ഇതോടെ രാഷ്ട്രീയ മുതലെടുപ്പിനായി തൊഴിലുറപ്പ് പദ്ധതിയില്‍ പണിടെയുക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടാനുള്ള സി.പി.എമ്മിന്റെ മുഖംമൂടിയാണ് വെളിച്ചത്തായിരിക്കുന്നത്. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുടെ കേരളത്തിനുള്ള വിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചുവെന്ന സി.പി.എമ്മിന്റെ നിലപാട് രാഷ്ട്രീയപ്രേരിതവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി കെ.സി. ജോസഫ് എം.എല്‍.എ. ചൂണ്ടിക്കാട്ടി. ഇതുവരെ അനുവദിച്ച പണത്തില്‍ ചെലവാക്കാതെ കൈവശമുള്ള 80 കോടി രൂപ വകമാറ്രി ചെലവഴിക്കാനുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ നീക്കം തൊഴിലുറപ്പു പദ്ധതിയില്‍ ചേര്‍ന്ന ജനങ്ങളോടുള്ള വഞ്ചനയാണ്.

പാലക്കാട്, വയനാട് ഉള്‍പ്പെടുന്ന ഒന്നാംഘട്ടത്തില്‍ 25.11 കോടിയും ഇടുക്കി, കാസര്‍ഗോഡ് ഉള്‍പ്പെടുന്ന രണ്ടാംഘട്ടത്തില്‍ 15.20 കോടി രൂപയും, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ ഉള്‍പ്പെടുന്ന മൂന്നാംഘട്ടത്തില്‍ 40.21 കോടി രൂപയും അടക്കം 80.54 കോടി രൂപാ കേരളം ഉപയോഗപ്പെടുത്താതെ കിടക്കുമ്പോള്‍ കേന്ദ്രം ഫണ്ട് നിഷേധിച്ചുവെന്ന് സി.പി.എം. സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ചിരിക്കുന്ന പ്രസ്താവന രാഷ്ട്രീയ സദാചാരത്തിനു നിരക്കാത്തതുമാണ്. 2009-10-ലെ ഓഡിറ്റ് റിപ്പോര്‍ട്ടോ, യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റോ സംബന്ധിച്ചു വിവരങ്ങള്‍ ഇതേവരെ കേരളം കേന്ദ്രത്തിന് നല്കിയിട്ടില്ല. അടുത്ത ഘട്ടത്തിലേക്കുള്ള തുകയ്ക്കായി പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ അപേക്ഷ നല്കിയിട്ടുപോലുമില്ല.
 
അപേക്ഷ നല്കിയ ജില്ലകളായ കാസര്‍ഗോഡ്, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം എന്നിവ ഓഡിറ്റ് റിപ്പോര്‍ട്ടും, യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റും നല്കിയിട്ടില്ല. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകള്‍ നല്കിയ അപേക്ഷയില്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുമില്ല. തൊഴിലുറപ്പു പദ്ധതിയില്‍ പണിയെടുക്കുന്ന കേരളത്തിലെ 8.14 ലംക്ഷം കുടുംബങ്ങളില്‍ ആശങ്ക പരത്തുവാനും അവരെ സമരത്തിലേക്ക് തള്ളിവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനും സി.പി.എം. നേതൃത്വം നടത്തുന്ന ഹീനമായ ശ്രമങ്ങളെ ജനങ്ങള്‍ തിരിച്ചറിയണം. വസ്തുതകള്‍ മനസിലാക്കാതെ സി.പി.എം. സെക്രട്ടേറിയറ്റ് നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്ന് കെ.സി. ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു.

Monday, November 15, 2010

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ 27 മെഡിക്കല്‍ സീറ്റുകള്‍ നഷ്ടപ്പെട്ടു


Imageഉപവാസസമരം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും
തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയെത്തുടര്‍ന്ന് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കേണ്ട 18 എം. ബി. ബി. എസ്. സീറ്റുകളും, ഒന്‍പത് ബി. ഡി. എസ്. സീറ്റുകളും നഷ്ടമായി.
യോഗ്യതാ പരീക്ഷയ്ക്ക് 90 ശതമാനത്തിനുമേല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇങ്ങനെ പ്രവേശനം നിഷേധിച്ചത്. 
2006-ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ യാതൊരു പഠനവും കൂടാതെയാണ് മിനിമം മാര്‍ക്ക് നിബന്ധന സംസ്ഥാനത്തു നടപ്പിലാക്കിയത്. പട്ടികവര്‍ഗക്കാര്‍ക്ക് പ്രവേശനപരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് വേണമെന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിബന്ധന 1997-ലാണ് നിലവില്‍ വന്നത്. ഇത് 2006-ല്‍ നടപ്പാക്കിയപ്പോള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് ഒരു വിദ്യാര്‍ത്ഥിക്കു മാത്രമാണ് പ്രവേശനം നേടാനായത്. ഇതുമൂലം തന്‍വര്‍ഷം 33 മെഡിക്കല്‍ സീറ്റുകളാണ് ഈ വിഭാഗത്തിനു നഷ്ടമായത്.

തുടര്‍ന്ന് 2007-ല്‍ പട്ടികവര്‍ഗ്ഗ സംഘടനകളും വിദ്യാര്‍ത്ഥികളും ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായ ഉത്തരവ് ലഭ്യമാക്കുകയും ചെയ്തിരുന്നു. കോടതിവിധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവു പുറപ്പെടുവിക്കുകയും മുഴുവന്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കുകയും ചെയ്തു. 
എന്നാല്‍, 2008-ലെ പ്രവേശനസമയത്തിനു മുമ്പായി ഈ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. ഇതേ തുടര്‍ന്ന് ആദിവാസി സംഘടനകളും വിദ്യാര്‍ത്ഥികളും ഡബ്യു പി. (സി)393/2008 എസ്. സി. ആയി സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും 2008,2009 വര്‍ഷങ്ങളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കുകയും ചെയ്തു.

പ്രത്യേക പ്രവേശന പരീക്ഷാ പരിശീലനവും പരീക്ഷയും നടത്തി മുഴുവന്‍ മെഡിക്കല്‍ സീറ്റിലേക്കും പ്രവേശനം നല്‍കാനായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാല്‍, 2010ലെ പ്രവേശനത്തിനുവേണ്ടി കിര്‍ത്താട്‌സില്‍വച്ച്  പ്രത്യേക പ്രവേശനപരീക്ഷാ പരിശീലനവും പരീക്ഷയും നടത്തി എന്‍ട്രന്‍സ് കമ്മീഷണര്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയെങ്കിലും അലോട്ട്‌മെന്റ് സമയത്തിനുമുമ്പായി ഇത് അട്ടിമറിക്കപ്പെട്ടു. എന്‍ട്രന്‍സ് കമ്മീഷണറായ മാവോജിയുടെ സഹോദരീപുത്രി അമിതയെക്കൊണ്ട് ഹൈക്കോടതിയില്‍ കേസ് കൊടുപ്പിച്ച് സ്റ്റേ ഉത്തരവു സമ്പാദിച്ചായിരുന്നു ഈ അട്ടിമറി. മറ്റു കോഴ്‌സുകള്‍ക്കു പഠിക്കുകയായിരുന്ന 27 വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇതുമൂലം തുലാസിലായത്. ഇതിന് സംസ്ഥാനം ഭരിക്കുന്ന ഇടതുസര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്.

2010-ലെ മെഡിക്കല്‍ പ്രവേശനലിസ്റ്റില്‍ പേരുണ്ടായിരുന്ന അമിത, തനിക്ക് പ്രവേശനം കിട്ടാന്‍ സാധ്യതയില്ലെന്നു കരുതിയാണ് കോടതിയെ സമീപിച്ചതത്രേ.
ഇതിനെതിരേ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചതിനെത്തുടര്‍ന്ന് അമിതയുടെ സ്റ്റേ ഉത്തരവ് കോടതി തളളി. ഉടന്‍തന്നെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ അതിനു തയ്യാറായില്ല. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും സംസ്ഥാന സര്‍ക്കാര്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ നിലപാടാണ് വര്‍ഷങ്ങളായി സ്വീകരിച്ചുവരുന്നത്. ദരിദ്ര ജനവിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരെന്ന  വ്യാജേന അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ ദുര്‍ബല ജനവിഭാഗങ്ങളോടു കാട്ടുന്ന കടുത്ത അവഗണനയും ഭരണഘടനാ ലംഘനവുമാണിത്.
 
 ഈ നില തുടര്‍ന്നാല്‍ വരുംവര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ഒരു ഡോക്ടര്‍ പോലും ഉണ്ടാവില്ല. 
മുഴുവന്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ആദിവാസി ഫെഡറേഷന്റെ നേതൃത്വത്തില്‍ 18ന് രാവിലെ 10ന് സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന ഉപവാസസമരം  പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി എം. എല്‍. എ. ഉദ്ഘാടനം ചെയ്യും. എന്‍. എ. എഫ്. നേതാക്കളായ പി. കെ. ഭാസ്‌കരന്‍, മോഹനന്‍ ത്രിവേണി, ബാലന്‍ പൂതാടി, കെ. എം. സുകുമാരന്‍, പി. കെ. സജീവ്, പി. കെ. ശശി, എം. നാരായണന്‍ തുടങ്ങിയവരും സംസ്ഥാനത്ത് 22 പട്ടികവര്‍ഗ സംഘടനാ നേതാക്കളും പ്രസംഗിക്കും. 

സ്മാര്‍ട് സിറ്റിക്ക് ചരമഗീതം


Imageപദ്ധതിയുടെ ഭാവി സംബന്ധിച്ച അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിലെന്ന് മന്ത്രി എസ്. ശര്‍മ
നിസാര്‍ മുഹമ്മദ്
തിരുവനന്തപുരം: മൂന്നുവര്‍ഷം മുമ്പ് ഇതേദിവസം ശിലാസ്ഥാപനം നടത്തിയ
 സ്മാര്‍ട്‌സിറ്റി പദ്ധതിക്ക് ചരമഗീതമെഴുതാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും. 
സ്മാര്‍ട്‌സിറ്റി പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. ടീകോമുമായി ഇനി മുന്നോട്ടുപോകാന്‍ താല്‍പ്പര്യമില്ലെന്ന് സ്മാര്‍ട്‌സിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ് ശര്‍മ്മ ആവര്‍ത്തിച്ചതോടെ പദ്ധതിയുടെ ചരമക്കുറിപ്പല്ലാതെ  മന്ത്രിസഭാ യോഗത്തില്‍ മറ്റൊന്നും കേരള ജനത പ്രതീക്ഷിക്കേണ്ടതില്ല.

അതേസമയം കൊച്ചിയ്‌ക്കൊപ്പം ഒപ്പുവച്ച മാള്‍ട്ടയിലെ സ്മാര്‍ട്ട് സിറ്റിക്ക് കഴിഞ്ഞ ഒക്‌ടോബര്‍ പത്തിന് ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. കേരള സര്‍ക്കാര്‍ കരാറൊപ്പിട്ട അതേ ദുബായ് ടീകോമിന്റെ നേതൃത്വത്തില്‍ തന്നെയാണ് മാള്‍ട്ടയില്‍ സ്മാര്‍ട്‌സിറ്റിയുടെ കൂറ്റന്‍ സൗധം പണി പൂര്‍ത്തിയാക്കിയത്. കൊച്ചി സ്മാര്‍ട്‌സിറ്റി സിഇഒ ഫരീദ് അബ്ദുള്‍ റഹ്മാന്‍ തന്നെയാണ് മാള്‍ട്ടയിലെ സ്മാര്‍ട്‌സിറ്റി പദ്ധതിക്കും മേല്‍നോട്ടം വഹിച്ചതെന്നതാണ് ശ്രദ്ധേയം. കേരള സര്‍ക്കാരും മാള്‍ട്ട സര്‍ക്കാരും ടീകോമുമായി സ്മാര്‍ട്ട് സിറ്റിക്കുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചത് 20 ദിവസത്തിന്റെ വ്യത്യാസത്തിലാണ്.

2007 ഏപ്രില്‍ 23-നു മാള്‍ട്ട സര്‍ക്കാരും മെയ് 13-നു കേരള സര്‍ക്കാരും എംഒയു ഒപ്പുവച്ചു. ഭൂമി നല്‍കല്‍ സംബന്ധമായ എല്ലാ കുരുക്കുകളും മാള്‍ട്ടയില്‍ അതിവേഗം പൂര്‍ത്തിയായി. ഇതേവര്‍ഷം സെപ്റ്റംബറില്‍ ടീകോം മാസ്റ്റര്‍പ്ലാന്‍ തയാറാക്കി. 2008 നവംബറില്‍ നിര്‍മാണവും തുടങ്ങി. കേരളത്തില്‍ ധാരണാപത്രം ഒപ്പുവച്ചതല്ലാതെ ഒരടി മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല.വിവരസാങ്കേതികതയുടെ ലോകത്ത് കൊച്ചിയെ സ്മാര്‍ട്ടാക്കുമെന്നും പദ്ധതിയുടെ ചിറകിലേറി കേരളം കുതിക്കുമെന്നുമുള്ള വാഗ്ദാനവുമായാണ് ഇടതുസര്‍ക്കാര്‍ സ്മാര്‍ട്‌സിറ്റി പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. 90,000 തൊഴിലവസരങ്ങള്‍ ഒരുക്കുമെന്നും സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളില്‍ വന്‍മാറ്റത്തിന് നാന്ദികുറിക്കുമെന്നുമായിരുന്നു ശിലാസ്ഥാപനവേളയില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചത്.

രാജ്യാന്തര ഐടി ഭൂപടത്തിലേക്കു കേരളം ലോഗ് ഇന്‍ ചെയ്യുന്നതു കൊച്ചി സ്മാര്‍ട്‌സിറ്റിയിലൂടെയായിരിക്കുമെന്നും ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ബിസിനസ് പാര്‍ക്കായി കൊച്ചി മാറാന്‍ പോകുന്നുവെന്നും മന്ത്രി എസ് ശര്‍മ്മയും പലകുറി പറഞ്ഞു. ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെയും ദുബായ് മീഡിയ സിറ്റിയുടെയും മാതൃകയില്‍ വിവരസാങ്കേതിക രംഗത്തെ പ്രമുഖ കമ്പനികളെ ഉള്‍പ്പെടുത്തിയായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. 1400 കോടി രൂപയുടെ നിക്ഷേപം സ്മാര്‍ട്‌സിറ്റിയിലേക്ക് ആകര്‍ഷിക്കുക, മാള്‍ട്ടയ്‌ക്കൊപ്പം കൊച്ചിയിലും സ്മാര്‍ട്‌സിറ്റി വരുന്നതോടെ വിവരസാങ്കേതികതയുടെ അടിസ്ഥാനത്തിലുള്ള രാജ്യാന്തര ചങ്ങലയിലെ സുപ്രധാന കണ്ണിയാവുക എന്ന സ്വപ്നവും കേരളജനതയോട് ഭരണാധികാരികള്‍ പങ്കുവെച്ചു.
 
സ്മാര്‍ട്‌സിറ്റിയില്‍ ടീകോം 88 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ പത്തു വര്‍ഷത്തിനകം നിര്‍മിക്കണമെന്നായിരുന്നു കരാര്‍. ഈ കെട്ടിടങ്ങളുടെ 70 ശതമാനം ഐടി വ്യവസായങ്ങള്‍ക്കും ബാക്കിയുള്ളത് താമസസൗകര്യം ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങള്‍ക്കും വിനിയോഗിക്കും. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ 90,000 പേര്‍ക്ക് ഈ പദ്ധതിയില്‍ തൊഴില്‍ ലഭിക്കും. ഇത്രയും ബൃഹത്തായ ഒരു വികസന പദ്ധതിക്കു കേരളം വേദിയാകുന്നത് ആദ്യമായാണെന്നായിരുന്നു അന്നത്തെ പ്രഖ്യാപനങ്ങള്‍. രാജ്യാന്തര സ്മാര്‍ട്‌സിറ്റി നെറ്റ്‌വര്‍ക്കില്‍ ഇന്ത്യയിലെ ആദ്യത്തെ കണ്ണിയായ സ്മാര്‍ട്‌സിറ്റി കൊച്ചി  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം നിര്‍മാണ-ടൂറിസം-വ്യവസായ മേഖലകള്‍ക്കും പ്രയോജനപ്പെടുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ.

ദുബായ് ഇന്റര്‍നെറ്റ് സിറ്റി, മീഡിയ സിറ്റി എന്നിവയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതുകൊണ്ടു നിക്ഷേപകരെ കണ്ടെത്താനും ബുദ്ധിമുട്ടുണ്ടാവില്ലെന്ന് സര്‍ക്കാരും കണക്കുകൂട്ടി. പക്ഷെ സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാകേണ്ട ഒരു പദ്ധതി എങ്ങനെ ഇല്ലാതാക്കാമെന്നതിന് മറ്റൊരു തെളിവുകൂടി സമര്‍പ്പിച്ച് സംസ്ഥാനം സ്മാര്‍ട്‌സിറ്റിയെ കയ്യൊഴിയുന്ന കാഴ്ചയ്ക്ക് ഇന്ന് സാക്ഷ്യം വഹിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് ആഗോള മലയാളി സമൂഹം. 

Tuesday, November 2, 2010

മാര്‍ക്‌സിസ്റ്റ് ഭീകരത ഒരു അനുഭവ സാക്ഷ്യം



Image
തൊഴിലാളി വര്‍ഗ പാര്‍ട്ടി, അധ്വാനിക്കുന്നവരുടെ പാര്‍ട്ടി, എന്നൊക്കെ സി പി എം നേതാക്കള്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടം പ്രസംഗിക്കുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ സിപിഎം എന്താണ്? പാര്‍ട്ടിക്കകത്തു പ്രവര്‍ത്തിച്ചവര്‍ക്ക് നന്നായി അറിയാം സിപിഎം എന്താണെന്ന്.
പാര്‍ട്ടിക്കകത്ത് നിന്ന് ആരും പുറത്തുപറയില്ല, പാര്‍ട്ടിക്കു പുറത്തുപോയാല്‍ പലരും തുറന്നു പറയാന്‍ ധൈര്യപ്പെടുകയുമില്ല. എന്നാല്‍ സിപിഎം എന്താണെന്നും അതിന്റെ ഇന്നത്തെ അവസ്ഥയും നേതാക്കളുടെ നിലവാരവും ഏതു തരത്തിലാണെന്നും തുറന്നു പറയുകയാണ് രണ്ടുതവണ സി പി എം ടിക്കറ്റില്‍ കണ്ണൂരില്‍ നിന്ന് പാര്‍ലമെന്റംഗമായ എ.പി അബ്ദുള്ളക്കുട്ടി എം എല്‍ എ. എ കെ ജിയും കൃഷ്ണപ്പിള്ളയുമൊക്കെ കഷ്ടപ്പെട്ടു വളര്‍ത്തിയ രാഷ്ട്രീയപ്രസ്ഥാനത്തിനു സംഭവിച്ച അപചയത്തിന്റെ അനുഭവ സാക്ഷ്യമാണ് അബ്ദുള്ളക്കുട്ടിയുടെ 'നിങ്ങളെന്നെ കോണ്‍ഗ്രസാക്കി'എന്ന രാഷ്ട്രീയ ആത്മകഥ.
തന്നെ കാലുമാറ്റക്കാരനെന്നും വഞ്ചകനെന്നും ആക്ഷേപിക്കുന്ന സിപിഎം നേതാക്കള്‍ക്ക് ചുട്ടമറുപടിനല്‍കുകയാണ് ഈ പുസ്തകത്തിലൂടെ അബ്ദുള്ളക്കുട്ടി. 
 
സി പി എമ്മില്‍ വാക്കും പ്രവൃത്തിയും സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അജഗജാന്തരങ്ങള്‍ കാണേണ്ടി വന്ന തന്റെ കാഴ്ചപ്പാടു മാറ്റത്തിന്റെ ഘട്ടങ്ങളൊന്നൊന്നായി അബ്ദുള്ളക്കുട്ടി വിവരിക്കുമ്പോള്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ വരെ നിയന്ത്രിക്കുന്ന കണ്ണൂര്‍ ലോബിയുടെ വികൃതമുഖമാണ് അനാവരണം ചെയ്യപ്പെടുന്നത്. സി പി എം ചെയ്തുപോരുന്ന കൊള്ളരുതായ്മകളുടെ പട്ടിക തന്നെ കാണാം അബ്ദുള്ളക്കുട്ടിയുടെ അനുഭവവിവരണങ്ങളില്‍. സി പി എം നേതൃത്വത്തിന് ഒരിക്കലും നിഷേധിക്കാനാകാത്ത വസ്തുതകള്‍ പച്ചയ്ക്ക് അബ്ദുള്ളക്കുട്ടി  പറയുമ്പോള്‍ അതില്‍ അതിശയോക്തിയോ അവിശ്വാസമോ ആര്‍ക്കും തോന്നില്ല. നിഷ്‌കളങ്കമായാണ് തന്റെ അനുഭവങ്ങള്‍ അബ്ദുള്ളക്കുട്ടി വിവരിക്കുന്നത്.

കണ്ണൂരിനെ കൊലക്കളമാക്കുന്നതില്‍, കള്ളവോട്ടിന്റെ കേന്ദ്രമാക്കുന്നതില്‍ സി പി എമ്മിന്റെ പങ്കാണ് കുറേക്കാലം സി പി എം പാളയത്തിലായിരുന്ന അബ്ദുള്ളക്കുട്ടി തുറന്നു പറയുന്നത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി. അത്തരം മന്ത്രിമാരേ കണ്ണൂരില്‍ വാഴൂ. അതാണ് കണ്ണൂരിലെ കേഡര്‍നയം- 'ചോരയുടെ മണം' എന്ന അധ്യായത്തില്‍ കണ്ണൂരിലെ കൊലപാതകരാഷ്ട്രീയം വളര്‍ത്തിയതില്‍ സി പി എമ്മിന്റെ പങ്കാണ് അബ്ദുള്ളക്കുട്ടി വിശദീകരിക്കുന്നത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നു പറയുന്നവരെ ശാരീരികമായി നേരിടുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കന്മാരാണ് കണ്ണൂരിലുള്ളത്. ടി. ഗോവിന്ദന്‍ എന്ന ഗാന്ധിയന്‍ കമ്യൂണിസ്റ്റും എം.വി ഗോവിന്ദന്‍ മാസ്റ്ററെന്ന സാത്വികനായ കമ്യൂണിസ്റ്റും കണ്ണൂരില്‍ അധികകാലം സെക്രട്ടറിമാരായി വാഴാതിരുന്നതും അവരെ മറ്റു സ്ഥാനങ്ങളിലേക്ക് നാടു കടത്തിയതും ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ ധീരതയും ധിക്കാരവും നന്നായി പ്രകടിപ്പിക്കാത്തുതുകൊണ്ടാണെന്ന് സഖാക്കള്‍ അടക്കം പറയാറുണ്ട്.
 
ഇവരുടെ കാലത്ത് കണ്ണൂരില്‍ കൊല്ലും കൊലയും കുറവായിരുന്നു.
തലശേരി, കൂത്തുപറമ്പ് മേഖലയിലെ പാര്‍ട്ടി ഗ്രാമങ്ങളിലെ ചെറുപ്പക്കാര്‍ക്ക് നല്ല വിവാഹബന്ധങ്ങള്‍ ലഭിക്കുന്നില്ല. വിവാഹപ്രായമെത്തിയിട്ടും പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാന്‍ കഴിയുന്നില്ല. ഭൂമിയുടെ വില കേരളത്തില്‍ ഏറ്റവും കുറഞ്ഞ പ്രദേശം ആ മേഖലകളാണ്. ബോംബുണ്ടാക്കല്‍ കുടില്‍ വ്യവസായവും അക്രമം കൃഷിയുമായ നാട്ടില്‍ ആരാണ് ഭൂമി വാങ്ങുക? ആരാണ് പെണ്ണു കെട്ടുക? കുട്ടികളുടെ വിദ്യാഭ്യാസം പോലും പലപ്പോഴും അനിശ്ചിതത്വത്തിലാകുന്നു.
സി പി എമ്മിലെ രീതിയനുസരിച്ച് അല്‍പ്പം ദൂരെയുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് വന്നവരായിരിക്കും മറ്റൊരു ഗ്രാമത്തില്‍ അക്രമണം നടത്തുന്നത്.
 
അക്രമം നടത്തുന്നവര്‍ ഒരിക്കലും പിടികൊടുക്കാറില്ല. അതിനായി പ്രത്യേകം ആളുകളുണ്ട്. ഒരു കൊലപാതകമുണ്ടായാല്‍ പത്തു പതിനഞ്ചു കുടുംബങ്ങളാണ് അതിന്റെ പേരില്‍ അനാഥമാകുന്നത്. കൊല്ലപ്പെട്ടവനും പിടിയിലായവരും ഒളിവില്‍ പോയവരുമൊക്കെ ഇതിലുള്‍പ്പെടും. കേസുകള്‍ ഒതുക്കിത്തീര്‍ക്കാനും മറ്റുമായി 15 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ ചെലവുവരും. ഇതുമായി ബന്ധപ്പെടുന്നവരുടെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ വേറെയും ലക്ഷങ്ങള്‍ വേണം. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യനന്മയ്ക്കുമായി ചെലവഴിക്കേണ്ട തുകയാണ് ഇങ്ങനെ പാഴായിപ്പോകുന്നത്.
 
പ്രതിരോധം കൊണ്ട് പാര്‍ട്ടിയെ വളര്‍ത്താനാവുമെന്നാണ് സി പി എമ്മിന്റെ വാദം. തലശേരി, കൂത്തുപറമ്പ് ഭാഗങ്ങളില്‍ സി പി എമ്മിന്റെ ഈ നയം കൊണ്ട് വളര്‍ന്നത് ആര്‍ എസ് എസുകാരാണ്. അക്രമവിപ്ലവ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഒരു രഹസ്യ ഡിഫന്‍സ് സ്‌ക്വാഡ് പാര്‍ട്ടിക്കുണ്ട്. 'പാര്‍ട്ടി ഗ്രാമത്തിലെ കെമിക്കല്‍ അലിമാര്‍' എന്ന അധ്യായത്തില്‍ സി പി എമ്മിന്റെ കള്ളവോട്ടു രാഷ്ട്രീയത്തെയാണ് അനാവരണം ചെയ്യുന്നത്. 'ഒന്നും രണ്ടുമല്ല. പത്തും പതിനഞ്ചും വോട്ട് ചെയ്തിട്ടാണ് താങ്കള്‍ വിജയിച്ചത്. സഖാക്കളേ ഇതാ ഈ വിരല്‍ത്തുമ്പിലേക്ക് നോക്കൂ. വിരലിലെ കറുത്ത അടയാളം മായ്ച്ച് മായ്ച്ച് പൊള്ളിയ പാട് ഇനിയും പോയിട്ടില്ല.
 
താങ്കള്‍ ജയിച്ചത് അങ്ങയുടെ മൊഞ്ച് കൊണ്ടല്ല. നമ്മുടെ സഖാക്കളനുഭവിച്ച ത്യാഗം കൊണ്ടാണ്...'മയ്യില്‍ ഏരിയാ സമ്മേളനത്തില്‍ എം. പ്രശാന്തനെന്ന സഖാവ് അബ്ദുള്ളക്കുട്ടിയോട് വിളിച്ചു പറഞ്ഞ കാര്യങ്ങളാണിത്. കണ്ണൂരിലെ കൊലപാതകത്തിനുണ്ടാക്കുന്ന ബോംബ് നിര്‍മ്മാണ കേന്ദ്രങ്ങള്‍ മനോജ് എബ്രഹാമിനെ പോലുള്ള പൊലീസ്  ഓഫീസര്‍മാര്‍ റെയ്ഡ് ചെയ്ത് പിടിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂരിലെ കള്ളവോട്ടു കേന്ദ്രങ്ങളും അടയാളം മായ്ക്കുന്ന മഷിയുണ്ടാക്കുന്ന കേന്ദ്രവും അതിന്റെ കെമിസ്ട്രിയും വിതരണവും തെരഞ്ഞെടുപ്പു ദിവസം ബൂത്തിനടുത്തുള്ള രഹസ്യ കേന്ദ്രത്തിലെ മഷി മായ്ച്ചുകൊടുക്കല്‍ പരിപാടിയും കണ്ടെത്താന്‍ സാക്ഷാല്‍ ഇലക്ഷന്‍  കമ്മീഷണര്‍ ടി.എന്‍ ശേഷനുപോലും കഴിഞ്ഞില്ലല്ലോ.
 
ബോംബ് കൊണ്ട് കൊല്ലുന്നത് കുറച്ചാളുകളേയാണ്. എന്നാല്‍ ഈ മായ്ക്കല്‍ കെമിക്കലുണ്ടാക്കുന്നവര്‍ കെമിക്കല്‍ അലിയേക്കാള്‍ ഭീകരന്മാരാണ്.. ലോകത്തിനു തന്നെ മാതൃകയായ ഒരു ജനാധിപത്യവ്യവസ്ഥയെയാണ് ഇവര്‍ കൊല ചെയ്യുന്നത്. എല്ലാ തെരഞ്ഞെടുപ്പിനും പാര്‍ട്ടി ഗ്രാമങ്ങള്‍ക്ക് ഒരു നിര്‍ദ്ദേശം നല്‍കും. ഉച്ചയ്ക്ക് രണ്ട് മണിക്കു മുമ്പ് മുഴുവന്‍ വോട്ടും പോള്‍ ചെയ്യണം. പ്രവര്‍ത്തകര്‍ രണ്ടു മണിക്ക് മുമ്പ് വരാത്ത മുഴുന്‍ ആളുകളുടെ വോട്ടും കുത്തിയിടും. മായ്ക്കാന്‍ മഷിയുണ്ടല്ലോ. ഇതാണ് പതിവു രീതി. പാര്‍ട്ടിക്ക് ഉറപ്പായി വോട്ടു ചെയ്യുന്നവരുടെ പോലും വോട്ടുകള്‍, നാട്ടിലില്ലാത്തവരുടെ വോട്ടുകള്‍, മരിച്ചവരുടെ വോട്ടുകള്‍ ഇങ്ങനെ പാര്‍ട്ടി ഗ്രാമങ്ങളില്‍ 99.9 ശതമാനവും പോളിംഗ് നടക്കുന്ന വിചിത്ര ജനാധിപത്യത്തിന്റെ നാടാണ് കണ്ണൂര്‍.
 
സിപിഎം സമരമുഖങ്ങളിലെ അനുഭവങ്ങളും ധാരാളമുണ്ട് അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയില്‍. വ്യവസായമന്ത്രിയായ ഇ അഹമ്മദിനെ കണ്ണൂരില്‍ വഴി തടഞ്ഞപ്പോള്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. പിന്നീട്  ആകാശത്തേക്ക് ഒരു റൗണ്ട് വെടിവെച്ചപ്പോഴേക്കും അതുവരെ വിപ്ലവവീര്യം ജ്വലിപ്പിച്ച് പ്രസംഗിച്ച പ്രകാശന്‍ മാസ്റ്ററുള്‍പ്പെടെ പല നേതാക്കളും ഓടിരക്ഷപ്പെട്ടു. അന്ന് എം.വി ജയരാജനും താനുമുള്‍പ്പെടെ 33 ദിവസം ജയിലില്‍ കിടുന്നു. മുതിര്‍ന്ന സഖാക്കളുടെ പെരുമാറ്റദൂഷ്യങ്ങള്‍ അന്ന് വല്ലാതെ മനപ്രയാസമുണ്ടാക്കി. തടവുകാര്‍ക്കിടയിലെ ലൈംഗികവൈകൃതങ്ങളെ കുറിച്ച് തനിക്ക് അക്കാലത്ത് കേട്ടറിവുപോലുമുണ്ടായിരുന്നില്ലെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു.

ഒരിക്കല്‍ എം.ദാസന്‍ കോഴിക്കോട്ട് വെച്ച് ഒന്നിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പറഞ്ഞു-'അബ്ദുള്ളക്കുട്ടീ, നിന്റെ കണ്ണൂരിലെ കമ്യൂണിസ്റ്റുകാര്‍ മൃഗങ്ങളാണ്. ദാസേട്ടന്‍ അതു പറഞ്ഞപ്പോള്‍ ഞാനൊന്നു ഞെട്ടി. കൊലനിലങ്ങളിലൂടെ അലറിപ്പായുന്ന പാര്‍ട്ടിയുടെ അക്രമരാഷ്ട്രീയം അദ്ദേഹത്തെ അത്രയ്ക്ക് വേദനിപ്പിച്ചിരുന്നു. നിങ്ങക്ക് ഇത് സംസ്ഥാനകമ്മിറ്റിയില്‍ പറഞ്ഞൂടെ ദാസേട്ടാ-ഞാന്‍ ചോദിച്ചു. നമ്മള് അതിനെതിരെ പറഞ്ഞാല്‍ നിന്റെ ധീരന്മാരായ നേതാക്കള്‍ നമ്മുടെ ജീവിതം കൊണ്ട് പന്തുകളിക്കില്ലേ.-പാതി അമര്‍ഷവും പാതി പരിഹാസവും കലര്‍ന്ന വാക്കുകളില്‍ അദ്ദേഹം മറുപടി പറഞ്ഞു. കൂടുതല്‍ കുരുതികള്‍ കാണാന്‍ കെല്‍പ്പില്ലാത്തതു കൊണ്ടാകണം ദാസേട്ടന്‍ ഈ ഭൂമിയില്‍ നിന്ന് നേരത്തേ പോയി. എന്നിട്ടും കണ്ണൂരിലെ പാര്‍ട്ടി മൃഗങ്ങള്‍ ചോര മണത്തുനടക്കുന്നു.

ദാരിദ്ര്യം കൊണ്ട് റൊട്ടി മോഷ്ടിക്കേണ്ടി വന്ന ജീന്‍വാല്‍ജീന്റെ സ്ഥിതിയാണ് പല സി പി എം എം പിമാര്‍ക്കുമെന്ന് അബ്ദുള്ളക്കുട്ടി കണക്കുകള്‍ വിശദീകരിച്ച് പറയുന്നു. ശമ്പളയിനത്തില്‍ കിട്ടുന്ന 42,000 രൂപയില്‍ നിന്ന് 7000 രൂപ മാത്രമാണ് ഓരോ എം പിക്കും പാര്‍ട്ടി അലവന്‍സായി കൊടുക്കുന്നത്. അതുകൊണ്ട് പല എം പിമാരും ഓഫീസില്‍ സെക്രട്ടറിമാരെ പോലും നിയമിക്കാറില്ല. 14-ാം ലോക്‌സഭയില്‍ സി പി എമ്മിന് രാജ്യസഭയടക്കം ആകെ 52 എം പിമാരാണുള്ളത്. ഈയിനത്തില്‍ മാത്രം മൂന്നു കോടിയോളം രൂപ പ്രതിവര്‍ഷം പാര്‍ട്ടിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തുന്നു.ഇതില്‍ ചെറിയൊരു ഭാഗം ചെലവഴിച്ചാല്‍ ജെ എന്‍ യു പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന പഠിച്ചിറങ്ങുന്ന കുട്ടികളെ എം പി ഓഫീസുകളില്‍ സെക്രട്ടറിയായി നിയമിക്കാം.
 
ബാക്കിയുള്ള സമയം അവരെ പാര്‍ട്ടി പ്രവര്‍ത്തനത്തിനു വിടാം. ദില്ലിയില്‍ ചെങ്കൊടി പറപ്പിക്കാനുള്ള വഴികള്‍ ഇതൊക്കെയാണ്. പ്രകാശിന്റേയും വൃന്ദയുടേയും മൂക്കിനു താഴെ ദില്ലിയില്‍ സി പി എം അംഗങ്ങള്‍ ആയിരത്തില്‍ താഴെ മാത്രം.സി പി എമ്മിനകത്തെ ജനാധിപത്യമില്ലായ്മയും നേതാക്കളുടെ ധിക്കാരവും വെളിപ്പെടുത്തുന്ന നിരവധി ഉദാഹരണങ്ങള്‍ അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്. പാര്‍ട്ടി ജില്ലാകമ്മിറ്റിയിലേക്ക് രണ്ടു തവണയും മല്‍സരിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതും സ്വന്തക്കാരെ സ്ഥാനങ്ങളിലെത്തിക്കാന്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി അനുസരിപ്പിക്കുന്ന ഇ പി ജയരാജനടക്കമുള്ളവരുടെ പദപ്രയോഗങ്ങളും 'കര്‍ക്കടകമാസത്തിലെ ഗൂഢാലോചന' എന്ന അധ്യായത്തില്‍ പറയുന്നു.
 
കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും കെ സുധാകരനുമാണ് ഇരുട്ടില്‍ പകച്ചുനില്‍ക്കുകയായിരുന്ന തനിക്ക് പുതിയ ജന്മം തന്നതെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. 'ഒരിക്കല്‍ പഴയ സഖാവ് എം.വി.ആര്‍ കണ്ടപ്പോള്‍ ചോദിച്ചു. ഓ നീ ഇപ്പോള്‍ വികസനത്തിന്റെ ആളാണല്ലടോ..മുമ്പ് പരിയാരത്ത് സ്വാശ്രയമെഡിക്കല്‍ കോളേജ് തുടങ്ങിയപ്പോള്‍ നീയല്ലേടോ എസ് എഫ് ഐ പിള്ളേരേം കൊണ്ടു വന്ന് പരിപാടി കലക്കിയത്...' ആ ചോദ്യത്തിനു മുമ്പില്‍ തലകുനിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍. ഇങ്ങനെ എത്രയെത്ര പാപങ്ങള്‍ ഈ നാടിനോട് ചെയ്തിട്ടുണ്ട്. മത്തായി ചാക്കോ മുതല്‍ ഈ അബ്ദുള്ളക്കുട്ടി വരെ ചെയ്തു കൂട്ടിയ പാപങ്ങള്‍ എന്ത് പ്രായശ്ചിത്തം ചെയ്താലാണ് തീരുകയെന്ന് എനിക്കറിഞ്ഞുകൂട.
 
പാര്‍ട്ടി ചെയ്ത കൊലപാതകങ്ങള്‍ക്ക് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ആത്മീയമായി പങ്കുകാരാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു, ആര്‍ക്കും ആ മഹാപാപത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ പറ്റില്ല. അബ്ദുള്ളക്കുട്ടിയുടെ ഈ ഏറ്റുപറച്ചില്‍ സി പി എമ്മിനകത്ത് അസ്വസ്ഥ മനസുമായി കഴിയുന്നവര്‍ക്കും പാര്‍ട്ടിയിലെ പുതുതായി കടന്നു വന്നവര്‍ക്കും ഒരു പോലെ ചിന്തിക്കാനുള്ള വഴിയൊരുക്കുന്നു. സി.പി.എം എന്ന രാഷ്ട്രീയപാര്‍ട്ടിയെ പഠിക്കാനുള്ള കൈപ്പുസ്തകമായി മാറുകയാണ് അബ്ദുള്ളക്കുട്ടിയുടെ ഈ രാഷ്ട്രീയ ആത്മകഥ.
ചുവക്കാന്‍ മടിക്കുന്ന മലപ്പുറം
Imageശല്യര്‍
മലപ്പുറം ജില്ല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് രാഷ്ട്രീയമായി വഴങ്ങാത്ത ഒരു പ്രദേശമാണ്. രണ്ടാമത്തെ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്താണ് ഈ ജില്ല രൂപംകൊണ്ടത്. അന്നത്തെ സപ്തകക്ഷി മുന്നണി ഭരണത്തില്‍ മുസ്ലിംലീഗ് ഒരു ഘടകകക്ഷിയായിരുന്നു.
മുഖ്യമന്ത്രി ഇ.എം.എസ്സിന്റെ ജന്മനാട് ഉള്‍പ്പെട്ട പ്രദേശം ചേര്‍ത്ത് പുതിയൊരു റവന്യു ഭരണ കേന്ദ്രം ഉണ്ടാകുന്നതില്‍ അദ്ദേഹം സന്തോഷിച്ചിരിക്കണം. കലിക്കട്ട് സര്‍വകലാശാലയുടെ ആസ്ഥാനമായ തേഞ്ഞിപ്പലം എന്ന സ്ഥലവും മലപ്പുറം ജില്ലയിലാണ്. ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയ സപ്തകക്ഷി മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു. ആ മുന്നണി ഭരണം കാലാവധി പൂര്‍ത്തിയാക്കാതെ അല്പായുസായി. സി.പി.ഐയും ലീഗും വടക്കനച്ചന്റെ കര്‍ഷകത്തൊഴിലാളിപ്പാര്‍ട്ടിയും മത്തായി മാഞ്ഞൂരാന്റെ പാര്‍ട്ടിയും ആര്‍.എസ്.പിയുമെല്ലാം സി.പി.എമ്മുമായി വഴക്കിട്ട് പരസ്പരം അഴിമതി ആരോപിച്ചു പിരിഞ്ഞു. മലപ്പുറം ചുവപ്പിക്കാനുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്ക് അന്നുമുതല്‍ തിരിച്ചടി ഏറ്റുകൊണ്ടിരിക്കുകയാണ്. മുസ്ലിം ലീഗിനെ പിളര്‍ന്നു നോക്കി. ഡി.സി.സി പ്രസിഡന്റിനെപ്പോലും കൂറുമാറ്റി സി.പി.എമ്മില്‍ ചേര്‍ത്തു.

കലിക്കട്ട് സര്‍വകലാശാലയും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും കേന്ദ്രീകരിച്ച് മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളെ വച്ചു തന്ത്രങ്ങള്‍ മെനഞ്ഞു. മാവൂര്‍ റയോണ്‍സില്‍ തൊഴിലാളി യൂണിയനുണ്ടാക്കി മുതലാളിയെ സഹായിച്ചു. എന്നുവേണ്ട സി.പി.എമ്മിന്റെ രാഷ്ട്രീയ അടവുകളെല്ലാം പ്രയോഗിച്ചിട്ടും മലപ്പുറം ജില്ല ആ പാര്‍ട്ടിക്ക് ബാലികേറാ മലയായി തുടര്‍ന്നു. സി.പി.എമ്മിന്റെ പ്രീണന നയങ്ങളും എതിര്‍പ്പും വിലപ്പോകാത്ത മലപ്പുറം സി.പി.എമ്മിന് സംഘടനാപരമായ ഒരു വെല്ലുവിളി എന്നതിനുപരി തികഞ്ഞ നാണക്കേടായി മാറിയിരിക്കുന്നു. മാര്‍ക്‌സിസ്റ്റ് ആചാര്യനായിരുന്ന ഇ.എം.എസിന്റെ നാട്ടില്‍ സി.പി.എം നേരിടുന്ന തിരിച്ചടികള്‍ ഇതര പ്രദേശങ്ങളില്‍ അവര്‍ പ്രകടിപ്പിക്കുന്ന 'മെഗലോ മാനിയ'യുമായി തട്ടിച്ചു നോക്കുമ്പോള്‍ നേതാക്കള്‍ എങ്ങനെ സഹിക്കും? 
ഈയിടെ മങ്കടയില്‍ എ. വിജയരാഘവന്‍ എന്ന സി.പി.എം നേതാവ് നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ ആവര്‍ത്തിച്ചു കണ്ടവര്‍ക്ക് അക്കാര്യം ഏറെക്കുറെ മനസ്സിലായിട്ടുണ്ടാകും.
 
അസംതൃപ്തനായ ഒരു അഹങ്കാരിയുടെ സ്വരവും ഭാവചേഷ്ടകളുമാണ് വിജയരാഘവനില്‍ ജനങ്ങള്‍ കണ്ടത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി തെറ്റിയ മഞ്ഞളാംകുഴി അലിയെ പരസ്യമായി തള്ളിപ്പറയുകയായിരുന്നു സി.പി.എം നേതാവിന്റെ ലക്ഷ്യം. ആ പ്രസംഗത്തിന്റെ അനന്തരഫലമെന്ന നിലയില്‍ ഏതാനും ദിവസങ്ങള്‍ക്കുശേഷം അലിനിയമ സഭാംഗത്വവും സി.പി.എം വഴി തനിക്കു ലഭിച്ച എല്ലാ സ്ഥാനമാനങ്ങളും ഒഴിയുന്നതായി പ്രഖ്യാപിച്ചു. സി.പി.എമ്മിന്റെ പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളന കാലം മുതല്‍ മഞ്ഞളാംകുഴി അലിയെ നേതാക്കള്‍ വിഭാഗീയതയുടെ ഇരയാക്കി പീഡിപ്പിച്ചു പോരുകയയായിരുന്നത്രേ. 'നേതാക്കളുടെ ആട്ടും തുപ്പും ഏറ്റ് എനിക്കു മതിയായി' എന്നാണ് അലി രാജി തീരുമാനം പ്രഖ്യാപിച്ചുകൊണ്ടു പറഞ്ഞത്.

വിവാഹമോചനക്കേസില്‍ നടി കാവ്യമാധവന്‍ ഭര്‍ത്താവിനെയും അയാളുടെ കുടുംബാംഗങ്ങളെയുംകുറിച്ച് ഉന്നയിച്ചതിനെക്കാള്‍ ഗുരുതരമായ കുറ്റാരോപണമാണ് മങ്കട എം.എല്‍.എ ആയിരുന്ന അലി മാര്‍ക്‌സിസ്റ്റ് നേതൃത്വത്തിനെതിരേ നിരത്തിയത്. 'പ്രതിപക്ഷത്തും ഭരണപക്ഷത്തും എത്തുമ്പോള്‍ സി.പി.എമ്മിന് ഇരട്ടമുഖവും നയവും. സ്വാശ്രയ കോളേജ്, എ.ഡി.ബി വായ്പ, ആദിവാസി ഭൂമി, മൂന്നാര്‍ കയ്യേറ്റം തുടങ്ങിയ കാര്യങ്ങളില്‍ പറച്ചിലും പ്രവൃത്തിയും പൊരുത്തപ്പെടുന്നില്ല. ലോട്ടറി മാഫിയയെ വഴിവിട്ട് സഹായിച്ച് നാടിനെ ദ്രോഹിക്കുന്നു.' എന്നെല്ലാം യു.ഡി.എഫ് നേതാക്കള്‍ നടത്തിയിട്ടുള്ള ആരോപണങ്ങള്‍ അതേ തീവ്രതയോടെ അലിയും ഉന്നയിക്കുന്നു. 'മലപ്പുറം ചുവപ്പിക്കാന്‍ വേണ്ടി ഓടി നടന്നതു ഞാനാണ്. ഇപ്പോള്‍ തോന്നുന്നു അതുവേണ്ടായിരുന്നു എന്ന്.'- മഞ്ഞളാംകുഴി അലി കുറ്റബോധത്തോടെ പറയുന്നു.

2001 മുതല്‍ അലി മങ്കട നിയമ സഭാ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ്. ഇടതു സ്വതന്ത്രനായി മൂന്ന് തവണ മങ്കടയില്‍ അലി മത്സരിച്ചിട്ടുണ്ട്. ഗള്‍ഫ് മലയാളിയായിരുന്ന മഞ്ഞളാംകുഴി അലിയെ ചലച്ചിത്ര നിര്‍മ്മാതാവെന്ന പേരിലാണ് കേരളം അറിഞ്ഞു തുടങ്ങിയത്. മലപ്പുറം ചുവപ്പിക്കാന്‍ സി.പി.എം ദശാബ്ദങ്ങളായി നടത്തുന്ന തന്ത്രങ്ങളെല്ലാം പാഴാകുന്ന സാഹചര്യത്തില്‍ ധനവാനും ചലച്ചിത്ര നിര്‍മ്മാതാവും ആയ അലിയില്‍ പാര്‍ട്ടി നേതാക്കള്‍ പതിനഞ്ച് കൊല്ലം മുമ്പ് ചില സാധ്യതകള്‍ക്കണ്ടത്തി. ടി.കെ. ഹംസ നടത്തിയ ഹാസ്യപ്രകടനങ്ങളൊന്നും ഏല്‍ക്കാത്തിടത്ത് അലിയെന്ന സ്വതന്ത്രന്റെ പരീക്ഷണം വിജയംകണ്ടു. സി.എച്ചിന്റെ മകനും മുന്‍ മന്ത്രിയുമായ ഡോക്ടര്‍ എം.കെ. മുനീറിനെപ്പോലും അലി തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചു. ഹംസയെ ഒരു തവണ ജില്ലയില്‍ നിന്ന് ലോക്‌സഭയില്‍ എത്തിക്കാന്‍ സഹായിച്ചു.

കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ തോല്പിച്ച കെ.ടി. ജലീലും മങ്കടയിലെ മഞ്ഞളാംകുഴി അലിയും ചേര്‍ന്ന യുവനേതാക്കളുടെ സ്വതന്ത്രവേഷം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതുപോലെ തോന്നിച്ചു. മലപ്പുറം ഇതാ ചുവന്നു തുടങ്ങിയെന്ന വിചാരം ജില്ലയ്ക്കു വെളിയില്‍ പടര്‍ന്നു. പുറമേ അങ്ങനെ തോന്നിയെങ്കിലും സി.പി.എമ്മില്‍ വിഭാഗീയതയുടെ കാറ്റ് ശക്തിപ്രാപിച്ചത് ജനം വേണ്ടവിധം അറിഞ്ഞില്ല. മുഖ്യമന്ത്രി അച്യുതാനന്ദനെ അനുകൂലിക്കുന്നവരെന്ന് സംശയമുള്ളവരെ പിണറായി വിഭാഗം കിട്ടുന്ന സന്ദര്‍ഭങ്ങളില്‍ ഒതുക്കി, അടുക്കിപ്പൊളിച്ചുകൊണ്ടിരുന്നു.
 
എന്‍.എന്‍. കൃഷ്ണദാസ്, എ.പി. അബ്ദുള്ളക്കുട്ടി, കെ. അജയ്കുമാര്‍, ശിവരാമന്‍, എം.ആര്‍. മുരളി, ടി.പി. ചന്ദ്രശേഖരന്‍, ഡോ. മനോജ് എന്നിങ്ങനെ അനുഭാവികളും സഹയാത്രികരും സ്വതന്ത്രരും എന്ന നിലയില്‍ പാര്‍ട്ടിക്ക് ഒരിക്കല്‍ മുതല്‍ കൂട്ടായിരുന്ന നിരവധി നേതാക്കള്‍ വിഭാഗീയതയുടെ പല്‍ച്ചക്രത്തില്‍ വീണരഞ്ഞു. പ്രവാസി ജീവിതം ഉപേക്ഷിച്ച് പതിനഞ്ചുകൊല്ലമായി സി.പി.എമ്മിനൊപ്പം നടക്കുന്ന മഞ്ഞളാംകുഴി അലിയെ ഔദ്യോഗിക വിഭാഗം തഴയാന്‍ തുടങ്ങി. പിണറായി വിജയന്‍ നടത്തിയ നവകേരള യാത്ര പ്രചുരമായ പ്രചാരണങ്ങളുടെ പേരില്‍ ശ്രദ്ധേയമായിരുന്നു.

ഒരു കമ്യൂണിസ്റ്റ് നേതാവും ചെയ്തിട്ടില്ലാത്തവിധം വ്യക്തി കേന്ദ്രീകൃതമായി പിണറായി വിജയന്‍ തന്നില്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആസൂത്രണം ചെയ്ത ഒരു പര്യടനപരിപാടിയായിരുന്നു അത്. കേരളം മുഴുവന്‍ പിണറായിയുടെ കട്ടൗട്ടുകളും ഫഌക്‌സ് ബോര്‍ഡുകളും നിരന്നു. തമിഴ് സിനിമാ രാഷ്ട്രീയ സംസ്‌കാരം കേരളത്തില്‍ പകര്‍ത്തിയതുപോലെ കണ്ടു ചിലര്‍ അസ്വസ്ഥരായി. സി.പി.ഐ നേതാവ് വെളിയം ഭാര്‍ഗവന്‍ തന്റെ അസ്വസ്ഥത തുറന്നു പറഞ്ഞു.
നവകേരള യാത്രയില്‍ വിജയന്‍ ഒപ്പം സഞ്ചരിക്കാന്‍ തെരഞ്ഞെടുത്തത് രണ്ട് നേതാക്കളെ ആയിരുന്നു. പിന്നീട് രാജ്യസഭാംഗമായ ടി.എം. സീമ, കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ തോല്പിച്ച കെ.ടി. ജലീല്‍ എം.എല്‍.എ എന്നിവര്‍. മലപ്പുറം ചുമപ്പിക്കാന്‍ നേരത്തെ സി.പി.എം കണ്ടെത്തിയ മഞ്ഞളാംകുഴി അലിയെ തഴഞ്ഞ് മുസ്ലിം ലീഗില്‍ നിന്ന് കൂറുമാറി ആയിടെ ചെന്ന ജലീലിനെ ഒപ്പം കൂട്ടിയതിന്റെ അര്‍ത്ഥം അന്ന് ആര്‍ക്കും വേണ്ടപോലെ പിടികിട്ടിയില്ല.
 
നവകേരള യാത്രയുടെ സമാപനത്തില്‍ തിരുവനന്തപുരത്ത ശംഖുംമുഖം കടലോരത്ത് ഒരു സമ്മേളനം നടന്നു. ആ സമ്മേളനത്തില്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ പങ്കെടുത്തത് രാഷ്ട്രീയ രംഗത്ത് ഒരു കൗതുകക്കാഴ്ചയായിരുന്നു. അച്യുതാനന്ദനും പിണറായി വിജയനും പരസ്പരം മുഖം കൊടുക്കാതെ വീര്‍പ്പിച്ചുകെട്ടി ഇരുന്നു. അനോന്യം കോലുവച്ചു സംസാരിച്ചു. 
ജലീല്‍ യാത്രാവേളയില്‍ പറഞ്ഞുകൊടുത്ത ഒരു പേര്‍ഷ്യന്‍ സാരോപദേശ കഥകൊണ്ടാണ് പിണറായി വിജയന്‍ സമ്മേളനവേദിയില്‍ വച്ച് വി.എസ്സിനെ കുത്തിയത്. കടലിലെ തിരമാല കണ്ട് ആഹ്ലാദിച്ച കുട്ടിയുടെ കഥ.
 
തിരമാല നിത്യവും കാണാമെന്ന വ്യാമോഹത്തില്‍ കടല്‍വെള്ളം ഒരു ബക്കറ്റില്‍ കോരി വീട്ടില്‍ കൊണ്ടുപോയെങ്കിലും ഒരു തിരയും ഉണ്ടായില്ല. അതുപോലെ പ്രസ്ഥാനത്തിന്റെ ഭാഗമായി നില്ക്കുമ്പോള്‍ ലഭിക്കുന്ന ആഹ്ലാദത്തിരയിളക്കം ഒറ്റയ്ക്കുമാറി നിന്നാല്‍ ഉണ്ടാകുമെന്ന് വ്യാമോഹിക്കരുതെന്ന് പരോക്ഷമായി വി.എസ്സിനെ ഓര്‍മ്മിപ്പിക്കുന്നതുപോലെ പിണറായി പറഞ്ഞു. കടലില്‍ തിര അടങ്ങുന്നില്ല. അഴിമതിയും വിഭാഗീയതയും കാറും കോളും ഉയര്‍ത്തി പ്രക്ഷുബ്ധാവസ്ഥയില്‍ ഇളകിമറിയുകയാണ്. സി.പി.എം നേതാക്കള്‍ രക്ഷാമാര്‍ഗ്ഗം തിരയുന്നു. സി.പി.എം കേരളഘടകത്തിലെ പ്രശ്‌നങ്ങള്‍ കോപ്പയിലെ കൊടുങ്കാറ്റുപോലെ കെട്ടടങ്ങുമെന്ന് പ്രകാശ് കാരാട്ടിന് പ്രതീക്ഷയില്ല. 
ഭരണ രംഗത്തെ പ്രാദേശിക വിപ്ലവം
Imageകേരളപ്പിറവിയുടെ അമ്പത്തിനാലാം വാര്‍ഷികദിനമായ ഇന്നലെ സംസ്ഥാനത്തിന്റെ ജനാധിപത്യ ചരിത്രത്തില്‍ ശോഭയാര്‍ന്ന ഒരു അധ്യായം എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. പ്രാദേശിക ഭരണസമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നപ്പോള്‍ അവരില്‍ പകുതിയിലേറെപ്പേര്‍ സ്ത്രീകളാണെന്ന വസ്തുത ദേശീയതലത്തില്‍ തന്നെ കേരളത്തെ ശ്രദ്ധേയമാക്കി.
സംസ്ഥാനത്തെ 605 തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ നിയന്ത്രണം ഈയാഴ്ച സ്ത്രീകള്‍ ഏറ്റെടുക്കാന്‍ പോവുകയാണ്. തുല്യനീതിയെക്കുറിച്ചും അവസര സമത്വത്തെക്കുറിച്ചും ലോകമെങ്ങും സജീവമായ ചര്‍ച്ച നടക്കുന്ന വേളയിലാണ് ജനാധിപത്യ ഭരണസ്ഥാപനങ്ങളില്‍ കേരളം മാതൃകാപരമായ ഈ ചുവടുവയ്പ്പ് നടത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാരഥ്യം സ്ത്രീകള്‍ ഏറ്റെടുത്താല്‍ സംസ്ഥാനത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന വിഷമതകളെല്ലാം തീരുമോ എന്ന കുസൃതിച്ചോദ്യം ഉയരാം. പുരുഷനില്‍ നിന്ന് ഭിന്നമായി സ്ത്രീകളുടേതായ പ്രത്യേക പ്രശ്‌നങ്ങളും വിഷമാവസ്ഥകളും പൂര്‍ണമായി ഇല്ലാതാക്കി അവസരനീതിയും സമത്വവും കൈവരിക്കാന്‍ ഇനിയും ബഹുദൂരം സമൂഹം സഞ്ചരിക്കേണ്ടതുണ്ട്. എങ്കിലും പ്രാദേശിക ഭരണകൂടങ്ങളില്‍ അധികാര പങ്കാളിത്തം തുല്യ അളവില്‍ ലഭിക്കുന്നതോടെ സാമൂഹിക ജീവിതരംഗങ്ങളില്‍ ഗുണകരമായ മാറ്റമുണ്ടാകാന്‍ അവസരമൊരുങ്ങുകയാണ്.
 
അധികാരത്തിലെത്തുന്ന സ്ത്രീകള്‍ അവസരോചിതമായും അന്തസ്സായും പ്രവര്‍ത്തിച്ചാല്‍ അല്‍ഭുതകരമായ മാറ്റം സമൂഹത്തില്‍ ഉണ്ടാക്കാന്‍ കഴിയും. സ്ത്രീകള്‍ അധികാര പങ്കാളിത്തം വഹിക്കുന്ന ഉന്നതപദവികളില്‍ അവര്‍ കേവലം പ്രതീകങ്ങളായി ഇരിക്കുകയും നിയന്ത്രണം നിഴല്‍രൂപങ്ങള്‍ പിന്നില്‍നിന്ന് കൈവശപ്പെടുത്തുകയും ചെയ്യുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭരണകാര്യങ്ങളെക്കുറിച്ച് പഠിക്കുകയും ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിയുകയും നാടിന്റെ ഭാവിയെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്താല്‍ നിശ്ചയദാര്‍ഢ്യമുള്ള ഏത് സ്ത്രീയ്ക്കും പുരുഷ ഭരണാധികാരിയെപ്പോലെയോ അതിനേക്കാള്‍ മെച്ചമായോ അധികാര സ്ഥാനങ്ങളില്‍ ശോഭിക്കാനാകും. അതിന് നിരവധി ദൃഷ്ടാന്തങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളില്‍ വനിതാ മേയര്‍മാര്‍ വരികയാണ്. അറുപത് മുന്‍സിപ്പാലിറ്റികളില്‍ പകുതിയുടെ അധ്യക്ഷസ്ഥാനം സ്ത്രീകള്‍ക്ക് ലഭിക്കും. 978 ഗ്രാമപഞ്ചായത്തുകളില്‍ 489 ഇടത്ത് വനിതാ പ്രസിഡന്റുമാരാണ് ഭരണം നടത്താന്‍പോകുന്നത്. അതില്‍ അമ്പത് പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍ പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള സ്ത്രീകളായിരിക്കും. ഏഴിടങ്ങളില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട സ്ത്രീകളും പ്രസിഡന്റാകുന്നു. 352 ബ്ലോക്ക് പഞ്ചായത്തുകളില്‍ 76 ഇടങ്ങളില്‍ വനിതകള്‍ അധ്യക്ഷപദമേല്‍ക്കും. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലാ പഞ്ചായത്തുകളുടെ ഭരണനേതൃത്വവും സ്ത്രീകളുടെ കൈകളില്‍ അര്‍പ്പിതമാകുന്നു. എണ്ണവും കണക്കുംകണ്ട് വിസ്മയിക്കേണ്ടകാര്യമല്ലിത്.
 
അധികാരപദവി സാമൂഹിക മാറ്റങ്ങള്‍ക്ക് ഉപകരിക്കുംവിധം എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് അര്‍ത്ഥവത്തായ കാര്യം. ഭരണപങ്കാളിത്തം ലഭിക്കുന്ന ഓരോരുത്തരും അവരവര്‍ക്ക് ലഭിക്കുന്ന പദവിയുടെ മഹനീയത തിരിച്ചറിയുകയും അതിന് തങ്ങളെ പ്രാപ്തരാക്കിയ ജനങ്ങളോട് കൃതജ്ഞതാപൂര്‍വം പെരുമാറുകയും ചെയ്യുമെന്ന് പ്രത്യാശിക്കുന്നു. പ്രാദേശിക ഭരണകൂടങ്ങളില്‍ രാഷ്ട്രീയ വൈരാഗ്യം മറന്ന് ജനങ്ങളെ ഒന്നായിക്കണ്ട് ക്രിയാത്മകമായ തീരുമാനമെടുക്കണമെന്ന് ഇതിനകം സാമൂഹിക ചിന്തകന്മാര്‍ അഭിപ്രായം ഉന്നയിച്ചുകഴിഞ്ഞു. വികസനത്തിന് രാഷ്ട്രീയമില്ലെന്ന് ഭംഗിവാക്ക് പറയുന്നപോലെയാവില്ല ഇതെന്ന് അനുമാനിക്കാം.
 
എന്നാല്‍ രാഷ്ട്രീയാതീതമായി ജനങ്ങളെ ഭരണാധികാരികള്‍ കാണണമെന്ന് പറയുമ്പോള്‍ 'രാഷ്ട്രീയം' ഏതോ ചീത്തക്കാര്യമാണെന്ന ധ്വനി അന്തര്‍ഭവിച്ചിട്ടുണ്ട്. മനുഷ്യജീവിതത്തിന്റെ മേന്മ ഉയര്‍ത്താന്‍ സംഘടിതമായി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വിശാലമായ അര്‍ത്ഥത്തില്‍ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തെ ജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ഒരാള്‍ക്കും കഴിയില്ല. പ്രാദേശിക ഭരണകൂടങ്ങളിലും തീരുമാനങ്ങളിലെല്ലാം വിശാലമായ ഈ രാഷ്ട്രീയ കാഴ്ചപ്പാട് പ്രതിഫലിക്കുകതന്നെ ചെയ്യും. രാഷ്ട്രീയാതീതമായിരിക്കണം ഭരണാധികാരിയുടെ നിലപാട് എന്ന് അനുശാസിക്കുന്നവര്‍ കക്ഷിരാഷ്ട്രീയത്തെക്കുറിച്ചായിരിക്കും ഉദ്ദേശിക്കുന്നത്.
 
കക്ഷിരാഷ്ട്രീയവും രാഷ്ട്രീയവും രണ്ടാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ഇക്കാര്യത്തിലുള്ള അവ്യക്തതയും തെറ്റുധാരണയും മാറിക്കിട്ടും. ഇടതുപക്ഷം കഴിഞ്ഞകാലങ്ങളില്‍ പ്രാദേശിക സമിതികള്‍ കയ്യടക്കി ഭരണമെന്ന പേരില്‍ നടത്തിയത് കക്ഷിരാഷ്ട്രീയത്തിന്റെ തേര്‍വാഴ്ചയായിരുന്നു. അത് കണ്ട് പരിചയിച്ച ജനങ്ങള്‍ക്ക് ഭരണത്തെക്കുറിച്ച് പ്രത്യാശാനിര്‍ഭരവും വ്യത്യസ്തവുമായ ഒരു അനുഭവം കാഴ്ചവയ്ക്കാന്‍ സ്ത്രീകളും പുരുഷന്‍മാരും തുല്യപങ്കാളിത്തത്തോടെ അധികാരമേല്‍ക്കുന്ന പുതിയ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു. 

Followers

About Me

My photo
mail me through:niyasniyu@hotmail.com